വാഷിങ്ടൺ: അമേരിക്കയിലെ വടക്കു കിഴക്കൻ ഫിലാഡെൽഫിയയിൽ ചെറുവിമാനം ജനവാസ മേഖലയിൽ തകർന്നു വീണു. അമേരിക്കൻ സമയം വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അപകടമുണ്ടായത്. റൂസ് വെൽട്ട് ബൊളിവാർഡിനും കോട്ട്മാൻ അവന്യുവിനുമിടയിൽ വീടുകൾക്കു മുകളിലേക്കാണ് വിമാനം തകർന്നുവീണത്. വിമാനത്തിൽ ആറു പേർ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.
വീടും നിരവധി കാറുകളും കത്തിനശിച്ചതായാണ് വിവരം. തീപിടുത്തം മൂലം മാളിന് സമീപത്തേക്കുള്ള റോഡുകൾ അടച്ചുവെന്ന് ഫിലാഡെൽഫിയ ഓഫീസ് ഓഫ് എമർജൻസി മാനേജ്മെന്റ് അറിയിച്ചു. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.
പ്രാദേശിക സമയം വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെ റൂസ്വെൽറ്റ് മാളിന് സമീപമാണ് അപകടം നടന്നതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അധികൃതർ അറിയിച്ചു. ലിയർജെറ്റ് 55 എന്ന എയർക്രാഫ്റ്റാണ് തകർന്നുവീണത്. വടക്കുകിഴക്കൻ ഫിലാഡെൽഫിയ എയർപോർട്ടിൽ നിന്ന് മസൂറിയിലെ സ്പ്രിംഗ്ഫീൽഡ്-ബ്രാൻസൺ നാഷണൽ എയർപോർട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. ടേക്ക് ഓഫ് ചെയ്ത എയർപോർട്ടിൽ നിന്ന് വെറും അഞ്ച് കിലോമീറ്റർ മാറിയാണ് അപകടം സംഭവിച്ചത്.
വടക്കുകിഴക്കൻ ഫിലാഡെൽഫിയ എയർപോർട്ട് പ്രധാനമായും ചെറുവിമാനങ്ങളും വ്യാവസായിക ജെറ്റുകളും ചാർട്ടർ വിമാനങ്ങളും കൈകാര്യം ചെയ്യുന്ന വിമാനത്താവളമാണ്. ഇവിടെ നിന്ന് പ്രാദേശിക സമയം വൈകിട്ട് 6.06ന് പുറപ്പെട്ട വിമാനം 30 സെക്കൻഡിന് ശേഷം റഡാറിൽ നിന്ന് കാണാതാവുകയായിരുന്നു. പിന്നീട് വിമാനം തകർന്നുവീഴുന്ന കാഴ്ചയാണുണ്ടായത്. അപകടത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
+ There are no comments
Add yours