റിയാദ്: ഒറ്റ വിസയിൽ എല്ലാ ജിസിസി രാജ്യങ്ങളും സന്ദർശിക്കാൻ കഴിയുന്ന ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് അംഗരാജ്യങ്ങളുടെ അനുമതി. ഖത്തർ തലസ്ഥാനമായ ദോഹയിൽ ചേർന്ന 44ാമത് ഗൾഫ് ഉച്ചകോടിയിൽ പദ്ധതിക്ക് ഗൾഫ് സഹകരണ കൗൺസിലിന്റെ സുപ്രീം കൗൺസിൽ അംഗീകാരം നൽകിയതായി സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽഖത്തീബ്(Ahmed Alkhatib) അറിയിച്ചു.
ജിസിസി രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രാലയങ്ങൾ ഏകീകൃത വിസ സംബന്ധിച്ച നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ നേതാക്കളുടെ ഉച്ചകോടി പുറത്തിറക്കിയ അന്തിമ പ്രസ്താവനയിലാണ് സുപ്രീം കൗൺസിലിന്റെ പ്രഖ്യാപനമുള്ളത്. ഏകീകൃത ടൂറിസ്റ്റ് വിസയുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രിമാരുടെ കമ്മിറ്റി നടത്തുന്ന ശ്രമങ്ങളെ ഉച്ചകോടി സ്വാഗതം ചെയ്തു.
മറ്റ് ലോക രാജ്യങ്ങൾക്കിടയിൽ മികച്ച ടൂറിസം കേന്ദ്രങ്ങളെന്ന ഗൾഫ് രാജ്യങ്ങളുടെ സ്ഥാനം, ഏകീകൃത വിസ നടപ്പിലാകുന്നതോടെ കൂടുതൽ ശക്തമാകുമെന്ന് സൗദി ടൂറിസം മന്ത്രി അഭിപ്രായപ്പെട്ടു. ടൂറിസം മേഖലയിൽ വൻ വളർച്ച നേടുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നതിനൊപ്പം ഗൾഫ് രാജ്യങ്ങൾ തമ്മിലെ പരസ്പര സഹകരണം വർധിപ്പിക്കുന്നതിനും ഇത് സഹായിക്കും.
+ There are no comments
Add yours