ദുബായ്: സംരക്ഷിത മരുഭൂമികളും, മറ്റ് സ്ഥലങ്ങളും സംരക്ഷിക്കുന്നതിനായി പുതിയ പദ്ധതിയുമായി ദുബായ്. വന്യജീവികളുടെയും വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെയും ക്ഷേമം ഉറപ്പാക്കിയാണ് പുതിയപദ്ധതികൾ നടപ്പാക്കുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി(Dawood Al Hajri) വ്യക്തമാക്കി.
പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ മനസ്സിലാക്കാനായി പദ്ധതികളിൽ പരിസ്ഥിതി ആഘാത നിർണയ (ഇ.ഐ.എ.) പഠനം നടത്തുന്നുണ്ട്. പാരിസ്ഥിതിക സുസ്ഥിരതയ്ക്ക് എപ്പോഴും ദുബായ് മുൻഗണന നൽകുന്നുണ്ട്. എമിറേറ്റിലെ വന്യജീവിസങ്കേതങ്ങളിൽ സുസ്ഥിരത നിലനിർത്താൻ ദിവസേന നിരീക്ഷണങ്ങളും പരിശോധനകളും നടത്തുന്നുണ്ടെന്നും അൽ ഹജ്രി വിശദീകരിച്ചു.
എമിറേറ്റിന്റെ ഓരോകോണിലും സംരക്ഷിതമേഖലകളുണ്ട്. സമുദ്ര, തീരദേശ ആവാസവ്യവസ്ഥകളെ പ്രതിനിധീകരിക്കുന്നതാണ് റാസൽഖോറിലെയും ജബൽ അലിയിലെയും വന്യജീവിസങ്കേതങ്ങൾ. വന്യജീവി സങ്കേതങ്ങൾക്കുപുറമേ ഹത്ത മൗണ്ടൻ സംരക്ഷിത മേഖലയും എമിറേറ്റിലെ അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടങ്ങളാണ്. ദുബായ് ക്രീക്കിന്റെ പ്രധാനഭാഗത്ത് 10.13 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിലാണ് റാസൽഖോർ വന്യജീവിസങ്കേതം സ്ഥിതി ചെയ്യുന്നത്. വർഷംതോറും ആയിരക്കണക്കിന് ദേശാടന പ്പക്ഷികളാണ് ഇവിടേക്കെത്തുന്നത്.
വിവിധയിനം താറാവുകൾ, കടൽപ്പക്ഷികൾ, ആഗോളതലത്തിൽ വംശനാശഭീഷണി നേരിടുന്ന സൊകോട്രാ കോർമോറെന്റ് ഉൾപ്പടെയുള്ള ജലപ്പക്ഷികളും ഇവിടേക്ക് എത്തുന്നുണ്ട്. മൊത്തം 472 ഇനം ജീവജാലങ്ങളുടെ ആവാസ കേന്ദ്രമാണിവിടം. 75.2 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ജബൽ അലി വന്യജീവി സങ്കേതത്തിൽ സസ്യങ്ങളും ഉരഗങ്ങളും മത്സ്യങ്ങളും ഉൾപ്പടെ 619 ജീവജാലങ്ങളുണ്ട്. ഇതിൽ 45-ലേറെ ഇനങ്ങളെ വംശനാശഭീഷണി നേരിടുന്നതായി പട്ടികപ്പെടുത്തിയിട്ടുണ്ട്. 345-ഓളം ജീവജാലങ്ങൾക്ക് മികച്ച ആവാസവ്യവസ്ഥ ഒരുക്കുകയാണ് 21.56 കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഹത്ത മൗണ്ടൻ സംരക്ഷിതമേഖല. വംശനാശഭീഷണി നേരിടുന്ന പത്തോളം ജീവജാലങ്ങൾ ഇവിടെയുമുണ്ട്.
യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2014-ൽ ആറു സംരക്ഷിതമേഖലകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് വിജ്ഞാപനം ഇറക്കിയിരുന്നു.
ദുബായ് മരുഭൂമി സംരക്ഷിതമേഖല, അൽ മർമൂം, അൽ വുഹൂഷ്, ജബൽ നസ്വ, ഗാഫ് നസ്വ എന്നിവയാണ് ആറ് മരുഭൂമിസംരക്ഷണ മേഖലകൾ. നിലവിൽ 1440-ലേറെ ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ് എമിറേറ്റിലെ മരുഭൂമികൾ.
+ There are no comments
Add yours