ഷാർജയിലെ ഫ്ലാറ്റിൽ യുവതി മരിച്ച സംഭവം; അതുല്യയുടെ ഭർത്താവ് സതീഷിനെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

0 min read
Spread the love

ഷാർജയിലെ ഫ്ലാറ്റിൽ കൊല്ലം തേവലക്കര കോയിവിള സ്വദേശി ടി.അതുല്യ ശേഖറിനെ(30) മരിച്ചനിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് ശാസ്താംകോട്ട മനക്കര സജി നിവാസിൽ സതീഷ് ശങ്കറിനെ(40) അറസ്റ്റ് ചെയ്ത് വിട്ടയച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ ഇന്നലെ രാവിലെ എത്തിയ സതീഷിനെ എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥരാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് വലിയതുറ പൊലീസിനു കൈമാറി.

കൊല്ലം സെഷൻസ് കോടതി സതീഷിന് മുൻകൂർജാമ്യം അനുവദിച്ചിരുന്നു. തുടർന്നാണ് സതീഷ് നാട്ടിലെത്തിയത്. പൊലീസ് ലുക്കൗട്ട് നോട്ടിസും പുറത്തിറക്കിയിരുന്നു. വലിയതുറ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം കേസ് അന്വേഷിക്കുന്ന കൊല്ലം ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറി. ഉച്ചയ്ക്ക് മൂന്നോടെ സതീഷിനെ കൊല്ലം ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിച്ച് നടപടികൾ പൂർത്തിയാക്കി വിട്ടയച്ചു. ജൂലൈ 19ന് ആണ് ഭർത്താവ് സതീഷിനൊപ്പം താമസിച്ചിരുന്ന ഷാർജയിലെ ഫ്ലാറ്റിൽ അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കൊല്ലം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എൻ.വി.രാജു മുൻകൂർജാമ്യം അനുവദിച്ച പശ്ചാത്തലത്തിലാണ് വിട്ടയച്ചത്. കേസിന്റെ പശ്ചാത്തലത്തിൽ ദുബായിൽ തനിക്കു ജോലി നഷ്ടപ്പെട്ടെന്നും തിരികെ നാട്ടിൽ എത്തുമ്പോൾ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും കാണിച്ചു നൽകിയ മുൻകൂർജാമ്യാപേക്ഷ വെള്ളിയാഴ്ചയാണു പരിഗണിച്ചത്. അന്നുതന്നെ ജാമ്യം അനുവദിച്ചിരുന്നു.

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ നൽകിയ റിപ്പോർട്ടിൽ ‘തൂങ്ങിമരണം’ എന്നാണെന്നു കോടതി നിരീക്ഷിച്ചിരുന്നു. അതുല്യയുടെ മാതാവ് നൽകിയ പരാതിയിലാണു ചവറ തെക്കുംഭാഗം പൊലീസ് കേസെടുത്തത്.

You May Also Like

More From Author

+ There are no comments

Add yours