യുഎഇയിലെങ്ങും കനത്ത ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. അബുദാബി ഷവാമെഖിൽ ഉച്ചയ്ക്ക് 2.30നു രേഖപ്പെടുത്തിയത് 50.4 ഡിഗ്രി സെൽഷ്യസ്.
22 വർഷത്തിനിടെ മേയിൽ രേഖപ്പെടുത്തിയ കൂടിയ ചൂടാണിതെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. സാധാരണ ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഏറ്റവും കൂടിയ ചൂട് അനുഭവപ്പെടുന്നത്. ഇതിനു മുൻപ് മേയ് മാസത്തിൽ രേഖപ്പെടുത്തിയ കൂടിയ താപനില 2009ലാണ്, 50.2 ഡിഗ്രി സെൽഷ്യസ്.
ഏപ്രിലിൽ 42.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ശരാശരി താപനില. 2017ലാണ് ഇതിനു മുൻപ് ഏപ്രിലിൽ ശരാശരി താപനില 42.2 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ധാരാളം വെള്ളം കുടിക്കുകയും അയഞ്ഞ പരുത്തി വസ്ത്രം ധരിക്കുകയും വേണം. പുറത്തിറങ്ങുന്നവർ സൺഗ്ലാസ് ധരിക്കുകയും സൺസ്ക്രീൻ പുരട്ടുകയും വേണമെന്നും നിർദേശിച്ചു.
ഇത്തവണ മഴ കുറഞ്ഞതും ചൂടിന്റെ കാഠിന്യം കൂടാൻ കാരണമായി. പതിവിൽ കവിഞ്ഞ ചൂടിനാണ് ഈ വർഷം സാക്ഷ്യം വഹിക്കുന്നത്. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വരാനിരിക്കുന്നത് അതികഠിനവും. കടുത്ത ചൂടിൽ ജോലി ചെയ്യുന്നവരും വിനോദത്തിനായി പുറത്തു പോകുന്നവരും വാഹനം ഓടിക്കുന്നവരുമെല്ലാം അതീവ ജാഗ്രത പുലർത്തണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.
കൊടും ചൂടേൽക്കുന്നത് സൂര്യാഘാതം, നിർജലീകരണം തുടങ്ങി ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു കാരണമായേക്കുമെന്നു ഡോക്ടർമാർ പറഞ്ഞു. ഇതു തലച്ചോർ, ഹൃദയം, വൃക്ക തുടങ്ങി ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിക്കും. ശരീരത്തിൽ ഉപ്പിന്റെയും ജലത്തിന്റെയും അളവ് കുറയുന്നതും ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും. പ്രായമായവരും കുട്ടികളും കടുത്ത ചൂടിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. അത്യാവശ്യം പുറത്തുപോകേണ്ടി വന്നാൽ കുട ഉപയോഗിക്കുക. 2 നേരം കുളിക്കുന്നതും ശരീരോഷ്മാവ് ക്രമീകരിക്കാൻ സഹായിക്കും.
എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
പഴം, പച്ചക്കറി, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തണം. ദിവസേന കുറഞ്ഞതു രണ്ടര ലീറ്റർ വെള്ളം കുടിക്കണം. കൃത്യമായ വ്യായാമവും ഉറക്കവും നല്ലതാണ്. കടുത്ത ചൂട് അനുഭവപ്പെടുന്ന രാവിലെ 10 മുതൽ വൈകിട്ട് 4 വരെയുള്ള സമയങ്ങളിൽ പാർക്ക്, ബീച്ച്, മരുഭൂമി തുടങ്ങി തുറസ്സായ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കാം.
- കുറഞ്ഞത് രണ്ടര ലീറ്റർ വെള്ളം കുടിക്കണം.
- അയഞ്ഞ പരുത്തി വസ്ത്രം ധരിക്കണം
- ഭക്ഷണത്തിൽ പഴം, പച്ചക്കറി, ധാന്യങ്ങൾ എന്നിവ കൂടുതലായി ഉൾപ്പെടുത്താം.
- ചൂടിൽ തുറസ്സായ സ്ഥലങ്ങളിൽ കൂടുതൽ നേരം ഇരിക്കരുത്.
- വായുസഞ്ചാരമില്ലാത്ത മുറികളിൽ ഒട്ടേറെ ആളുകൾ ഇരിക്കരുത്.
+ There are no comments
Add yours