മ്യാൻമറിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 20 മരണമെന്ന് റിപ്പോർട്ട്. ഒട്ടേറെ കെട്ടിടങ്ങളും ആശുപത്രികളും വീടുകളും തകർന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മണ്ടാലെ നഗരത്തിലെ ഒരു പള്ളി തകർന്നു വീണാണ് കൂടുതൽ മരണം സംഭവിച്ചത്. പ്രാർഥന നടക്കുന്നതിനിടെയാണു പള്ളി തകർന്നു വീണത്. അവിടെ രക്ഷാപ്രവർത്തനം തുടരുകയാണ്.
മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ട്. ഭൂചലനത്തിന് പിന്നാലെ മ്യാൻമറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിർമാണത്തിലിരിക്കുന്ന 30 നില കെട്ടിടം തകർന്നു വീഴുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. കെട്ടിടത്തിനുള്ളിൽ 43 പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കെട്ടിടം തകർന്നു വീഴുന്നതിന് പിന്നാലെ കെട്ടിടത്തിന് സമീപമുണ്ടായിരുന്ന ഒട്ടേറെപ്പേർ ഓടി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ കാണാം…
7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് ഉച്ചയ്ക്ക് 12.50ന് മ്യാൻമറിലുണ്ടായത്. പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ കണക്ക് പ്രകാരം മാന്റ്‍ലെയിൽ നിന്ന് 17.2 കിലോമീറ്റർ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
പട്ടാള ഭരണമുള്ള മ്യാൻമറിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് തടസ്സം നേരിടുന്നുണ്ട്. ശക്തമായ ഭൂകമ്പത്തെ മറികടക്കാനാവാതെ പ്രശസ്ത ‘ആവ പാലം’ തകർന്നു വീണിരുന്നു…
തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലും വടക്കൻ നഗരമായ ചിയാങ് മായിലും പ്രകമ്പനം അനുഭവപ്പെട്ട് വെറും 12 മിനിറ്റുകൾക്ക് ശേഷം മ്യാൻമറിലെ സാഗൈംഗ് മേഖലയിലും തുടർചലനം ഉണ്ടായി.
ഭൂകമ്പത്തിൽ ബാങ്കോക്കിലെ ഒരുപാട് കെട്ടിടങ്ങൾ ഉൾപ്പെടെ നിരവധി സമുച്ചയങ്ങൾ തകർന്നുവീണതായി റിപ്പോർട്ടുണ്ട്.
+ There are no comments
Add yours