ഷാർജ: ശനിയാഴ്ച പുലർച്ചെ മരിച്ച എമിറാത്തി യുവ ഡ്രാഗ് റേസറും മനുഷ്യസ്നേഹിയുമായ ഹംദ തര്യത്തിന് ആദരാഞ്ജലികൾ നേരുകയാണ് അറബ് ലോകം. മരണകാരണം ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല. 24 വയസുക്കാരിയായ ഹംദ തര്യം ആദ്യത്തെ എമിറാത്തി ഡ്രാഗ് റേസറാണ്. കൂടാതെ നെറ്റ്ഫ്ലിക്സ് ഷോ ദി ഫാസ്റ്റസ്റ്റിലും എത്തിയിരുന്നു.

തികഞ്ഞ മനുഷ്യസ്നേഹിയായ ഹംദ 21-ാം വയസ്സിൽ ഹംദ ഫൗണ്ടേഷൻ സ്ഥാപിച്ചു. ഫൗണ്ടേഷൻ വഴി ഉഗാണ്ടയിലെ മസാക്ക നഗരത്തിൽ അനാഥർക്കായി കിണറുകളും സ്കൂളും ആശുപത്രിയും പണിതു നൽകി. ഹംദയുടെ കുടുംബാംഗം തന്നെ സ്ഥിരീകരിച്ച മരണവാർത്തയെ തുടർന്ന് സോഷ്യൽ മീഡിയയിലുടനീളം ഹംദയ്ക്ക് ആദരാഞ്ജലികൾ നേർന്നുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു.

എമിറാത്തി ഗായകൻ ഹുസൈൻ അൽ ജാസ്മിയാണ് സോഷ്യൽ മീഡിയയിൽ ആദ്യം ആദരാഞ്ജലി അർപ്പിച്ചത്. ദൈവം അവളുടെ മേൽ കരുണയും ക്ഷമയും നൽകുകയും അവളുടെ കുടുംബത്തിന് ക്ഷമ നൽകുകയും ചെയ്യട്ടെ, അൽ ജാസ്മി സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിൽ പറഞ്ഞു. എമിറാത്തി ഗായികയും നടിയുമായ ബൽഖീസ് അഹമ്മദും ഹംദയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

തൻ്റെ മോട്ടോർസ്പോർട്സ് കരിയറിൽ കണ്ടുമുട്ടിയ സ്പോൺസർമാരുടെയും പരിചയക്കാരുടെയും സഹായത്തോടെ ആഫ്രിക്കയിൽ ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൽ ഹംദ നടത്തിയിട്ടുണ്ട്. ഹംദ സ്വന്തം രക്ഷിതാക്കളുടെ പേരിൽ പാവപ്പെട്ടവർക്കായി കിണറുകളും, വിദ്യാർത്ഥികൾക്കായി ക്ലാസ്സ് മുറികളും പണികഴിപ്പിച്ചു.

ഹംദ ഫൗണ്ടേഷൻ്റെ ഉഗാണ്ടയിലെ പ്രോജക്ടുകൾ പൂർത്തീകരിക്കുന്നതിന് വേണ്ടി 10 ലക്ഷം ദിർഹം സംഭാവന നൽകുമെന്ന് ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഞായറാഴ്ച പ്രഖ്യാപിച്ചു. ഷെയ്ഖ് ഡോ സുൽത്താൻ തര്യം കുടുംബത്തെ അനുശോചനം അറിയിച്ചു.
+ There are no comments
Add yours