നേപ്പാളിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്ന് 18 പേർ മരിച്ചതായി സ്ഥിരീകരണം. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്നതിനിടെ റൺവേയിൽനിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് പതിച്ച് കത്തുകയായിരുന്നു.
18 പേരുടെ മൃതദേഹം കണ്ടെത്തിയതായും പൈലറ്റ് ഗുരുതരാവസ്ഥയിലാണെന്നുമാണ് റിപ്പോർട്ട്. പൊഖാറയിലേക്ക് പുറപ്പെട്ട ശൗര്യ എയർലൈൻസിന്റെ വിമാനമാണ് തകർന്നത്. കത്തിയമർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന ചിത്രങ്ങളും വീഡിയോകളും മാധ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
നിലവിൽ തീ നിയന്ത്രണവിധേയമായെന്നാണ് റിപ്പോർട്ട്. ജീവനക്കാരും ടെക്നിക്കൽ ഉദ്യോഗസ്ഥരും അടക്കം വിമാനത്തിൽ 19 പേരാണ് ഉണ്ടായിരുന്നത്…ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പരിക്കേറ്റ പൈലറ്റ് എം.ആർ.ശാക്യയെ കാഠ്മണ്ഡു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടുചെയ്തു.
റൺവേയിൽനിന്ന് വിമാനം എങ്ങനെ തെന്നിമാറി എന്നകാര്യം വ്യക്തമല്ല. നേപ്പാളിലെ അന്താരാഷ്ട്ര- ആഭ്യന്തര സർവ്വീസുകൾ നടത്തുന്ന പ്രധാന വിമാനത്താവളമാണ് ത്രിഭുവൻ.
+ There are no comments
Add yours