റിയാദ്: താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് സൗദിയിൽ ഒരാഴ്ചയ്ക്കിടെ 18,428 പേരെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക റിപ്പോർട്ട് അനുസരിച്ച് ഈ മാസം ഏഴ് മുതൽ 13 വരെ രാജ്യത്തുടനീളം സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകൾ നടത്തിയ റെയ്ഡിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.
താമസനിയമം ലംഘിച്ച 11,664 പേർ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 4,301 പേർ, തൊഴിൽനിയമ ലംഘനം നടത്തിയ 2,463 പേർ എന്നിങ്ങനെയാണ് അറസ്റ്റ്. ഇതിൽ ഇന്ത്യക്കാരും ഉൾപ്പെടും. രാജ്യത്തേക്ക് അതിർത്തിവഴി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ 1,000 പേർ അറസ്റ്റിലായി. ഇവരിൽ 36 ശതമാനം യെമനികളും 62 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റു രാജ്യക്കാരുമാണ്. 61 നിയമലംഘകർ രാജ്യത്തുനിന്ന് പുറത്തുപോകാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്.
താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടുവരികയും അവർക്ക് അഭയം നൽകുകയും നിയമലംഘനത്തിന് കൂട്ടുനിൽക്കുകയും ചെയ്ത 11 പേരും അറസ്റ്റിലായിട്ടുണ്ട്. നിയമലംഘകർ നിലവിൽ നടപടികൾക്ക് വിധേയരായി. ഇവരിൽ 45,606 പുരുഷന്മാരും 5,994 സ്ത്രീകളുമാണ്.
പിടികൂടിയവരിൽ 46,507 നിയമലംഘകരുടെ യാത്രാരേഖകൾ ശരിയാക്കി നാടുകടത്താൻ അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് കൈമാറി. 2,044 നിയമലംഘകരെ അവരുടെ യാത്രാറിസർവേഷൻ പൂർത്തിയാക്കാൻ ശുപാർശ ചെയ്തു. 10,249 നിയമലംഘകരെ ഇതിനകം നാടുകടത്തി.
രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നത് ഗുരുതരമായ കുറ്റമാണ്.
+ There are no comments
Add yours