അബുദാബി: യുഎസ് ഡോളറിന് പകരം ഇന്ത്യൻ കറൻസി നൽകി യുഎഇയിൽ നിന്ന് ആദ്യമായി ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്ത് ഇന്ത്യ. രൂപയുടെ മൂല്യം ശക്തിപ്പെടുത്തുക, ഡോളറിന്റെ അപ്രമാദിത്തം തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഇന്ത്യ നടത്തിവരുന്ന തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണിത്.
രൂപയെ അന്തർദേശീയവത്കരിക്കുന്നതിലൂടെ ആഗോള സാമ്പത്തിക ആഘാതങ്ങൾ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയെ ബാധിക്കില്ല. വലിയ തുകയുടെ ഡോളർ പേയ്മെന്റുകൾ കുറയ്ക്കുകയാണ് ഇത് വഴി സാധ്യമാവുക. ഈ ലക്ഷ്യത്തോടെ ഇന്ത്യ സൗദി അറേബ്യയുമായും സമാനമായ കരാറിലെത്തിയിരുന്നു. ഉഭയകക്ഷി വ്യാപാരം രൂപയിലും റിയാലിലും നടത്താൻ സാധ്യമാവുന്ന കരാറിലും ഇരു രാജ്യങ്ങൾ ഒപ്പുവച്ചു.
ഒമാൻ ഉൾപ്പെടെയുള്ള കൂടുതൽ ഗൾഫ് രാജ്യങ്ങളുമായി സമാനമായ വ്യാപാര കരാറുകൾക്കുള്ള ഇന്ത്യയുടെ നീക്കം പുരോഗമിക്കുകയാണ്. ഒമാൻ ഭരണാധികാരി അടുത്തിടെ ഇന്ത്യ സന്ദർശിച്ച വേളയിൽ ഇക്കാര്യത്തിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. വലിയ തോതിലുള്ള ഡോളർ പേയ്മെന്റുകളുടെ ആവശ്യകത കുറയ്ക്കാൻ കഴിയുന്നതിലൂടെ ആഗോളതലത്തിൽ ഇന്ത്യൻ കറൻസി കരുത്താർജിക്കും. കൂടുതൽ രാജ്യങ്ങളിൽ സ്വീകാര്യമാവുന്നതോടെ ഇന്ത്യൻ രൂപയ്ക്ക് അന്താരാഷ്ട്ര കറൻസികളിൽ പ്രാമുഖ്യം വർധിക്കുകയും ചെയ്യും.
+ There are no comments
Add yours