മാർച്ച് ആദ്യം ടെക്സസിലെ ഹൂസ്റ്റണിൽ നടക്കുന്ന നാസ പരിശീലന പരിപാടിയിൽ നിന്ന് ബിരുദം നേടാനൊരുങ്ങുകയാണ് യുഎഇയിലെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി നോറ അൽ മത്രൂഷി.
എമിറാത്തി മെക്കാനിക്കൽ എഞ്ചിനീയറാണ് നോറ അൽ മത്രൂഷി. സഹപ്രവർത്തകൻ മുഹമ്മദ് അൽ മുല്ല, മുൻ ദുബായ് പോലീസ് ഹെലികോപ്റ്റർ പൈലറ്റ്, 11 അമേരിക്കൻ ബഹിരാകാശ യാത്രികർ എന്നിവർ 2023 ലെ നാസ ബഹിരാകാശയാത്രിക ക്ലാസിൻ്റെ ഭാഗമായി ബിരുദം നേടും.
പിന്നീട് അന്താരാഷ്ട്ര ബഹിരാകാശ നിലയം ഉൾപ്പെടെയുള്ള ബഹിരാകാശ ദൗത്യങ്ങൾക്കും നാസയുടെ ആർട്ടെമിസ് പ്രോഗ്രാമിന് കീഴിൽ ആസൂത്രണം ചെയ്ത ചന്ദ്രനിലേക്കുള്ള യാത്ര പോലെയുള്ള ഭാവിയിൽ യുഎസ് നേതൃത്വത്തിലുള്ള മറ്റേതെങ്കിലും ദൗത്യങ്ങളിലും പങ്കാളികളാകും.
2021-ൽ ജോൺസൺ സ്‌പേസ് സെൻ്ററിൽ പരിശീലനം ആരംഭിച്ചതുമുതൽ, ഉദ്യോഗാർത്ഥികൾ കരയിലേക്ക് ലാന്റ് ചെയ്യുമ്പോഴുള്ള അതിജീവനം, വിമാന പരിശീലനം, സ്‌പേസ് സ്യൂട്ട്, ബഹിരാകാശ നടത്തം, ജിയോളജി ഫീൽഡ് പരിശീലനം എന്നിവ ഉൾപ്പെടെ നിരവധി പരിശീലന കോഴ്‌സുകൾക്ക് വിധേയരായിട്ടുണ്ട്.
“കിൻ്റർഗാർടനിലെ എൻ്റെ ടീച്ചർ ഞങ്ങളോട് ഒരു കൂടാരം പണിയാനും ചന്ദ്രനിലേക്ക് കൊണ്ടുപോകുന്ന ഒരു ബഹിരാകാശ വാഹനമാണ് അതെന്ന് കരുതാനും ആവശ്യപ്പെട്ടതോടെയാണ് ഞാൻ ആദ്യമായി ഒരു ബഹിരാകാശ സഞ്ചാരിയാകാൻ സ്വപ്നം കാണാൻ തുടങ്ങിയത്. അന്നുമുതൽ ഒരു ബഹിരാകാശയാത്രികയാകാൻ എനിക്ക് അതിയായ ആഗ്രഹം തോന്നി, 30 കാരിയായ മത്രൂഷി നേരത്തെ ഒരു മാധ്യമ സമ്മേളനത്തിൽ പറഞ്ഞ വാക്കുകളാണിത്.
“ഞാൻ വർഷങ്ങളായി എണ്ണ, വാതക മേഖലകളിൽ ജോലി ചെയ്യുന്നു, പക്ഷേ ഒരു ബഹിരാകാശയാത്രികയാകാനുള്ള എൻ്റെ സ്വപ്നം ഒരിക്കലും ഞാൻ മറന്നില്ല. ഇത് ജീവിതത്തെ മാറ്റിമറിക്കുന്ന അവസരമാണ്. കുട്ടിക്കാലം മുതൽ ഞാൻ കണ്ട സ്വപ്നം യാഥാർത്ഥ്യമായിരിക്കുന്നു. – മത്രൂഷി കൂട്ടിചേർത്തു.
ബഹിരാകാശയാത്രികരുടെ ബിരുദദാന ചടങ്ങുകൾ ജോൺസൺ ബഹിരാകാശ കേന്ദ്രത്തിലാണ് നടക്കുന്നത്. യുഎഇയുടെ ആദ്യത്തെ രണ്ട് ബഹിരാകാശയാത്രികരായ സുൽത്താൻ അൽ നെയാദിയും, ഹസ്സ അൽ മൻസൂരിയും 2022-ൽ നാസ പരിശീലന പരിപാടി പൂർത്തിയാക്കി ബിരുദം നേടിയവരാണ്.
+ There are no comments
Add yours