അബുദാബി: ബാപ്സ് ഹിന്ദു ക്ഷേത്രത്തിൻ്റെ ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്ത്യയിലെ ആത്മീയ നേതാവ് മഹന്ത് സ്വാമി മഹാരാജ് ഇന്നലെ അബുദാബിയിലെത്തി. രാഷ്ട്രത്തിൻറെ അതിഥിയായാണ് സ്വാമി മഹാരാജ് അബുദബിയിൽ എത്തിയത്. യു.എ.ഇ മന്ത്രി ഷെയ്ഖ് മുബാറക്ക് അൽ നഹ്യാൻ അബുദബി വിമാനത്താവളത്തിൽ വൻ വരവേൽപ്പ് നൽകിയാണ് സ്വാമി മഹാരാജിനെ സ്വീകരിച്ചത്.

ഫെബ്രുവരി 14 ന് അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രത്തിൻ്റെ ചരിത്രപരമായ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷനായാണ് ആത്മീയ നേതാവ് അബുദാബിയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ബാപ്സ് ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്യും. ‘യു.എ.ഇയിലേക്ക് സ്വാഗതം. താങ്കളുടെ സാന്നിധ്യത്താൽ ഞങ്ങളുടെ രാഷ്ട്രം അനുഗ്രഹീതമാണ്. നിങ്ങളുടെ ദയ ഞങ്ങളെ സ്പർശിക്കുന്നു, നിങ്ങളുടെ പ്രാർഥന ഞങ്ങൾ അനുഭവിക്കുന്നു’ മഹാരാജിനെ സ്വീകരിച്ചു കൊണ്ട് യു.എ.ഇ മന്ത്രി പറഞ്ഞു. അതേ സമയം നിങ്ങളുടെ സ്നേഹവും ആദരവും ഹൃദയ സ്പർശമാണെന്നും. യു.എ.ഇയിലെ നേതാക്കൾ മികച്ചവരും നല്ലവരും വിശാല ഹൃദയരുമാണെന്നും സ്വാമി മഹാരാജ് മറുപടി നൽകി.

ബാപ്സ് ഹിന്ദു മന്ദിർ മിഡിൽ ഈസ്റ്റിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രമായി മാറും. അബു മുറൈഖ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ മഹത്തായ ഘടന, സാംസ്കാരിക സമാധാനത്തിൻ്റെയും സഹകരണത്തിൻ്റെയും ആത്മാവിനെ ഉൾക്കൊള്ളുന്നു, ഇത് ഇന്ത്യയും യുഎഇയും തമ്മിലുള്ള ശാശ്വതമായ സൗഹൃദത്തിൻ്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഭരണ, ആത്മീയ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനചടങ്ങ് അരങ്ങേറുന്നത്. രാവിലെ മുതൽ ആരംഭിക്കുന്ന ചടങ്ങിൽ പൂജ ചടങ്ങുകളോടെ ഏഴ് ആരാധന മൂർത്തികളെ പ്രതിഷ്ഠിക്കും. വൈകുന്നേരത്തെ ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിൻറെ സമർപ്പണചടങ്ങ് നടക്കുക.


+ There are no comments
Add yours