ഓണത്തിനൊരുങ്ങി പ്രവാസ ലോകം; ആഘോഷമാക്കാൻ മലയാളിക്കൊപ്പം യുഎഇയും!

1 min read
Spread the love

ഓണം കേരളത്തിന് മാത്രമല്ല മലയാളി ഉള്ളിടത്തൊക്കയും ഓണമുണ്ട്. ഓണമായാലും പെരുന്നാളായാലും ജാതി മത രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഒത്തുചേർന്നുള്ള കേരളത്തിന്റെ പാരമ്പര്യ തനിമയിൽ തന്നെയാണ് പ്രവാസത്തിലെ ഓരോ ആഘോഷവും. ഇത്തരം മതേതര കാഴ്ചകൾ തന്നെയാണ് പ്രവാസത്തിനെ മനോഹരമാക്കുന്നതും. മലയാളി ചന്ദ്രനിലാണെങ്കിലും തിരുവോണത്തിന്റെ അന്ന് വട്ടയില വെട്ടിയാണെങ്കിലും ഒരൂണ് വിളമ്പും എന്ന തമാശ കലർന്ന പരിഹാസങ്ങളെ അഭിമാനത്തോടെ ഏറ്റെടുക്കുന്നതും ഇതുകൊണ്ടു തന്നെയാണ്.

ഒറ്റവാക്കിൽ പറഞ്ഞാൽ ജീവിതത്തിന്റെയും കഷ്ടപ്പാടുകളുടെയും അകലങ്ങളുടെയും വില അക്ഷരാർഥത്തിൽ അനുഭവിച്ചറിഞ്ഞവർ പ്രവാസികൾ തന്നെയാണെന്ന് പറയാം. ചിലർക്ക് ജീവിതത്തോട് നിറങ്ങൾ കൂട്ടിത്തുന്നുവാനും മറ്റു ചിലർക്ക് കീറിയത് കൂട്ടിത്തുന്നുവാനുമുള്ള സൂചിയാണ് പ്രവാസ ജീവിതം. അങ്ങനെയുള്ളവർക്ക് ഓണമൊക്കെ ആഘോഷക്കാലമാണ്.

വാരാന്ത്യങ്ങളിലാണ് പ്രവാസി കൂട്ടായ്മകളുടെ ഓണാഘോഷം. മാവേലി തമ്പുരാനുള്ള വരവേൽപും കേരളത്തിന്റെ തനത് നാടൻ ഓണക്കളികളെല്ലാം പ്രവാസത്തിലെ ഓണനാളുകളിലെ പതിവു കാഴ്ചകളാണ്.

ഇത്തവണ ഓണം വാരാന്ത്യത്തിൽ

ഇത്തവണ ഓണമെത്തുന്നത് ശനി, ഞായർ ദിവസങ്ങളിലാണ് ഇത് തന്നെയാണ് യുഎഇയിലെ മലയാളികളെ സംബന്ധിച്ച് ഏറ്റവും ആശ്വാസം. വെള്ളിയാഴ്ച മുതൽ പ്രവാസി മലയാഴികളുടെ ഓണാഘോഷങ്ങൾ ആരംഭിച്ചി കഴിഞ്ഞു. വാരാന്ത്യത്തിലെത്തുന്ന തിരുവോണത്തെ വരവേൽക്കാൻ പ്രവാസലോകത്തും ഒരുക്കങ്ങൾ ഉഷാറായി. ഇന്ന് മുതൽ പ്രവാസി മലയാളികളും ഉത്രാടപ്പാച്ചിലിന്റെ തിരിക്കിലാകും.

പ്രവാസ ലോകത്തെ ഓണ വിപണികൾ

അത്തം തുടങ്ങുന്നതോടെ ​ഗൾഫ് രാജ്യങ്ങളിലെ വിപണിയിലും പൂക്കാലമാണ്. വ്യത്യസ്ത ഇനം ജമന്തി, ബന്ദി, ചെണ്ടുമല്ലി, അരളി, വാടാമല്ലി തുടങ്ങി കർണാടകത്തിലെയും കേരളത്തിലെയും ഓണപ്പൂക്കളെല്ലാം ദോഹയുടെ വിപണി കയ്യടക്കുന്ന കാലമാണ് ഓണനാളുകൾ. ഓണക്കാലത്ത് പൂക്കൾക്ക് പൊന്നും വിലയാണെങ്കിലും പൂക്കളത്തിന്റെ കാര്യത്തിൽ മലയാളികൾക്ക് വിട്ടുവീഴചയില്ല. സംഘടനകളും ഹൈപ്പർമാർക്കറ്റുകളും ഓണപൂക്കള മത്സരവും പായസ മത്സരവുമായി പ്രവാസികളുടെ ഓണാവേശത്തിന് ആക്കം കൂട്ടുകയും ചെയ്യും.

വസ്ത്ര വിപണിയ്ക്കും ഓണക്കോടിയുടെ തിളക്കം കൂടും. പ്രവാസത്തിലാണെങ്കിലും ഓണത്തിന് കസവു മുണ്ടും ഷർട്ടും കസവു സാരിയും ധരിച്ച് ഓഫിസിലെത്തുന്ന മലയാളികളുമുണ്ട്. ഓഫിസുകളിൽ മലയാളിക്കൊപ്പം ഓണമാഘോഷിക്കുന്നവരിൽ ഫിലിപ്പൈൻസ് ഉൾപ്പെടെയുള്ള അന്യദേശക്കാരുമുണ്ട്. അത്തം മുതൽ തന്നെ ദോഹയിലെ വസ്ത്ര വിപണികളിലും ഓണത്തിരക്കേറും. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്ക് ഇഷ്ടപ്പെട്ട ഫാഷനുകളിലുള്ള ഓണ വസ്ത്രങ്ങളെത്തും. നാടിന്റെ കൈത്തറിയും കസവു മുണ്ടുകളും ഓൺലൈനിൽ വിൽക്കുന്ന മലയാളികളും കുറവല്ല.

കേരളത്തിന്റെ പൂക്കൾ മാത്രമല്ല പച്ചക്കറികളും ഇങ്ങ് കടൽ കടന്നെത്തും പ്രവാസികൾക്ക് ഓണം ആഘോഷിക്കാൻ. നാട്ടോർമ്മയിൽ തിരുവോണത്തിന് നാടൻ രുചി തേടുന്ന മലയാളികളുടെ ഗൃഹാതുരത്വം തൊട്ടറിഞ്ഞാണ് ഓണവിപണികളും. ഓഫിസ് തിരക്കിൽ അടുക്കളയിൽ ഓണസദ്യ ഒരുക്കാൻ കഴിഞ്ഞില്ലെങ്കിലെന്താ ഭക്ഷണശാലകളും ഹൈപ്പർമാർക്കറ്റുകളും മലയാളികൾക്ക് നല്ല ഒന്നാന്തരം ഓണസദ്യയാണ് ഒരുക്കുന്നത്.

മത്തൻ, കുമ്പളം, മുരിങ്ങ, പപ്പായ, പടവലം, ചേന, കാരറ്റ്, ബീറ്റ്റൂട്ട്, ബീൻസ്, വെണ്ട, വഴുതന, ഉരുളക്കിഴങ്ങ്, കോളിഫ്ലവർ, കാബേജ്, ചുരയ്ക്ക, പച്ചമാങ്ങ, പൈനാപ്പിൾ, നേന്ത്രപ്പഴം, മാമ്പഴം എന്നിങ്ങനെ സദ്യയ്ക്ക് ആവശ്യമായ ഉൽപന്നങ്ങളെല്ലാം പ്രത്യേകം അലങ്കരിച്ചിട്ടുണ്ട്. കേരളത്തിൽനിന്നാണ് പഴം–പച്ചക്കറി എത്തിക്കുന്നത്. ആദായ വിൽപനയുണ്ടെങ്കിലും കഴിഞ്ഞ വർഷത്തെക്കാൾ വില അൽപം കൂടുതലാണ്.

സാധാരണ ഓണനാളുകൾ പ്രവർത്തി ദിനങ്ങളായതിനാൽ തിരുവോണ ദിനം ഹോട്ടൽ സദ്യയെ ആശ്രയിക്കുന്നവരാണ് മിക്ക മലയാളി കുടുംബങ്ങളും. ഇനി അവധി ആണെങ്കിൽ 20 മുതൽ 30 കൂട്ടം കറികൾ വീട്ടിലുണ്ടാക്കി ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഒരുമിച്ചു ചേർന്നുള്ള വിഭവസമൃദ്ധമായ ഓണസദ്യ തന്നെയാണ് ഒരുക്കുക. ഹോട്ടൽ സദ്യയ്ക്കാണെങ്കിൽ 20 മുതൽ 35 കൂട്ടം കറികൾ ഉൾപ്പെടുന്ന ഒരു ഓണസദ്യയ്ക്ക് കുറഞ്ഞത് 25 മുതൽ 50 റിയാൽ വരെയാണ് വില. അതായത് ഒരു ഓണസദ്യ കഴിക്കണമെങ്കിൽ 565 രൂപ മുതൽ 1,130 രൂപ വരെ കൊടുക്കണമെന്ന്. നാട്ടിലായാലും പ്രവാസത്തിലായാലും ഓണത്തിന്റെ കാര്യത്തിൽ ഒന്നിലും വിട്ടുവീഴ്ചയില്ലെന്നതാണ് പ്രവാസികളുടെ ശൈലി.

കഴിഞ്ഞ വർഷം 1.25 ദിർഹമുണ്ടായിരുന്ന മത്തങ്ങ ഇപ്പോൾ 1.75നാണ് വിൽക്കുന്നത്. 1.90ന് വിറ്റിരുന്ന കുമ്പളത്തിനും ചേനയ്ക്കും ഇപ്പോൾ 2.65 ദിർഹം. 2.25ന് ലഭിച്ചിരുന്ന വെള്ളരിക്കയ്ക്ക് 3.50 ദിർഹം നൽകണം. 1.60ന് വിറ്റിരുന്ന കാബേജിന് വില കുറഞ്ഞ് 1.25 ദിർഹം ആയി. പാലക്കാടൻ മട്ട 5 കിലോയ്ക്ക് 15.50 ദിർഹം. യഥാർഥ വില 20 ദിർഹം വരും. വിമാനക്കമ്പനികൾ മൂന്നിരട്ടി വരെ ചരക്കുകൂലി കൂട്ടിയതാണ് വില വ്യത്യാസത്തിനു കാരണമെന്ന് കച്ചവടക്കാർ പറയുന്നു.

കസവ് മുണ്ട്, സെറ്റ് സാരി, ചുരിദാർ, പട്ടുപാവാട തുടങ്ങി കേരളീയ വസ്ത്രങ്ങളുടെ വിൽപനയും വർധിച്ചു. ഓണക്കോടി വാങ്ങുന്നവർക്ക് ആകർഷക നിരക്കിളവും പ്രഖ്യാപിച്ചിട്ടുണ്ട്. മറുനാട്ടിലാണെങ്കിലും പ്രവാസികളുടെ ആഘോഷങ്ങളിൽ നിറയുന്നത് പൈതൃകത്തനിമയാണ്. നാട്ടിൽനിന്ന് അകന്നുകഴിയുന്നതിന്റെ വേദന ചിലരെങ്കിലും മറക്കുന്നത് കൂട്ടുകാരും ബന്ധുക്കളുമായി ഒത്തുചേർന്നുള്ള ആഘോഷങ്ങളിലാണ്. വിവിധ രാജ്യക്കാരും അതിഥികളായുണ്ടാകും.

ഇരുപത് രാജ്യക്കാർ ഒന്നിച്ച യുഎഇയുടെ ഓണം

ഇരുപത് രാജ്യക്കാർ ഒന്നിച്ച് യുഎഇയിൽ ഈ വർഷത്തെ ഓണമാഘോഷിച്ച കാഴ്ച നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടതാണ്. വടം വലിയും പൂക്കള മത്സരവും സദ്യവട്ടവുമൊക്കെയായി മലയാളികൾ മാത്രമല്ല, ഈ ലോകത്തെ 20 രാജ്യങ്ങളിലെ ആളുകളാണ് യുഎഇയിൽ ഓണത്തിനായി ഒത്തു കൂടിയത്. ദുബായിലെ ട്രെയിനിം​ഗ് ആന്റ് കൺസൾട്ടിം​ഗ് സ്ഥാപനമായ ബ്ലൂ ഓഷ്യൻ കോർപ്പറേഷനാണ് ഓണാഘോഷം സംഘടിപ്പിച്ചത്. ഈജിപ്പ്ഷ്യൻ സ്വദേശിയായിരുന്നു മാവേലിയായി വേഷമിട്ടത്.

മലയാളിയുടെ തനത് രുചികൂട്ടുകൾ വാഴയിലയിൽ വിളമ്പിയപ്പോൾ മറ്റ് രാജ്യക്കാർക്ക് അതൊരു അത്ഭുതമായിരുന്നു. ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഓരോണക്കാലമായിരിക്കും അവർക്ക് ലഭിച്ചിട്ടുണ്ടാവുക.

അബുദാബി, ദുബായ്, ഷാർജ, റാസൽ ഖൈമ, ഉമ്മുൽ ഖുവൈൻ, ഫുജൈറ തുടങ്ങിയ എമിറേറ്റുകളിലെല്ലാം മലയാളികളുടെ കേന്ദ്രങ്ങളിൽ സദ്യ ഒരുക്കലും ഓണപ്പാട്ടും പൂക്കളവുമെല്ലാം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. ഇന്ത്യൻ അസോസിയേഷൻ ഉൾപ്പെടെയുള്ള വിവിധ സംഘടനകളും ഓണാഘോഷത്തിൽ സജീവമാകും. പല സംഘടനകളുടെയും ആഭിമുഖ്യത്തിൽ ഗംഭീരമായ ഓണ സദ്യയും ഉണ്ടാകും.

കേരള ഫെസ്റ്റ് ഓണച്ചന്തകൾ

ഓണക്കാലമായി കഴിഞ്ഞാൽ യുഎഇയുടെ മുക്കിലും മൂലയിലും ഓണച്ചന്തകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. ലുലു ഹൈപ്പർമാർക്കറ്റുകളിലും ഓണച്ചന്തകൾ ഉണ്ടാകാറുണ്ട്. അബുദാബി ഷാർജ ദുബായ് എന്നിവിടങ്ങളിലാണ് പ്രധാനമായും ഓണച്ചന്തകൾ മലയാളിയെ മാടി വിളിക്കാറ്…. സദ്യഘട്ടങ്ങൾക്കും ഓണത്തിന് വീട്ടിലേക്കു ആവശ്യമായതുമായ എല്ലാം ഓണച്ചന്തകളിൽ സുലഭം. പ്രത്യേക പാളയംകോടൻ പഴവും മറ്റു പച്ചക്കറികളും ഒക്കെ എത്തിക്കുന്നത് കേരളത്തിൽ നിന്ന്. പ്രർശനത്തിനും വിൽപനക്കുമായി നിരവധി ഉത്പന്നങ്ങൾ സജ്ജമായി കഴിഞ്ഞു.

പ്രത്യേക ഓണച്ചന്തകള് ഒരുക്കിയാണ് വ്യാപാര സ്ഥാപനങ്ങള് ഉപഭോക്താക്കളെ വരവേല്ക്കുന്നത്. പച്ചക്കറിയും പലവ്യഞ്ജനവും മുതല് സദ്യ ഉണ്ണാനുളള ഇല വരെ ആര്ഷകമായ വിലക്കിഴിവിലാണ് ലഭ്യമാക്കുന്നത്. ഓണ സദ്യ മുന്കൂട്ടി ബുക്ക് ചെയ്യാനുളള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് കഴിഞ്ഞ കുറെ ദിവസങ്ങളിലായി വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്.

ലുലു ഹെപ്പർ മാർക്കറ്റുകളിൽ തിങ്ങി നിറഞ്ഞ് മലയാളികൾ

ഓണം ഗംഭീരമാക്കാൻ വിപുലമായ ഒരുക്കങ്ങളുമായി ലുലു ഗ്രൂപ്പ് സജീവമായതോടെ ഹൈപ്പർ മാർക്കറ്റുകളിൽ തിരക്കേറുകയാണ്. ലുലു ​ഗ്രൂപ്പ് പ്രവാസികൾക്കായി ഒരുക്കിയിട്ടുള്ള, പഴയിടം മോഹനൻ നമ്പൂതിരിയുടെ സദ്യ മുതൽ ഐസ്ക്രീം പായസം വരെയുള്ള ആഘോഷത്തിന് താരനിരയും എത്തും. നാടിന്റെ പൈതൃകം നിറയുന്ന അലങ്കാരങ്ങളും രുചിവൈവിധ്യങ്ങളുമാണ് ലുലു ശാഖകളുടെ ആകർഷണം. പരിപ്പ് പ്രഥമനും പാലടയും അടങ്ങിയ പഴയിടം സദ്യ പൂരാടം, ഉത്രാടം, തിരുവോണം ദിനങ്ങളിൽ ലുലുവിൽ നിന്ന് ലഭിക്കും. നാളെ വരെ സദ്യയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം. വീട്ടിൽ സദ്യ ഉണ്ടാക്കുന്നവർക്കായി പ്രത്യേക ഓണക്കിറ്റും ഒരുക്കി.

ഐസ്ക്രീം സ്പെഷൽ പായസം, ഐസ്ക്രീം നെയ് പായസം, ഐസ്ക്രീം അവിൽ പായസം, ഷുഗർ ഫ്രീ തുടങ്ങി 27 ഇനം ഉൾപ്പെടുത്തി പായസമേളയും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ കൃഷിത്തോട്ടങ്ങളിൽനിന്ന് നേരിട്ടു സംഭരിച്ച പച്ചക്കറികളും പഴങ്ങളും പൂക്കളുമാണ് എത്തിച്ചിരിക്കുന്നത്.

എമിറേറ്റിൽ ജനിച്ചു വളരുന്ന കുട്ടികൾക്ക് നാട്ടിലെ ശീലങ്ങളും ആഘോഷത്തിൻ്റെ ഭാഗമായുള്ള ഒരുക്കങ്ങളും മനസിലാക്കാനുളള അവസരമായാണ് പല മാതാപിതാക്കളും പരിമിതികൾക്കുള്ളിലും പൂക്കളമൊരുക്കുന്നതും സദ്യവട്ടമൊരുക്കുന്നതും മറ്റും കാണുന്നത്.
ഓഫീസോണവും കൂട്ടായ്‌മകളുടെ ഓണവും, അസോസിയേഷനുകളുടെ ഓണവുമൊക്കെയായി മാസങ്ങളോളം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളും പ്രവാസലോകത്തെ പതിവ് കാഴ്‌ചകൾ. യുഎഇ വിപണിയും ഓണത്തെ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞു. പൂക്കളമൊരുക്കാൻ വിവിധ തരം പൂവുകൾ മുതൽ ഇലയുംസദ്യവട്ടങ്ങൾക്കുള്ള പച്ചക്കറികളുമെല്ലാം സുലഭം.

കൂടുതൽ വിഭവങ്ങൾ വാഗ്‌ദാനം ചെയ്‌തും വിഭവങ്ങളിൽ തന്നെ വ്യത്യസ്‌തത പരീക്ഷിച്ചും വിവിധ റസ്റ്ററന്റുകൾ സദ്യ വിപണിയെ സജീവമാക്കിയിട്ടുണ്ട്. വിഭവങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് വിലയും കൂടുമെന്നത് മറ്റൊരുകാര്യം. വസ്ത്ര-പൂവിപണിയും യുഎഇയിൽ സജീവമാണ്. മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിലുൾപ്പടെ ഓണദിനങ്ങളിൽ ഓണപ്പുടവ ധരിച്ച വിവിധ രാജ്യങ്ങളിലെ യാത്രാക്കാരെ കാണാനാകുമെന്നതും പ്രവാസലോകത്തിൻ്റെ മാത്രം പ്രത്യേകത. എന്തായാലും ഓണമെന്നത് പ്രവാസികൾക്ക് കൂട്ടായ്മയുടെ ഒത്തുചേരൽ കൂടിയാണ്.

You May Also Like

More From Author

+ There are no comments

Add yours