കാഠ്മണ്ഡു: സമൂഹ മാധ്യമ നിരോധനം പിൻവലിച്ചിട്ടും ആളിപ്പടർന്ന് നേപ്പാൾ ജെൻസി പ്രക്ഷോഭം. നേപ്പാൾ പ്രധാനമന്ത്രി ശർമ ഒലിയുടെ വീട് കത്തിച്ചു. കാഠ്മണ്ഡു വിമാനത്താവളം അടച്ചു. നിയന്ത്രണം സൈന്യം ഏറ്റെടുത്തു. മുൻ പ്രധാനമന്ത്രി പ്രചണ്ഡയുടെ അടക്കം നിരവധി ഉന്നതരുടെ വീടുകൾ കത്തിച്ചു. പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾക്കു നേരെയും ആക്രമണം. പ്രധാനമന്ത്രി ശർമ്മ ഒലി രാജ്യം വിടുമെന്ന് സൂചന.
പ്രധാനമന്ത്രി രാജി വയ്ക്കും വരെ പിന്നോട്ടില്ലെന്നാണ് പ്രക്ഷോഭകരുടെ നിലപാട്. ഇന്നലെ തുടങ്ങിയ സംഘർഷത്തിൽ 19 പേരാണ് മരിച്ചത്. ഇന്നലെ രാത്രിയോടെ നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചിരുന്നു. ദേശീയ സുരക്ഷ പേരിലുള്ള സോഷ്യൽ മീഡിയ നിരോധനത്തിനെതിരായ ജെൻ സികളുടെ പ്രക്ഷോഭം നേപ്പാളിലാകെ കത്തിപ്പടർന്നതിന് പിന്നാലെയാണ് സർക്കാർ ഈ തീരുമാനത്തിൽ എത്തിയത്. തലസ്ഥാന നഗരമായ കഠ്മണ്ടുവിൽ തുടങ്ങിയ പ്രക്ഷോഭം രാജ്യമാകെ വ്യാപിച്ചിരുന്നു.
അതേ സമയം, സാമൂഹിക മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്നുണ്ടായ ജെൻ സി പ്രക്ഷോഭത്തിൽ അന്വേഷണം പ്രഖ്യാപിച്ച് നേപ്പാൾ സർക്കാർ. കലാപത്തെപ്പറ്റി അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു.
ഈ സമിതിയോട് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. യുവാക്കൾ പ്രക്ഷോഭത്തിൽ നിന്ന് പിന്മാറണമെന്ന് വാർത്താ വിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് അഭ്യർത്ഥിച്ചു. എന്നാൽ സാമൂഹ്യമാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ തീരുമാനത്തിൽ പശ്ചാത്താപം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ജെൻസി പ്രക്ഷോഭം ആളിക്കത്തിയതോടെ സർക്കാർ നിരോധനം പിൻവലിക്കുകയായിരുന്നു. അടിയന്തര മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.

+ There are no comments
Add yours