മക്ക: 2023ൽ 18 ലക്ഷം ഇന്ത്യക്കാർ ഉംറ നിർവഹിക്കുന്നതിനായി മക്കയിലെ പുണ്യഭൂമിയിലെത്തി. ഈ വർഷം ഉംറ തീർത്ഥാടകരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാംസ്ഥാനത്താണെന്നും സൗദി ഹജ്ജ്-ഉംറ മന്ത്രാലയ അധികൃതർ വ്യക്തമാക്കി.
2024ലും തുടർന്നുള്ള വർഷങ്ങളിലും ഉംറ തീർത്ഥാടകരുടെ എണ്ണത്തിൽ വർധനവ് പ്രതീക്ഷിക്കുന്നതായും ഔദ്യോഗിക പ്രസ്താവനയിൽ മന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചു. ഏറ്റവും കൂടുതൽ പേർ ഉംറ നിർവഹിക്കാനെത്തിയ ആദ്യ രണ്ട് രാജ്യങ്ങളുടെ പേരുകൾ പരാമർശിച്ചില്ല.
വർഷത്തിൽ ഏത് സമയത്തും നടത്താവുന്ന മക്കയിലേക്കുള്ള ഒരു ഇസ്ലാമിക തീർത്ഥാടനമാണ് ഉംറ. ഈ മാസത്തിന്റെ തുടക്കത്തിൽ സൗദി അറേബ്യയുടെ ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅ ഡിസംബർ ആദ്യം ഇന്ത്യ സന്ദർശിച്ചിരുന്നു.
മദീനയിലെ പ്രവാചക മസ്ജിദിലെ അൽ റൗദ ശരീഫ് സന്ദർശിക്കുന്നതിന് അനുമതി നൽകുന്നത് വർഷത്തിൽ ഒരിക്കൽ മാത്രമാക്കി സൗദി ഈയിടെ നിജപ്പെടുത്തിയിരുന്നു. ഒരിക്കൽ അനുമതി ലഭിച്ച തീർത്ഥാടകന് ഇത് കഴിഞ്ഞ് 365 ദിവസം പൂർത്തിയായാൽ മാത്രമേ റൗദ ശരീഫ് സന്ദർശനാനുമതി നൽകുകയുള്ളൂവെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കുന്നു.
+ There are no comments
Add yours