വാഷിങ്ടൺ: ഗാസയെ അമേരിക്ക ഏറ്റെടുക്കുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത വാർത്ത സമ്മേളനത്തിലാണ് പ്രഖ്യാപനം. പലസ്തീനികളെ ഗാസയിൽ നിന്ന് പുറത്താക്കണമെന്ന ലക്ഷ്യമാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനത്തിനു പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്.
യുദ്ധത്തിൽ തകർന്ന ഗാസയെ അമേരിക്ക ഏറ്റെടുക്കാൻ തയ്യാറാണ്. ഗാസയിലെ ജനങ്ങളെ പുനരധിവസിപ്പിക്കും. അവശേഷിക്കുന്ന ബോംബുകളെല്ലാം നിർവീര്യമാക്കും. തൊഴിലുകളും പുതിയ ഭവനങ്ങളും നിർമിക്കും. മിഡിൽ ഈസ്റ്റിലെ കടർത്തീര സുഖവാസ കേന്ദ്രമാക്കി ഗാസയെ മാറ്റിയെടുക്കുമെന്നും ട്രംപ് അറിയിച്ചു. ഗാസയിലെ സുരക്ഷക്കായി ആവശ്യപ്പെട്ടാൽ അമേരിക്കൻ സൈന്യത്തെ അയക്കാനും തയ്യാറാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ട്രംപിേന്റത് ഗസ്സയിൽ പിരിമുറുക്കം സൃഷ്ടിക്കാനുള്ള കുറിപ്പടിയാണെന്ന് ഹമാസ് പ്രതികരിച്ചു. ഗസ്സയിലെ ജനങ്ങളെ മറ്റൊരു രാജ്യത്തേക്ക് മാറ്റുമെന്ന ട്രംപിന്റെ ഭീഷണി വീണ്ടും ആവർത്തിച്ചതിന് പിന്നാലെയാണ് ഹമാസിന്റെ പ്രസ്താവന. “മേഖലയിൽ കുഴപ്പങ്ങളും പിരിമുറുക്കങ്ങളും സൃഷ്ടിക്കുന്നതിനുള്ള കുറിപ്പടിയായി ഞങ്ങൾ ഇതിനെ കണക്കാക്കുന്നു. ഈ നീക്കം നടപ്പാക്കാൻ ഗസ്സയിലെ നമ്മുടെ ജനത അനുവദിക്കില്ല” -പ്രസ്താവനയിൽ പറഞ്ഞു.
“നമ്മുടെ ജനങ്ങൾക്കെതിരായ അധിനിവേശവും ആക്രമണവും അവസാനിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ അവരെ അവരുടെ നാട്ടിൽ നിന്ന് പുറത്താക്കുകയല്ല. ഗസ്സൻ ജനത 15 മാസത്തിലേറെയായി ബോംബാക്രമണത്തിന് വിധേയമാവുകയാണ്. അവർ അവരുടെ നാട്ടിൽ വേരൂന്നിയവരാണ്. അവരെ മാതൃരാജ്യത്ത് നിന്ന് പിഴുതെറിയാൻ ലക്ഷ്യമിടുന്ന ഒരു പദ്ധതിയും അംഗീകരിക്കില്ല’ -ഹമാസ് വ്യക്തമാക്കി.
+ There are no comments
Add yours