യു.എ.ഇ: തീർഥാടകർക്ക് നിർബന്ധിത ഇൻഫ്ലുവൻസ പ്രതിരോധ കുത്തിവയ്പ്പ് യുഎഇ പ്രഖ്യാപിച്ചതിന് പിന്നാലെ ഉംറ, ഹജ്ജ് ടൂർ ഓപ്പറേറ്റർമാരും താമസക്കാരും ഇത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണ്.
മാർച്ച് 26 മുതൽ സൗദി അറേബ്യയിലേക്കുള്ള യാത്രക്കാർ ഇൻഫ്ലുവൻസ വാക്സിനേഷൻ കാർഡുകൾ ഹാജരാക്കണമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) സ്ഥിരീകരിച്ചു.
“ഇതുവരെ ഞങ്ങൾക്ക് ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല,” ഹജ്ജ്, ഉംറ ടൂറുകൾ നടത്തുന്ന അൽഹിന്ദ് ബിസിനസ് സെൻ്ററിൽ നിന്നുള്ള നൗഷാദ് ഹസ്സൻ പറഞ്ഞു. “ചൊവ്വാഴ്ച ഉച്ചവരെ, ഞങ്ങളുടെ യാത്രക്കാരിൽ ആരോടും വാക്സിനേഷൻ കാർഡുകളോ അത്തരത്തിലുള്ള ഏതെങ്കിലും ഡോക്യുമെൻ്റേഷനോ ആവശ്യപ്പെട്ടിട്ടില്ല.”അദ്ദേഹം വ്യക്തമാക്കി.
MoHAP അനുസരിച്ച്, തീർഥാടകർ, ഹജ്ജ് നിർവഹിക്കുന്നവർ, അവരുടെ കുടുംബങ്ങൾ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾ എന്നിവരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് പ്രതിരോധ നടപടികൾ കൈക്കൊള്ളുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇൻഫ്ലുവൻസ വാക്സിൻ സ്വീകരിച്ച വ്യക്തികളെ പുതിയ വാക്സിനേഷനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അംഗീകൃത വാക്സിനേഷൻ കാർഡുകൾ അൽ ഹോസ്ൻ ആപ്ലിക്കേഷൻ വഴി നേടുകയും ട്രാവൽ ചെക്ക്പോസ്റ്റുകളിൽ ഹാജരാക്കുകയും ചെയ്യാം.
തീർത്ഥാടനത്തിനായി എത്തുന്നതിന്റെ പത്ത് ദിവസങ്ങൾക്കു മുൻപ് വാക്സിൻ സ്വീകരിക്കണമെന്നാണ് നിർദ്ദേശം. എന്നാൽ ഇതിനോടകം യാത്ര ബുക്ക് ചെയ്തവരോട് ഏജൻസിയോ എയർലൈൻസോ ഇത്തരത്തിലുള്ള യാതൊരു നിർദേശവും നൽകിയിട്ടില്ലെന്നും 10 ദിവസത്തിനുള്ളിൽ വാക്സിൻ എടുത്തതിനുശേഷം മാത്രമേ യാത്ര തുടരാവൂ എന്നാണ് സർക്കാർ നിർദ്ദേശം എങ്കിൽ അതെങ്ങനെ പാലിക്കാനാകുമെന്നും, നിലവിൽ ടിക്കറ്റ് ബുക്ക് ചെയ്ത വിശ്വാസികൾ ആശങ്ക പ്രകടിപ്പിക്കുന്നു. ഇതേ സംശയവുമായാണ് തീർത്ഥാടകരിൽ പലരും രംഗത്ത് എത്തുന്നത്
+ There are no comments
Add yours