ദുബായ്: മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സിന്റെ കുടക്കീഴിൽ യു.എ.ഇ ഫുഡ് ബാങ്ക്, 2023-ലെ വാർഷിക ഫലങ്ങൾ പ്രഖ്യാപിച്ചു, ലോകമെമ്പാടുമുള്ള 18.6 ദശലക്ഷത്തിലധികം ആളുകൾക്ക് ഭക്ഷണമെത്തിക്കാൻ സംരംഭത്തിന് സാധിച്ചു.
മിച്ചമുള്ള ഭക്ഷണം ആവശ്യമുള്ളവർക്ക് വിതരണം ചെയ്യുക, ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെ സ്ഥാപിതമായ യു.എ.ഇ ഫുഡ് ബാങ്കിന് 2023-ൽ പ്രാദേശികവും അന്തർദേശീയവുമായ ചാരിറ്റികളും ഭക്ഷ്യ സ്ഥാപനങ്ങളും ഉൾപ്പെടെ 800 ഓളം കേന്ദ്രങ്ങളുണ്ട്. ഇന്ന് യു.എ.ഇ ഫുഡ് ബാങ്കിൽ 9,843 പങ്കാളികളും 1,800 സന്നദ്ധപ്രവർത്തകരും ഉൾപ്പെടുന്നു.

ഏകദേശം 14.7 മില്യൺ ദിർഹം ഫണ്ട് സ്വീകരിച്ചതായും 6,000 ടൺ ഭക്ഷ്യവസ്തുക്കൾ പാഴാകാതെ മിച്ചഭക്ഷണമായി ആവശ്യക്കാരിൽ എത്തിക്കാനും സാധിച്ചതായി യു.എ.ഇ ഫുഡ് ബാങ്കിന്റെ വാർഷിക ഫലങ്ങൾ വ്യക്തമാക്കുന്നു. 2027 ഓടെ ഭക്ഷ്യവസ്തുക്കൾ പാഴാക്കുന്നത് 30 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യവുമായി ഒത്തുചേർന്ന ഈ ശ്രമങ്ങൾ പരിസ്ഥിതി മലിനീകരണവും ഭക്ഷ്യ മാലിന്യവുമായി ബന്ധപ്പെട്ട ഒരുപാട് പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നു.

ഷെയ്ഖ് മുഹമ്മദിന്റെ ഭാര്യ ഷെയ്ഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ അൽ മക്തൂമിന്റെ നിർദ്ദേശങ്ങൾക്കും തീരുമാനങ്ങൾക്കും അനുസൃതമായാണ് യു.എ.ഇ ഫുഡ് ബാങ്കിന്റെ പ്രവർത്തനം.

മിച്ചഭക്ഷണം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിലൂടെയും മാലിന്യങ്ങൾ കുറയ്ക്കുന്നതിലൂടെയും സംഘടിതവും സുസ്ഥിരവുമായ തീരുമാനങ്ങൾ പാലിച്ചുകൊണ്ടും ലോകമെമ്പാടുമുള്ള ഗുണഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള ഫുഡ് ഡെലിവറി ഉറപ്പാക്കിയും ഗുണഭോക്താക്കൾക്ക് ഭക്ഷണം നൽകുക എന്നതാണ് ബാങ്കിന്റെ ദൗത്യം.
+ There are no comments
Add yours