ദുബായ്: സ്വന്തം കുഞ്ഞിനെ 3 വർഷത്തോളം ഡ്രോയറിനുള്ളിൽ ഒളിപ്പിച്ച് വളർത്തിയ സ്ത്രീക്ക് 7 വർഷം തടവ് ശിക്ഷ വിധിച്ച് യുകെയിലെ കോടതി. വീടിനുള്ളിൽ ഭർത്താവ് പോലും അറിയാതെ ആയിരുന്നു കുട്ടിയെ വളർത്തിയത്.
പകൽ വെളിച്ചം കാണാതെയും ജനനം നൽകിയ സ്ത്രീയുടെ അല്ലാതെ മറ്റൊരാളുടെ മുഖം കാണാതെയും കൊടും കുറ്റവാളികൾ ജയിൽ വാസം അനുഭവിക്കുന്നത് പോലെയുള്ള അവസ്ഥയായിരുന്നു കുട്ടിയുടേത്.
യുകെയിലെ ചെസ്റ്റർ ക്രൗൺ കോടതിയിൽ വാദം കേട്ട കേസ്, കുട്ടിയെ ശാരീരികമായും മാനസികമായും സാമൂഹികമായും മുറിവേൽപ്പിച്ച അവഗണനയുടെയും ദുരുപയോഗത്തിൻ്റെയും ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തി.
ഞെട്ടിക്കുന്ന കണ്ടെത്തൽ
2020 മാർച്ചിൽ ചെഷയറിലെ വീട്ടിൽ ബാത്ത് ടബ്ബിലാണ് പെൺകുട്ടി ജനിച്ചതെങ്കിലും രഹസ്യമായി സൂക്ഷിക്കുക ആയിരുന്നു. 2023 ഫെബ്രുവരിയിൽ സ്ത്രീയുടെ പങ്കാളി യാദൃശ്ചികമായി കുട്ടിയെ കണ്ടെത്തിയതാണ് വഴിത്തിരിവായത്. പോഷകാഹാരക്കുറവ് മൂലം നടക്കാനോ സംസാരിക്കാനോ കഴിയാതെ മൃതപ്രായമായ രീതിയിലായിരുന്നു പെൺകുട്ടി. കുട്ടിയുടെ ജനനം റജിസ്റ്റർ ചെയ്തിരുന്നില്ലെന്ന് കേസെടുത്ത ചെഷെയർ പൊലീസ് പറഞ്ഞു.
യുവതിക്ക് മറ്റൊരു ബന്ധത്തിലുണ്ടായ കുഞ്ഞായിരുന്നതിനാലാണ് വിവരം മറച്ചു വച്ചത്.
താൻ ഗർഭിണിയാണെന്ന് അയാളോട് പറയാൻ ആഗ്രഹിച്ചില്ലെന്ന് നിയമപരമായ കാരണങ്ങളാൽ പേരു വെളിപ്പെടുത്താൻ സാധിക്കാത്ത യുവതി പൊലീസിന് മൊഴി നൽകിയിരുന്നു. മെഡിക്കൽ വിദഗ്ധർ പെൺകുട്ടിയെ പരിശോധിച്ചപ്പോൾ അവൾക്ക് ഇഴയാനോ നടക്കാനോ സംസാരിക്കാനോ ആശയവിനിമയം നടത്താനോ ശബ്ദമുണ്ടാക്കാനോ സാധിക്കാത്ത അവസ്ഥയിലായിരുന്നു. കുട്ടിയെ ഡ്രോയറിനുള്ളിൽ തളച്ചിട്ട സ്ത്രീക്ക് 7 വർഷം തടവാണ് ശിക്ഷയായി വിധിച്ചത്.
+ There are no comments
Add yours