ട്രംപ് തിരിച്ചെത്തിയതിനുശേഷം വൈറ്റ് ഹൗസ് സന്ദർശിക്കുന്ന നാലാമത്തെ ലോകനേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്ദർശനത്തിനിടെ പ്രധാനമന്ത്രി മോദിയും അമേരിക്കൻ പ്രസിഡൻറെ ട്രംപും തമ്മിൽ വ്യാപാരം, പ്രതിരോധം, കുടിയേറ്റം തുടങ്ങിയ വിഷങ്ങൾ ചർച്ചയായി. വിവിധ വിഷയങ്ങളിൽ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടതായാണ് റിപ്പോർട്ട്.
500 ബില്യൻ ഡോളറിന്റെ ഉഭയകക്ഷിവ്യാപാരത്തിന് ഇരുരാജ്യങ്ങളും തമ്മിൽ തീരുമാനമായിട്ടുണ്ട്. കൂടാതെ യു.എസിൽനിന്ന് ഇന്ത്യയിലേക്ക് കൂടുതൽ ഓയിലും ഗ്യാസും ഇറക്കുമതി ചെയ്യാനുള്ള കരാറും യാഥാർഥ്യമാകും.
26/11 ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ കൈമാറണമെന്ന ഇന്ത്യയുടെ ദീർഘകാല ആവശ്യം സാധ്യമാകും. റാണയെ കൈമാറാനുള്ള നടപടിക്ക് അംഗീകാരം നൽകിയതായി ട്രംപ് അറിയിച്ചിട്ടുണ്ട്.
അഞ്ചാം തലമുറ എഫ്.-35 യുദ്ധവിമാനങ്ങൾ അമേരിക്ക, ഇന്ത്യക്ക് നൽകും. അതേസമയം, ഈ കരാറുമായി ബന്ധപ്പെട്ട നടപടികൾ പ്രാരംഭദിശയിലാണെന്ന് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റി പറഞ്ഞു. ജാവലിൻ ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകൾ, സ്ട്രൈകർ ഇൻഫെന്ററി കോംബാറ്റ് വെഹിക്കിൾസ് എന്നിവ വാങ്ങാനും അവയുടെ സംയുക്ത നിർമാണത്തിനുമുള്ള നീക്കങ്ങളെക്കുറിച്ചും പ്രഖ്യാപനമുണ്ട്
മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ (എം.എ.ഗി.എ.), മേക്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ൻ (എം.ഐ.ഗി.എ.) മായി ചേർന്ന് ഇരുരാജ്യങ്ങളുടെയും മെഗാ പാർട്ണർഷിപ്പിന് കളമൊരുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യ നിഷ്പക്ഷമാണെന്നാണ് ലോകം കരുതുന്നത്. എന്നാൽ, ഇന്ത്യ നിഷ്പക്ഷമല്ല. ഇന്ത്യക്ക് ഒരു നിലപാടുണ്ട്, അത് സമാധാനത്തിന്റേതാണ് എന്നായിരുന്നു റഷ്യ-യുക്രൈൻ യുദ്ധത്തേക്കുറിച്ചും ഇന്ത്യൻ നിലപാടിനേക്കുറിച്ചുമുള്ള ചോദ്യത്തിന് മോദിയുടെ മറുപടി. റഷ്യ-യുക്രൈൻ വിഷയം പരിഹരിക്കാനുള്ള ട്രംപിന്റെ നീക്കത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ബംഗ്ലാദേശിലെ ആഭ്യന്തരസംഘർഷം, മുൻപ്രധാനമന്ത്രി ഷേക്ക് ഹസീനയുടെ പലായനം എന്നിവയിൽ യു.എസിന് പങ്കുണ്ടെന്ന ആരോപണം ട്രംപ് തള്ളി. ബംഗ്ലാദേശ് ഞാൻ പ്രധാനമന്ത്രി മോദിക്ക് വിട്ടുനൽകുന്നു എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.
അമേരിക്കയിൽ അനധികൃതമായി കഴിയുന്നുവെന്ന് കണ്ടെത്തി തിരിച്ചയച്ച ഇന്ത്യൻ പൗരന്മാരെ തിരികെ സ്വീകരിക്കാൻ ഇന്ത്യ പൂർണമായും സജ്ജമായിരുന്നെന്ന് മോദി. മനുഷ്യക്കടത്ത് അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും യോജിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇന്ത്യയും ചൈനയും തമ്മിൽ എൽ.എ.സിയിൽ നിലനിൽക്കുന്ന തർക്കത്തിൽ ഇടപെടാനുള്ള സന്നദ്ധതയും ട്രംപ് മുന്നോട്ടുവെച്ചു. തനിക്ക് സഹായിക്കാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യാൻ സന്തോഷമേയുള്ളൂ. കാരണം, തർക്കം അവസാനിപ്പിക്കേണ്ടതാണ്. അത് സംഘർഷപൂർണമാണ് എൽ.എ.സി. വിഷയത്തെ പരാമർശിച്ച് ട്രംപ് പറഞ്ഞു.
+ There are no comments
Add yours