യുഎഇയിൽ താപനില കുത്തനെ ഉയരുകയാണ്. ഈ സാഹചര്യത്തിൽ വാഹനത്തിൽ കുട്ടികളെ തനിച്ചാക്കി പോകരുതെന്ന് മുന്നറിയിപ്പ് നൽകുകയാണ് അബുദാബി പൊലീസ്. മുതിർന്നവരുടെ അശ്രദ്ധ മൂലം അപകടമുണ്ടായാൽ നിയമലംഘകർക്ക് തടവും 5,000 ദിർഹം പിഴയുമാണ് ശിക്ഷ. കഴിഞ്ഞ ദിവസം താപനില 50 ഡിഗ്രി സെൽഷ്യസ് കടന്ന പശ്ചാത്തലത്തിലാണു മുന്നറിയിപ്പ്.
വെയിലിൽ നിർത്തിയിട്ട വാഹനങ്ങളിൽ കുട്ടികളെ ഒറ്റയ്ക്ക് ഇരുത്തുന്നത് അപകടകരമാണ്. കടുത്ത ചൂടും വാഹനത്തിലെ ഓക്സിജൻ അളവ് കുറയുന്നതോടെ സൂര്യാഘാതം, നിർജലീകരണം എന്നിവയ്ക്കു കാരണമാകുകയും നിമിഷങ്ങൾക്കകം കുട്ടി മരിക്കുകയും ചെയ്തേക്കുമെന്നും പൊലീസ് അറിയിച്ചു.
കുട്ടികൾ അബദ്ധവശാൽ സ്വയം ലോക്ക് ചെയ്യുകയോ ഗിയറിൽ കേടുപാടുകൾ വരുത്തുകയോ ചെയ്തേക്കാം. ഇതു കൂടുതൽ അപകടത്തിനു കാരണമാകും.
മുതിർന്നവരുടെ അശ്രദ്ധമൂലം ഒരു കുട്ടിയുടെ ജീവൻ അപകടത്തിലാകുന്നതു യുഎഇയിൽ ക്രിമിനൽ കുറ്റമാണ്. മാതാപിതാക്കൾക്കോ കുട്ടികൾക്കൊപ്പമുണ്ടായിരുന്ന മുതിർന്നവർക്കോ തടവും പിഴയും ശിക്ഷ നേരിടേണ്ടിവരും.
വെയിലത്തു നിർത്തിയിട്ട കാറിനകത്തെ ഊഷ്മാവ് പുറത്തുള്ളതിനെക്കാൾ 30 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ഈ സമയത്ത് ഒരു മിനിറ്റ് കുട്ടി വാഹനത്തിൽ അകപ്പെട്ടാൽ പോലും ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കും. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു.
+ There are no comments
Add yours