യു.എ.ഇ: സിറിയ- ജോർദാൻ അതിർത്തിക്ക് സമീപം അമേരിക്കയുടെ സൈനികത്താവളത്തിനുനേരെ നടന്ന ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് യു.എ.ഇ. മൂന്ന് സൈനീകരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. യു.എ.ഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്ഥാവനയിൽ ജോർദാനുമായുള്ള ഐക്യദാർഢ്യം സ്ഥിരീകരിക്കുകയും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണ അറിയിക്കുകയും ചെയ്തു.
ഒക്ടോബർ ഏഴിനുശേഷം പശ്ചിമേഷ്യൻ മേഖല സംഘർഷഭരിതമായശേഷം ആദ്യമായാണ് അമേരിക്കൻ ഉദ്യോഗസ്ഥർ കൊല്ലപ്പെടുന്നത്. സിറിയയുടെ അതിർത്തിയോട് ചേർന്നുകിടക്കുന്ന വടക്കുകിഴക്കൻ ജോർദാനിലാണ് ആക്രമണമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജോർദാൻ-സിറിയ അതിർത്തിയിൽ ഉൾപ്പെടെ മൂന്ന് താവളങ്ങളിൽ ആക്രമണം നടത്തിയതായി ഇറാൻ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ മാതൃസംഘടനയായ ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ് അവകാശപ്പെട്ടിട്ടുണ്ട്.
ഈ ഹീനമായ കുറ്റകൃത്യത്തിൻ്റെ ഫലമായി ഇരകളുടെ കുടുംബങ്ങളോടും യു.എ.ഇ വിദേശകാര്യ മന്ത്രാലയം ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും പ്രസ്ഥാവനയിൽ കുറിച്ചു.
ഒക്ടോബർ ഏഴിന് ശേഷം ഏകദേശം 150 തവണയെങ്കിലും അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാഖിലും സിറിയയിലുമുള്ള തീവ്ര ഗ്രൂപ്പുകൾ ആക്രമണം നടത്തിയിട്ടുണ്ട്. അന്നൊക്കെ ആളുകൾക്ക് പരുക്കേറ്റതായി റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നില്ല. യെമനിലെ ഹൂതി വിഭാഗം ചെങ്കടലിലെ അമേരിക്കൻ കപ്പലുകൾക്കുനേരെയും ആക്രമണം നടത്തിയിരുന്നു.
+ There are no comments
Add yours