റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് വ്യാഴാഴ്ച കത്തോലിക്കാ സഭയുടെ പുതിയ പരമാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ലിയോ പതിനാലാമൻ എന്ന പേര് സ്വീകരിച്ചതോടെ, ലോകമെമ്പാടുമുള്ള ഏകദേശം 1.4 ബില്യൺ കത്തോലിക്കരെ നയിക്കുന്ന ആദ്യത്തെ അമേരിക്കക്കാരൻ എന്ന ബഹുമതിക്ക് അദ്ദേഹം അർഹനായി. 69 വയസ്സുകാരനായ പ്രെവോസ്റ്റ്, താൻ പുതിയ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട വിവരം പ്രഖ്യാപിച്ചതിന് പിന്നാലെ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിൽ വിശ്വാസികളെ അഭിസംബോധന ചെയ്തു. “എല്ലാ ആളുകൾക്കും, അവർ എവിടെയായിരുന്നാലും, എല്ലാ ജനങ്ങൾക്കും, മുഴുവൻ ഭൂമിക്കും, നിങ്ങൾക്ക് സമാധാനം ഉണ്ടാകട്ടെ” എന്നായിരുന്നു ലിയോ പതിനാലാമൻ്റെ ആദ്യ പൊതുസന്ദേശം. ഈ വാക്കുകൾക്ക് നിറഞ്ഞ കൈയ്യടി ലഭിച്ചു. കഴിഞ്ഞ മാസം അന്തരിച്ച തൻ്റെ മുൻഗാമിയായ ഫ്രാൻസിസ് മാർപാപ്പയ്ക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു.
ആരാണ് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്?
റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് 1955 ൽ ചിക്കാഗോയിൽ ജനിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ സ്പാനിഷും ഫ്രാങ്കോ-ഇറ്റാലിയനുമായിരുന്നു. 1982 ൽ, പ്രെവോസ്റ്റ് വൈദികനായി നിയമിതനായി. മൂന്ന് വർഷത്തിന് ശേഷം അഗസ്തീനിയൻ ദൗത്യത്തിന്റെ ഭാഗമായി പെറുവിലേക്ക് താമസം മാറി. പതിറ്റാണ്ടുകളോളം അദ്ദേഹം ദരിദ്രരായ ആളുകൾക്കൊപ്പം പ്രവർത്തിക്കുകയും ഒടുവിൽ പെറുവിലെ ചിക്ലായോയിലെ ബിഷപ്പായി മാറുകയും ചെയ്തു. പിന്നീട്, ലാറ്റിൻ അമേരിക്കയിലെ ബിഷപ്പുമാർക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റായി അദ്ദേഹം റോമിലേക്ക് മടങ്ങി.
2023 ജനുവരിയിൽ പ്രെവോസ്റ്റിനെ ആർച്ച് ബിഷപ്പാക്കിയതും ഏതാനും മാസങ്ങൾക്കകം ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ കർദിനാൾ സ്ഥാനത്തേക്ക് നിയമിച്ചതും പ്രെവോസ്റ്റിലുള്ള ഫ്രാൻസിസിൻ്റെ അടിയുറച്ച വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ പരിഷ്കരണ സംരംഭങ്ങൾക്ക് പുതിയ മാർപാപ്പയുടെ കീഴിലും തുടർച്ചയുണ്ടാകുമെന്നാണ് ഇത് നൽകുന്ന സൂചന. കുടിയേറ്റക്കാർ, ദരിദ്രർ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ ഫ്രാൻസിസ് നൽകിയ ഊന്നലിനോടുള്ള പ്രെവോസ്റ്റിൻ്റെ പ്രതിബദ്ധത അദ്ദേഹത്തിൻ്റെ മുൻകാല പ്രവർത്തനങ്ങളിൽ നിന്ന് വ്യക്തമാണ്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട മാർപാപ്പ ഉടൻ തന്നെ കർദിനാൾമാർക്കായി ദിവ്യബലി അർപ്പിക്കുകയും, റെജീന കൈലി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയും, അന്താരാഷ്ട്ര മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്യും. ഏതാനും ആഴ്ചകൾക്കകം പ്രതീക്ഷിക്കുന്ന ഔപചാരിക മാർപാപ്പ സ്ഥാനാരോഹണ ചടങ്ങിൽ ആഗോള രാഷ്ട്രീയ, മത പ്രമുഖർ പങ്കെടുക്കും.
+ There are no comments
Add yours