യുഎഇയിൽ സ്വർണവില സർവകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ ദുബായ് വിപണിയിൽ 22 കാരറ്റ് സ്വർണവില ഗ്രാമിന് 500 ദിർഹം എന്ന ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ടു. ദുബായ് ജ്വല്ലറി ഗ്രൂപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 500.25 ദിർഹമാണ് നിലവിലെ വില. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 540.25 ദിർഹമായും ഉയർന്നു. 21 കാരറ്റ്: 479.75 ദിർഹം/ഗ്രാം, 18 കാരറ്റ്: 411.25 ദിർഹം/ഗ്രാം, 14 കാരറ്റ്: 320.75 ദിർഹം/ഗ്രാം എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിലെ വില നിലവാരം.
രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,500 ഡോളർ കടന്നതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. വെള്ളിയാഴ്ച വൈകിട്ട് യുഎഇ സമയം 7:30-ഓടെ സ്പോട്ട് ഗോൾഡ് വില 1.3 ശതമാനം വർധിച്ച് ഔൺസിന് 4,510.35 ഡോളറിലെത്തി. അമേരിക്കയിലെ തൊഴിൽ വിപണിയിലെ തളർച്ചയും വെനിസ്വേലയുമായുള്ള രാഷ്ട്രീയ അസ്വസ്ഥതകളും സ്വർണവില ഉയരാൻ പ്രധാന കാരണങ്ങളായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഡോളർ കരുത്താർജിച്ചിട്ടും ആഗോളതലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ കാരണം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകർ ആകൃഷ്ടരാകുന്നത് വില ഇനിയും ഉയരാൻ കാരണമായേക്കും. ഈ മാസാവസാനത്തോടെ പുതിയ യുഎസ് ഫെഡറൽ റിസർവ് ചെയർമാനെ പ്രഖ്യാപിക്കാനിരിക്കുന്നത് പലിശ നിരക്കുകളിൽ മാറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയും വിപണിയിലുണ്ട്. നിലവിലെ സാഹചര്യത്തിൽ സ്വർണത്തോടൊപ്പം വെള്ളിയുടെ വിലയിലും വർധനവ് പ്രകടമാണ്.

+ There are no comments
Add yours