യു.എ.ഇയിൽ മറ്റ് രാജ്യങ്ങിലുള്ളതിനേക്കാൾ കുറ്റകൃത്യങ്ങൾ കുറവ് രേഖപ്പെടുത്താനുള്ള കാരണം അവിടുത്തെ അതികർശനമായ നിയമമാണ്. എന്നാൽ ഈ റമദാൻ കാലത്ത് ഗൾഫ് രാജ്യങ്ങളിലെ നിയമങ്ങൾ ഒന്നുകൂടി കർശനമാക്കപ്പെടുകയാണ്.
ഗൾഫ് രാജ്യങ്ങളിൽ നോമ്പുകാലം തുടങ്ങിക്കഴിഞ്ഞാൽ പ്രവാസികൾ എന്നോ സ്വദേശികൾ എന്നോ ഇല്ല. എല്ലാവരെയും ആ വിശുദ്ധ മാസത്തിന്റെ ഭാഗമായാണ് സർക്കാർ കണക്കാക്കുന്നത്.
റമദാൻ കാലത്ത് പരസ്യമായി ഭക്ഷണം കഴിക്കുന്നത് ശിക്ഷാർഹം
നോമ്പ് കാലത്ത് പുറത്തുനിന്ന് നാലാൾ കാൺകെ ഭക്ഷണം കഴിക്കുക എന്നത് പോലും പിഴ ലഭിക്കാവുന്ന കുറ്റമാണ് യുഎഇയിൽ.
പരസ്യമായി ഭക്ഷണം കഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാലോ അല്ലെങ്കിൽ ആരെങ്കിലും അറിയിച്ചാലോ പിഴ ലഭിക്കാവുന്ന കുറ്റമാണ്. നോമ്പുകാലത്ത് ഭക്ഷണം കഴിക്കുന്നതിനുമുണ്ട് എമിറേറ്റിൽ ചില ചിട്ടവട്ടങ്ങൾ.
മറ്റേത് മതവിഭാഗത്തിൽപ്പെട്ട ആളായാലും റമദാൻ കാലത്ത് യുഎഇയിൽ പൊതുവേ എല്ലാവർക്കും ഒരൊറ്റ നിയമമാണ്. അവിടെ ജീവിക്കുന്ന എല്ലാവരും അത് പാലിക്കണമെന്ന് സർക്കാരിന് നിർബന്ധവുമാണ്.

എന്നിരുന്നാലും ഈ റമദാൻ കാലത്ത് ആർക്കെങ്കിലും ഒരൽപ്പം ഭക്ഷണം പകൽ സമയങ്ങളിൽ കഴിക്കണമെന്ന് തോന്നുകയാണെങ്കിൽ കഴിക്കാവുന്നതാണ്. പക്ഷേ അത് പരസ്യമായി പാടില്ല എന്നു മാത്രം.
യുഎഇയിൽ നോമ്പ് കാലത്ത് മിക്ക റെസ്റ്റോറന്റ് കളും ഹോട്ടലുകളും അടച്ചിടും. പകരം ഇവിടങ്ങളിലൊക്കെ പാർസൽ സൗകര്യം ലഭ്യമാണ്. ഭക്ഷണം പാർസൽ വാങ്ങി യാത്ര ചെയ്യുന്നതിനിടയിൽ കാറിലിരുന്നോ അതും അല്ലെങ്കിൽ പാർസൽ ഭക്ഷണം വീട്ടിൽ കൊണ്ടുപോയോ കഴിക്കാവുന്നതാണ്. എന്നാൽ മറ്റൊരാൾ കാൺകെ പരസ്യമായി നോമ്പുകാലത്ത് എന്തെങ്കിലും തരത്തിലുള്ള ചെറിയ ഭക്ഷണം കഴിച്ചാൽ ഉടൻതന്നെ യുഎഇ പോലീസിന്റെ പിടി വീഴും.
പഴകിയ ഭക്ഷണ സാധനങ്ങൾ മാർക്കറ്റിൽ എത്തിക്കുന്നതും വിൽക്കുന്നതും
പഴകിയ ഭക്ഷണ സാധനങ്ങൾ വിപണിയിൽ എത്തിക്കുന്നതും വിൽക്കുന്നതും യുഎഇയിൽ എല്ലാക്കാലത്തും ശിക്ഷാർഹമായ കുറ്റമാണ്. എന്നാൽ നോമ്പ് കാലത്ത് അത്തരം ശിക്ഷാരീതികൾ ഒന്നുകൂടെ കടുത്തതാകുന്നു. വ്രതശുദ്ധിയോടെ നോമ്പുനോറ്റ് നോമ്പ് തുറയുടെ സമയത്ത് ഏറ്റവും നല്ല ഭക്ഷണം യുഎഇയിലെ എല്ലാ പൊതുജനങ്ങളും കഴിക്കണം എന്നതാണ് സർക്കാരിന്റെ നയം.
അങ്ങനെ കഴിക്കുന്ന ഭക്ഷണത്തിൽ ഒരുതരത്തിലുള്ള മായവും കലർത്താതെ വേണം വില്പനയ്ക്ക് എത്തിക്കാൻ എന്നും വിൽക്കാനെന്നും നിർദ്ദേശമുണ്ട്. മാത്രമല്ല ഈ നോമ്പുകാലത്താണ് യുഎഇയിൽ ഏറ്റവും കൂടുതൽ പരിശോധനകൾ ഭക്ഷ്യവകുപ്പ് നടത്തിവരുന്നത്.

ഇതിനോടകം തന്നെ പഴകിയ ഭക്ഷണങ്ങൾ പിടികൂടി റസ്റ്റോറന്റുകൾ അടപ്പിച്ച വാർത്ത ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിൽ നിന്നായി 72 ഓളം റസ്റ്റോറന്റുകളാണ് പഴകിയ ഭക്ഷണം വില്പന നടത്തി എന്ന പേരിൽ യുഎഇയിലെ ഭക്ഷ്യവിതരണ വകുപ്പ് പൂട്ടിച്ചത്. മാത്രമല്ല ഈ റസ്റ്റോറന്റുകൾക്കൊക്കെ കനത്ത പിഴയും ഈടാക്കിയിട്ടുണ്ട്. ഗുരുതരമായ കുറ്റം അറിഞ്ഞുകൊണ്ട് ചെയ്തു എന്ന് കണ്ടെത്തിയ ചില റസ്റ്റോറന്റുകളുടെ ലൈസൻസും എന്നെന്നേക്കുമായി റദ്ദ് ചെയ്തിട്ടുമുണ്ട്.
കഴിഞ്ഞയാഴ്ച ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് അബുദാബിയിലെ CN-1038631 ലൈസൻസ് നമ്പറുള്ള അൽ നിദാം റസ്റ്റോറൻ്റ് അടച്ചുപൂട്ടിയിരുന്നു. 2008 ലെ 2-ാം നമ്പർ ഭക്ഷ്യ നിയമവും അതിന് കീഴിലുള്ള ചട്ടങ്ങളും ലംഘിച്ചതിനാണ് അബുദാബി അഗ്രികൾച്ചർ ആൻ്റ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) നടപടി സ്വീകരിച്ചത്.
ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളുടെ ആവർത്തിച്ചുള്ള ലംഘനത്തെ തുടർന്നാണ് റസ്റ്റോറൻ്റ് അടച്ചുപൂട്ടാൻ തീരുമാനിച്ചതെന്ന് അതോറിറ്റി വ്യക്തമാക്കി. അടുക്കളയിൽ പ്രാണികളുടെ സാന്നിധ്യം കണ്ടതിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും, ഉയർന്ന അപകടസാധ്യതയുള്ള ലംഘനങ്ങൾക്ക് പിഴ ചുമത്തിയിരുന്നുവെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

അതോറിറ്റി കണ്ടെത്തിയ നിയമലംഘനങ്ങൾ പരിഹരിക്കുന്നതുവരെ അടച്ചുപൂട്ടൽ പ്രാബല്യത്തിൽ തുടരും. ലംഘനങ്ങൾ ശരിയാക്കിക്കഴിഞ്ഞാൽ നോട്ടീസ് നീക്കം ചെയ്‌ത്, പ്രവർത്തനം പുനരാരംഭിക്കാനാകുമെന്ന് അതോറിറ്റി വ്യക്തമാക്കി. അതേസമയം, റമദാൻ കാലത്ത് ഇത്തരം നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ 800555 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
റമദാൻ കാലത്ത് ഭിക്ഷാടനം നടത്തിയാൽ കനത്ത പിഴയും ശിക്ഷയും
ഭിക്ഷാടനം യു.എ.ഇ യിൽ തടവും, പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2021-ലെ ഫെഡറൽ ഉത്തരവ്-നിയമ നമ്പർ 31-ലെ ആർട്ടിക്കിൾ 475 പ്രകാരം, രാജ്യത്ത് പൊതു ഇടങ്ങളിൽ നടത്തുന്ന യാചകവൃത്തി മൂന്ന് മാസം വരെ തടവും, 5000 ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കാവുന്ന കുറ്റമാണ്. റമദാൻ മാസത്തിൽ യാചന വർധിച്ച സാഹചര്യത്തിലാണ് പബ്ലിക് പ്രോസിക്യൂഷൻ ഈ അറിയിപ്പ് നൽകിയത്.

യു എ ഇയിൽ എല്ലാ തരത്തിലുള്ള ഭിക്ഷാടനവും നിയമം മൂലം നിരോധിച്ചിട്ടുണ്ടെന്നും, യാചകവൃത്തിയിൽ ഏർപ്പെടുന്ന വ്യക്തികൾക്കെതിരെ ശക്തമായ നിയമനടപടികൾ കൈക്കൊള്ളുമെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ഭിക്ഷാടനത്തിനായി പ്രത്യേക സംഘങ്ങളെ നിയോഗിക്കുന്നവർക്കും, ഇതിനായി വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ ആളുകളെ കൊണ്ടുവരുന്നവർക്കും ഇതേ ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. ഇത് സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ നേരത്തെയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2021-ലെ ഫെഡറൽ ഉത്തരവ്-നിയമ നമ്പർ 31-ലെ ആർട്ടിക്കിൾ 476 പ്രകാരം രണ്ടോ, അതിലധികമോ ആളുകൾ സംഘം ചേർന്ന് നടത്തുന്ന ഭിക്ഷാടനവും കുറ്റകൃത്യമാണെന്നും, ഈ സംഘടിത കുറ്റകൃത്യം കൈകാര്യം ചെയ്യുന്നയാൾക്ക് ഏറ്റവും കുറഞ്ഞത് ആറ് മാസത്തെ തടവ് ശിക്ഷയും, ഒരു ലക്ഷം ദിർഹം പിഴയും ലഭിക്കുന്നതാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
കഴിഞ്ഞയാഴ്ച സ്ത്രീവേഷം കെട്ടി പള്ളിക്കു മുന്നിൽ ഭിക്ഷാടനം നടത്തിയ യുവാവിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത് വലിയ വാർത്തയായിരുന്നു. അബായയും നിഖാബും ധരിച്ചായിരുന്നു അറബ് പൗരൻ പള്ളിക്കു മുന്നിൽ നിന്ന് ആളുകളോട് പണം യാചിച്ചത്. ഭിക്ഷാടനത്തെ തടയുന്നതിന്റെ ഭാഗമായി പൊലീസ് നടത്തിയ ക്യാമ്പയിനിലാണ് യുവാവ് പിടിയിലായത്. പുരുഷ യാചകരേക്കാൾ പണം സ്ത്രീകൾക്ക് ആളുകൾ ദയതോന്നി നൽകുമെന്ന കണക്കുകൂട്ടലിൽ ആണ് സ്ത്രീവേഷം കെട്ടിയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞിരുന്നു.

റമദാൻ കാലത്ത് യുഎഇയിലുള്ള മിക്ക മനുഷ്യരായാലും അതായത് സ്വദേശികളായാലും ശരി വിദേശികളായാലും ശരി മനുഷ്യത്വം കൂടുതൽ കാണിക്കുന്ന കൂട്ടത്തിൽ ആയിരിക്കും. ഇത് മുതലെടുത്താണ് പലരും ഭിക്ഷാടന വേഷം ധരിച്ച് രംഗത്തെത്തുന്നത്. ഭിക്ഷാടനത്തിലൂടെ ലക്ഷങ്ങളും കോടികളും ഉണ്ടാക്കിയവർ പോലും യുഎഇയിൽ ഉണ്ട്. മന്ത്രവാദത്തിലൂടെ ഭിക്ഷാടനം നടത്തിയ സ്ത്രീയുടെ വാർത്തയും ഈയിടെ പുറത്തുവന്നിരുന്നു. റോഡ് അരികിലോ പള്ളികൾക്കു മുന്നിലോ ഇരുന്ന് കൈ നീട്ടിയാൽ ഒരു ദിവസം വലിയൊരു തുക സമ്പാദിക്കാൻ സാധിക്കും. മനുഷ്യരുടെ കരുണ മൂലം ചെയ്യുന്ന ഉദാരമായ ഇത്തരം സഹായങ്ങളെ ചൂഷണം ചെയ്തു കൊണ്ടാണ് പലരും യുഎഇയിൽ ഭിക്ഷാടനം നടത്തുന്നതെന്നാണ് അധികൃതർ പറയുന്നത്. അതുകൊണ്ടുതന്നെ ഇത്തരം പ്രവർത്തികൾ കുറ്റകൃത്യങ്ങളായി കണക്കാക്കും എന്നും കോടതി മുന്നറിയിപ്പുണ്ട്.
മുതിർന്ന പൗരൻമാർക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമം
എമിറേറ്റിൽ മുതിർന്ന പൗരന്മാരോടും കുട്ടികളോടും മോശമായി പെരുമാറുകയോ ഏതെങ്കിലും രീതിയിൽ അവർക്ക് ശാരീരികമായോ മാനസികമായോ വേദനയോ ബുദ്ധിമുട്ടോ ഉണ്ടാക്കുന്ന പ്രവർത്തിയിലോ ഏർപ്പെട്ടാൽ കനത്ത പിഴയും ശിക്ഷയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.
റമദാൻ കാലത്ത് ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്താൽ ലഭിക്കുന്ന പിഴയുടെയും ശിക്ഷയുടെയും തോത് വർദ്ധിക്കും. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പോലീസിൽ അറിയിക്കണമെന്നും നിർദ്ദശമുണ്ട്.

യുവാക്കളെയും കുട്ടികളെയും വഴിതെറ്റിക്കുന്ന ഓൺലൈൻ അക്കൗണ്ടുകൾ പൂട്ടിക്കും
റമദാൻ കാലത്ത് മോശം രീതിയിലുള്ള ഉള്ളടക്കങ്ങൾ നൽകുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെയും അക്കൗണ്ടുകളെയും നിരോധിക്കുമെന്ന് നേരത്തെ തന്നെ യുഎഇ നിർദേശിച്ചിട്ടുണ്ട്. ഈ റമദാൻ കാലം തുടങ്ങിയതിനുശേഷം മാത്രം 1.6 ലക്ഷം ഓൺലൈൻ അക്കൗണ്ടുകളാണ് പൂട്ടിച്ചത്.
യുഎഇയിൽ ഇത്തരത്തിൽ യുവാക്കളെ വഴിതെറ്റിക്കുന്ന രീതിയിൽ പ്രവർത്തിച്ച ഓൺലൈൻ അക്കൗണ്ടുകൾ പൂട്ടിച്ചതായി യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ആണ് അറിയിച്ചത്. മയക്കുമരുന്നും മറ്റ് നിരോധിത ഉൽപ്പന്നങ്ങളും വില്പന നടത്തുകയും മോശം പെരുമാറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വെബ്സൈറ്റുകളും സമൂഹമാധ്യമ അക്കൗണ്ടുകളും ആണ് പൂട്ടിച്ചത്.
മാത്രമല്ല മോശം രീതിയിൽ ഇത്തരം ഉള്ളടക്കങ്ങൾ തയ്യാറാക്കി ഓൺലൈനിൽ എത്തിക്കുന്നവർക്കെതിരെ കർശന നിയമനടപടിയും സ്വീകരിച്ച് വരുന്നുണ്ട്. തടവ് ശിക്ഷയ്ക്ക് പുറമേ ഇത്തരക്കാരിൽ നിന്നും കനത്ത പിഴയും ഈടാക്കുന്നു

റമദാൻ കാലത്ത് ഗതാഗത നിയമങ്ങൾ കൂടുതൽ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും
നോമ്പുകാലമായതിനാൽ ആളുകൾ വളരെ ക്ഷീണിതരും അവശ്യരുമായി കാണപ്പെടാനുള്ള സാധ്യത കൂടുതലാണെന്നാണ് ദുബായ് ആർടിഎ അടക്കം അഭിപ്രായപ്പെടുന്നത്. ഇത്തരത്തിൽ വാഹനം ഓടിക്കുമ്പോൾ ഏതെങ്കിലും തരത്തിൽ ക്ഷീണം അനുഭവപ്പെടുകയാണെങ്കിൽ വാഹനം ഒതുക്കി നിർത്തി ക്ഷീണം മാറ്റിയ ശേഷമോ അല്ലെങ്കിൽ ആശുപത്രി സൗകര്യങ്ങൾ ലഭിക്കണമെന്ന് പോലീസിനെയോ മറ്റു വേണ്ടപ്പെട്ടവരെയോ അറിയിച്ചതിനുശേഷം മാത്രമേ വാഹനം ഉപയോഗിക്കാവൂ എന്നും നിർദ്ദേശമുണ്ട്.

ഇത്തരം മുന്നറിയിപ്പുകളെ അവഗണിച്ചുകൊണ്ട് റമദാൻ കാലത്ത് വാഹനമോടിച്ചാൽ ഏതെങ്കിലും രീതിയിലുള്ള അപകടങ്ങൾ പിന്നീട് സംഭവിച്ചാൽ ഗുരുതരമായ നിയമലംഘനമായി അത് കണക്കാക്കും. മാത്രമല്ല കനത്ത പിഴയും ശിക്ഷയും ലഭിക്കുകയും ചെയ്യും.
മുകളിൽ പറഞ്ഞ ഈ നിയമങ്ങളും നിയമലംഘനങ്ങളും എല്ലാം യുഎഇയിൽ നിലവിലുള്ളതാണ്. എന്നാൽ റമദാൻ കാലത്ത് യുഎഇ സർക്കാർ ഈ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു എന്ന് മാത്രം. നോമ്പുകാലത്ത് ഇത്തരം കാര്യങ്ങൾ എമിറേറ്റിൽ ശ്രദ്ധിച്ചില്ലെങ്കിൽ നല്ല പണിയും കനത്ത പിഴയും തടവ് ശിക്ഷയും ലഭിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട
+ There are no comments
Add yours