അബുദാബി: ഡമാസ്കസിനടുത്തുള്ള മാർ ഏലിയാസ് പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ നിരപരാധികളായ നിരവധി സാധാരണക്കാർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സംഭവത്തെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ശക്തമായി അപലപിച്ചു.
ഇത്തരം ക്രിമിനൽ പ്രവൃത്തികളെ യുഎഇ ശക്തമായി അപലപിക്കുന്നതായും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയായ എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും അചഞ്ചലമായി നിരസിക്കുന്നതായും വിദേശകാര്യ മന്ത്രാലയം (MoFA) പ്രസ്താവനയിൽ ആവർത്തിച്ചു.
ഈ ദാരുണമായ ആക്രമണത്തിൽ പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നതോടൊപ്പം, ഇരകളുടെ കുടുംബങ്ങൾക്കും സിറിയൻ സർക്കാരിനും ജനങ്ങൾക്കും മന്ത്രാലയം അഗാധമായ അനുശോചനം അറിയിച്ചു.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. പളളിക്കുള്ളിൽ പ്രാർത്ഥിച്ചുകൊണ്ട് നിന്നവർക്ക് നേരെ ആദ്യം വെടിയുതിർക്കുകയായിരുന്നു. പിന്നീട് ചാവേർ സ്വയം പൊട്ടിത്തെറിച്ചു. സിറിയ തലസ്ഥാനമായ ഡമാസ്കസിലെ മാർ ഏലിയാസ് ചർച്ചിൽ ഞായറാഴ്ച കുർബാന നടക്കുന്നതിനിടെയാണ് സംഭവം. ഞായറാഴ്ചയായതിനാൽ തന്നെ പള്ളിയിൽ നിറയെ ആളുകളുണ്ടായിരുന്നു. ഭീകരാക്രമണത്തിൽ 30ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. കൊല്ലപ്പെട്ടവരിൽ കുട്ടികളടക്കമുണ്ടെന്നാണ് റിപ്പോർട്ട്.
വർഷങ്ങൾക്കുശേഷമാണ് സിറിയയിൽ ഇത്തരത്തിലുള്ളൊരു ഭീകരാക്രമണം ഉണ്ടാകുന്നത്. ഭീകരാക്രമണത്തിൻറെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിലെ തീവ്രവാദിയാണ് പള്ളിയിൽ കയറിയതെന്നാണ് സിറിയൻ സർക്കാർ വ്യക്തമാക്കുന്നത്.
പള്ളിയിലേക്ക് കയറിയ ഇയാൾ കയ്യിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് ആളുകൾക്കുനേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇതിനുശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. വെടിവെപ്പിലും സ്ഫോടനത്തിലുമായാണ് ആളുകൾ കൊല്ലപ്പെട്ടത്.
+ There are no comments
Add yours