മസ്ക്കറ്റ്: അഞ്ച് പതിറ്റാണ്ടുകൾ പൂർത്തിയാക്കി മസ്ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം. 1973 സെപ്തംബർ 23നാണ് മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് വിമാനത്താവളത്തിലെത്തുന്നത്. സുൽത്താൻ ഖാബൂസിന്റെ സ്വകാര്യ വിമാനമാണ് സീബ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്റ് ചെയ്ത ആദ്യ ഒമാനി രജിസ്ട്രേഡ് വിമാനം.
ആദ്യഘട്ടത്തിൽ സീബ് വിമാനത്താവളം എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. 2008 ഫെബ്രുവരി ഒന്നിനാണ് സീബ് വിമാനത്താവളത്തിൽ നിന്നും മസ്ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം എന്ന പേരിലേക്ക് വിമാനത്താവളം മാറുന്നത്. യാത്രാ ടെർമിനൽ, റൺവേ, ചെറിയ കാർഗോ സംവിധാനം, അറ്റുകറ്റ പണികൾക്കായുള്ള കേന്ദ്രം എന്നിവയായിരുന്നു ആദ്യ വിമാനത്താവളം.
2007 അവസാനത്തോടെ മസ്ക്കറ്റ് വിമാനത്താവളം നവീകരണത്തിന് തുടക്കമിട്ടു. പുതിയ ടെർമിനൽ, കൺട്രോൾ ടവർ, പുതിയ റൺവേ എന്നിവയോടെ 2018ൽ നവീകരിച്ച വിമാനത്താവളം രാജ്യത്തിന് സമർപ്പിച്ചു. സ്വകാര്യ വിമാനങ്ങൾക്കായി വി ഐ പി ടെർമിനൽ, എയർപോർട്ട് ഹോട്ടൽ തുടങ്ങിയവയും പുതിയ വിമാനത്താവളത്തിൽ ഉൾപ്പെടുന്നു. യാത്രക്കാരുടെ സംതൃപ്തിയിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച പത്ത് വിമാനത്താവളങ്ങളുടെ പട്ടികയിൽ ഒന്നായി മസ്ക്കറ്റ് വിമാനത്താവളം ഉയർന്നു.

+ There are no comments
Add yours