മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ സുരക്ഷാ സംഘത്തിലെ വലിയൊരു ഭാഗം യുഎസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടു, ഇത് ശനിയാഴ്ച നേതാവിനെ പിടികൂടുന്നതിലേക്ക് നയിച്ചു എന്ന് വെനിസ്വേലൻ പ്രതിരോധ മന്ത്രി ജനറൽ വ്‌ളാഡിമിർ പാഡ്രിനോ ഞായറാഴ്ച രാവിലെ ഒരു ടെലിവിഷൻ പ്രസ്താവനയിൽ പറഞ്ഞു.
നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് പാഡ്രിനോ നൽകിയില്ല, എന്നാൽ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനെ ഇടക്കാല പ്രസിഡന്റായി പ്രഖ്യാപിച്ചതിനെ പിന്തുണച്ചു, പരമാധികാരം ഉറപ്പാക്കാൻ രാജ്യമെമ്പാടും സായുധ സേനയെ സജീവമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
അതേസമയം വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ വിലങ്ങുവെച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ടു. ന്യൂയോർക്ക് സിറ്റിയിലെ യുഎസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ (ഡിഇഎ) ആസ്ഥാനത്ത് വെച്ചുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
ശനിയാഴ്ച വെനസ്വേലയിൽ നടന്ന യുഎസ് വ്യോമാക്രമണങ്ങൾക്കും നാടകീയമായ അറസ്റ്റിനും പിന്നാലെയാണ് മഡുറോയെയും ഭാര്യയെയും ന്യൂയോർക്കിലേക്ക് എത്തിച്ചത്. ഡിഇഎ ആസ്ഥാനത്ത് കൈകളിൽ വിലങ്ങുവെച്ച്, സൈനികരുടെ അകമ്പടിയോടെ നടന്നുപോകുന്ന മഡുറോയുടെ വീഡിയോയാണ് അമേരിക്ക പുറത്തുവിട്ടിരിക്കുന്നത്. വൈറ്റ് ഹൗസ് റാപ്പിഡ് റെസ്പോൺസിന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
മയക്കുമരുന്ന് കടത്ത്, നിയമവിരുദ്ധമായ ആയുധങ്ങൾ കൈവശം വയ്ക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് മഡുറോയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത്. അമേരിക്കൻ ജനതയെ നശിപ്പിക്കാനായി ടൺ കണക്കിന് കൊക്കെയ്ൻ കടത്തുന്നതിന് ഭരണകൂടത്തിന്റെ സ്വാധീനം ഉപയോഗിച്ചു എന്നതാണ് അമേരിക്ക ഉന്നയിക്കുന്ന പ്രധാന ആരോപണം. മഡുറോയെ തിങ്കളാഴ്ച ഫെഡറൽ കോടതിയിൽ ഹാജരാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

+ There are no comments
Add yours