ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച മുതൽ യുഎഇയിൽ രണ്ട് ദിവസത്തെ സന്ദർശനം നടത്തും. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ കാണുകയും മിഡിൽ ഈസ്റ്റിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രം അബുദാബിയിൽ ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
കഴിഞ്ഞ എട്ട് മാസത്തിനിടെ ഇത് അദ്ദേഹത്തിൻ്റെ മൂന്നാമത്തെയും 2015 ന് ശേഷമുള്ള അദ്ദേഹത്തിൻ്റെ ഏഴാമത്തെയും സന്ദർശനമാണ്. ഈ സന്ദർശന വേളയിൽ, അബുദാബിയിലും ദുബായിലുമായി നിരവധി പരിപാടികളും കൂടികാഴ്ചകളും മോദിക്കായി ഒരുക്കിയിട്ടുണ്ട്.
സായിദ് സ്പോർട്സ് സിറ്റിയിൽ നടക്കുന്ന പരിപാടിയിൽ യുഎഇയിലെ ഇന്ത്യൻ സമൂഹത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ച നടത്തുമെന്നും 2024ലെ വേൾഡ് ഗവൺമെന്റ് ഉച്ചകോടിയിൽ പങ്കെടുക്കുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
സന്ദർശന വേളയിൽ പ്രധാനമന്ത്രി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഉഭയകക്ഷി ചർച്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ദൃഢമാക്കാനും ശക്തിപ്പെടുത്താനുമുള്ള കാര്യങ്ങൾ ചർച്ച ചെയ്യും.
യു.എ.ഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. അദ്ദേഹത്തിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ദുബായിൽ നടക്കുന്ന വേൾഡ് ഗവൺമെന്റ് ഉച്ചകോടിയിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നത്. ഉച്ചകോടിയിൽ പ്രധാനമന്ത്രി മുഖ്യപ്രഭാഷണം നടത്തും.
+ There are no comments
Add yours