മദീന: കടുത്ത നിയമലംഘനങ്ങളുടെ പേരിൽ പുണ്യസ്ഥലങ്ങളായ മക്കയിലെയും മദീനയിലെയും 330 ഓളം ഹോട്ടലുകൾ സൗദി അറേബ്യയിലെ ടൂറിസം അധികൃതർ അടച്ചുപൂട്ടി.
രണ്ട് നഗരങ്ങളിലെയും ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾക്കായി രാജ്യത്തിന്റെ ടൂറിസം മന്ത്രാലയം നടത്തിയ പരിശോധനയ്ക്കിടെയാണ് നടപടി. മക്കയിൽ നടത്തിയ പരിശോധനയിൽ 2000-ലധികം നിയമലംഘനങ്ങൾ കണ്ടെത്തി, പ്രവർത്തനത്തിന് ആവശ്യമായ ലൈസൻസുകൾ നേടുന്നതിന് മുമ്പ് പ്രവർത്തനം ആരംഭിച്ച 280 സ്ഥാപനങ്ങളാണ് ഇവിടെ നിന്നും പൂട്ടിച്ചത്.
അതേസമയം, മദീനയിൽ 1,200 നിയമലംഘനങ്ങൾ കണ്ടെത്തുകയും 50 സ്ഥാപനങ്ങൾ പൂട്ടിക്കുകയും ചെയ്യ്തു. പ്രദേശത്തെ എല്ലാ ടൂറിസം സേവന ദാതാക്കളോടും ബന്ധപ്പെട്ട നിയമങ്ങളും ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കാൻ മന്ത്രാലയം അഭ്യർത്ഥിച്ചു.
“ഞങ്ങളുടെ അതിഥികൾക്ക് മുൻഗണന” എന്ന മുദ്രാവാക്യത്തിന് കീഴിൽ ആരംഭിച്ച ടൂറിസം മന്ത്രാലയം, മേഖലയെ നിയന്ത്രിക്കുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ലക്ഷ്യമിട്ടുള്ള പരിശോധനാ കാമ്പെയ്‌നുകൾ തുടരുകയാണ്.
മക്കയും മദീനയും ഉൾപ്പെടെയുള്ള പുണ്യഭൂമികളിലേക്കും മറ്റ് വിനോദസഞ്ചാര മേഖലകളിലേക്കും 2030-ഓടെ 100 ദശലക്ഷം സന്ദർശകരെ ആകർഷിക്കാൻ സൗദി അറേബ്യ ലക്ഷ്യമിടുന്നു.
+ There are no comments
Add yours