വാഷിംഗ്‌ടൺ: 12 ദിവസത്തെ യുദ്ധം അവസാനിക്കുന്നതായും വെടിനിർത്തൽ കരാറിനെ ഇസ്രയേലും ഇറാനും പൂർണമായി അംഗീകരിച്ചതായും യുഎസ് പ്രഡിഡന്റ് ഡൊണാൾഡ് ട്രംപ്.
അടുത്ത മണിക്കൂറുകളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നും തന്റെ ട്രൂത്ത് സോഷ്യൽ സൈറ്റിലൂടെ ട്രംപ് അറിയിച്ചു.’എല്ലാവർക്കും അഭിനന്ദനങ്ങൾ! ഇസ്രയേലും ഇറാനും സമ്പൂർണ്ണമായ വെടിനിർത്തൽ (ഇസ്രായേലും ഇറാനും തങ്ങളുടെ അവസാന ദൗത്യങ്ങൾ പൂർത്തിയാക്കി ഏകദേശം ആറ് മണിക്കൂറിനുള്ളിൽ) ഉണ്ടാകുമെന്ന് സമ്മതിച്ചിട്ടുണ്ട്. ഈ ഘട്ടത്തിൽ യുദ്ധം അവസാനിച്ചു എന്ന് കണക്കാക്കാം. ഔദ്യോഗികമായി, ഇറാൻ വെടിനിർത്തൽ ആരംഭിക്കും. 12ാം മണിക്കൂറിൽ, ഇസ്രയേലും വെടിനിർത്തൽ ആരംഭിക്കും. 24ാം മണിക്കൂറിൽ, 12 ദിവസത്തെ യുദ്ധത്തിന്റെ ഔദ്യോഗിക അന്ത്യമുണ്ടാകും. അത് ലോകം സ്വീകരിക്കും.
ഓരോ വെടിനിർത്തലും, സമാധാനപരവും ബഹുമാനപൂർവ്വവുമായി തുടരും. 12 ദിവസത്തെ യുദ്ധം അവസാനിപ്പിക്കാൻ ഇരു രാജ്യങ്ങളും കാണിച്ച ധൈര്യത്തെ ഞാൻ അഭിനന്ദിക്കുന്നു. വർഷങ്ങളോളം നീണ്ടുനിൽക്കേണ്ടിയിരുന്ന ഒരു യുദ്ധമാണിത്. പശ്ചിമേഷ്യയെ മുഴുവൻ നശിപ്പിക്കാമായിരുന്നു, പക്ഷേ അത് സംഭവിച്ചില്ല, ഒരിക്കലും സംഭവിക്കുകയുമില്ല! ദൈവം ഇസ്രയേലിനെ അനുഗ്രഹിക്കട്ടെ, ദൈവം ഇറാനെ അനുഗ്രഹിക്കട്ടെ, ദൈവം പശ്ചിമേഷ്യയെ അനുഗ്രഹിക്കട്ടെ, ദൈവം അമേരിക്കൻ ഐക്യനാടുകളെ അനുഗ്രഹിക്കട്ടെ, ദൈവം ലോകത്തെ അനുഗ്രഹിക്കട്ടെ!’- എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ വ്യക്തമാക്കിയത്.
അതേസമയം, ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനം ഇറാൻ നിരസിച്ചു. വെടിനിർത്തലോ സൈനിക നടപടികളോ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഒരു കരാറും ഉണ്ടായിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കി.
എന്നാൽ ഇസ്രയേൽ നിയമവിരുദ്ധമായ ആക്രമണം അവസാനിപ്പിച്ചാൽ സംഘർഷം തുടരുന്നതിൽ തങ്ങൾക്ക് താൽപര്യമില്ല എന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിൽ ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
+ There are no comments
Add yours