ഇറാൻ- ഇസ്രയേൽ സംഘർഷം അയവില്ലാതെ തുടരുന്നു. ഇരു രാജ്യങ്ങളും മൂന്നാം ദിനവും മിസൈൽ വർഷം തുടർന്നു. ഇസ്രയേൽ ആക്രമണത്തിനു തിരിച്ചടിയായി ഇസ്രയേലിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി. ഹൈഫ നഗരത്തിനു നേരെയായിരുന്നു റോക്കറ്റ് ആക്രമണം. സ്ഫോടനത്തിനു പിന്നാലെ കെട്ടിടങ്ങളിൽ നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ആക്രമണത്തിൽ ഒട്ടേറെപ്പേർക്ക് പരുക്കേറ്റതായാണ് സൂചന. ഇസ്രയേലിലെ പ്രധാന സേനാ കേന്ദ്രങ്ങൾക്ക് സമീപത്ത് താമസിക്കുന്ന ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞുപോകണമെന്നും ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. നേരത്തെ ഇറാൻ ജനതയോട് ഇസ്രയേലും സമാന മുന്നറിയിപ്പ് നൽകിയിരുന്നു.
ഇറാൻറെ നേർക്കുള്ള ആക്രമണം കൂടുതൽ കടുപ്പിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ സേനാ തലവൻ ഇയാൽ സമീർ വ്യക്തമാക്കി. ആക്രമണത്തിൽ ഇസ്രയേലിനുണ്ടായ നാശവും സമ്മതിച്ച അദ്ദേഹം ജനങ്ങളോട് സേന നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കാൻ ആവശ്യപ്പെട്ടു. പിന്നാലെ ടെഹ്റാനു നേർക്ക് ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഇറാനിലെ മിസൈൽ നിർമാണ കേന്ദ്രങ്ങളും റഡാർ കേന്ദ്രങ്ങളുമായിരുന്നു ഇസ്രയേലിന്റെ ലക്ഷ്യം. ആക്രമണത്തിൽ നൂറുകണക്കിനുപേർക്ക് പരുക്കേറ്റിട്ടുണ്ട്.
ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ഇന്റലിജൻസ് മേധാവി ബ്രിഗേഡിയർ മുഹമ്മദ് കസെമിയും ഡപ്യൂട്ടി ജനറൽ ഹസ്സൻ മൊഹാകിഖും കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഇസ്രയേൽ ആക്രമണം തുടങ്ങിയതു മുതൽ ഇറാനിൽ കുറഞ്ഞത് 224 പേർ കൊല്ലപ്പെട്ടെന്ന് ഇറാൻ ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി. 1300ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇറാൻ അധികൃതർ പറഞ്ഞു.
+ There are no comments
Add yours