പലസ്തീൻ, ഗാസ…..ഇനിയൊരിക്കലും ആ മണ്ണോ, അവിടെയുള്ള മനുഷ്യരോ പഴയതുപോലെ ആകില്ല! ഇനിയൊരിക്കലും അവിടെയുള്ള കുരുന്നുകൾ ചിത്രശലഭങ്ങളെ പോലെ പാറി നടക്കില്ല! കാലങ്ങളായി നടന്നു കൊണ്ടിരുന്ന ഇരുരാജ്യങ്ങൾ തമ്മിലുള്ള വൈര്യത്തിന്റെയും പകയുടെയും ഏറ്റവുമൊടുവിലത്തെ ഇരകളാണ് ഇന്നത്തെ ഗാസ….!
ഗാസയുടെ ഇന്നത്തെ സ്ഥിതി
നിലവിളികളും അപായ സൈറണുകളും മുഴങ്ങുന്ന അന്തരീക്ഷം ഗാസയ്ക്ക് ഇന്ന് ശീലമായി കഴിഞ്ഞു. പൊടിയും മുറിപ്പാടുകളും നിറഞ്ഞ പിഞ്ചുമുഖങ്ങൾ ഗാസയിലെ പാലസ്തീൻ ജനത അനുഭവിക്കുന്ന കൊടുംയാതനയുടെ പ്രതീകമാണ്. കൊല്ലപ്പെട്ടവരിൽ ഏറിയ പങ്കും സ്ത്രീകളും കുട്ടികളുമാണെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം പറയുന്നു. വടക്കൻ ഗാസയിൽ നിന്ന് ഒഴിയണമെന്ന ഇസ്രയേലിന്റെ മുന്നറിയിപ്പ് പ്രകാരം നിരവധി പാലസ്തീനികൾ അൽ – അഹ്‌ലി ആശുപത്രിയിൽ അഭയം തേടിയിരുന്നു. കൈകാലുകൾ നഷ്ടമായവർ മുതൽ ഗുരുതര പരിക്കേറ്റവർ വരെയായിരുന്നു ഇതിൽ കൂടുതലും. ആശുപത്രി ആക്രമണത്തിന് പിന്നാലെ അതികഠിനമായ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ഗാസ സിറ്റിയിലെ ഡോക്ടർമാർ പറയുന്നു.
പരിക്കേറ്റവരെ രക്ഷിക്കാൻ വേണ്ട മെഡിക്കൽ ഉപകരണങ്ങളോ മരുന്നോ ഇല്ല. ആശുപത്രികളിൽ നിലത്ത് കിടത്തി രോഗികളെ ശസ്ത്രക്രിയ നടത്തേണ്ട ഗതികേടാണെന്നും പലർക്കും അനസ്തേഷ്യ പോലും നൽകാനില്ലെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടി. ഇതിനിടെ പരിക്കേറ്റവരിൽ അണുബാധകൾ ഉണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്. പകർച്ചവ്യാധി ഭീഷണിയും ശുദ്ധജല ലഭിക്കാത്തതും മറ്റൊരു വശത്ത്. ഹമാസ് ആക്രമണങ്ങൾക്ക് പിന്നാലെ ഇസ്രയേൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ ഗാസയിലെ സാധാരണക്കാരെ കടുത്ത ദുരിതത്തിലേക്ക് തള്ളിവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇടിത്തീ പോലെ ആശുപത്രി സ്ഫോടനവുമുണ്ടായത്. ശക്തമായ സ്ഫോടന ശബ്ദവും പിന്നാലെ ആശുപത്രി കെട്ടിടം തകർന്നടിഞ്ഞതും മാത്രമാണ് രക്ഷപ്പെട്ടവരിൽ പലർക്കും ഓർമ്മയുള്ളത്.

റാഫയിലൂടെ ഗാസയിലേക്ക്….
റാഫ വലിയൊരു നഗരമാണ്. അതിന്റെ പകുതിഭാഗം ഈജിപ്‌തിലും മറുപകുതി ഗാസയിലുമാണ്. ഈ രണ്ടുഭാഗങ്ങളുമായി ഇപ്പോൾ ഒരു ബന്ധവുമില്ല. ഗാസയിലെ റാഫ യുദ്ധക്കെടുതികളുടെ മുനമ്പിലാണ്. ആളുകൾക്ക് ഗാസയിൽനിന്ന് ഈജിപ്‌തിലേക്കോ തിരികെയോ സഞ്ചരിക്കാനാകില്ല. ഗാസയിൽ എന്തു നടക്കണമെന്ന് തീരുമാനിക്കപ്പെടുന്നത് ജറുസലേമിലാണ്. അതിൽ ഈജിപ്‌തിനോ ഗാസയ്ക്കോ ഒന്നും ഒരു അധികാരവുമില്ല. മനുഷ്യകാരുണ്യപ്രവർത്തനംപോലും ആരുചെയ്യണമെന്നും എന്തുചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നുമൊക്കെ തീരുമാനിക്കുന്നത് ജറുസലേമിലാണ്.
ഈജിപ്‌തിലെ റാഫയിൽനിന്ന് കുറച്ചു പടിഞ്ഞാറുമാറിയുള്ള ഇസ്രയേലിന്റെ ചെക്‌പോയന്റിലൂടെമാത്രമേ ഗാസയിലെ റാഫയിലേക്ക് ഇപ്പോൾ പ്രവേശനമുള്ളൂ. മനുഷ്യകാരുണ്യരംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളെല്ലാംതന്നെ ഇവിടെ തമ്പടിച്ചിരിക്കുന്നു. ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്കായി ഈ സംഘടനകൾ ഈജിപ്ഷ്യൻ സർക്കാരിനെയും പലസ്തീൻ റെഡ്ക്രസന്റിനെയും ഒക്കെ സമീപിക്കുന്നു. പക്ഷേ, ഒന്നും നടക്കുന്നില്ല. എന്തുചെയ്യാൻ തീരുമാനിച്ചാലും കുറഞ്ഞത് മൂന്നിടങ്ങളിൽനിന്നെങ്കിലും അനുമതി വാങ്ങണം. ഒന്നാമതായി ഈജിപ്‌ത് സർക്കാർ, രണ്ടാമതായി പലസ്തീനിയൻ സർക്കാർ, മൂന്നാമതായി ഇസ്രയേൽ സർക്കാർ.
വലിയതോതിലുള്ള മാനുഷികപ്രതിസന്ധിയിലാണ് ഗാസ. വെള്ളവും ഇന്ധനവും മരുന്നും ഭക്ഷണവും ദൈനംദിനാവശ്യങ്ങൾക്കുള്ള മറ്റെല്ലാ സാധനങ്ങളും ഇവിടേക്ക് ആവശ്യമുണ്ട്. യുദ്ധത്തിനുമുമ്പ് പ്രതിദിനം അഞ്ഞൂറോളം ട്രക്കുകളാണ് ഈ ആവശ്യങ്ങൾക്കായി ഇതുവഴി സഞ്ചരിച്ചിരുന്നതെങ്കിൽ ഇപ്പോൾ അത് 200 ട്രക്കുകൾമാത്രമായി കുറഞ്ഞു. അതുപോലും പലകാര്യങ്ങളും പറഞ്ഞ് തടയപ്പെടുന്നു. സ്കാനിങ് മെഷീൻ കേടായെന്നും ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയെന്നും വൈദ്യുതിയും ഇന്റർനെറ്റ് കണക്‌ഷനും ഇല്ലെന്നുമൊക്കെ പറഞ്ഞ് ഓരോന്നും മനഃപൂർവം താമസിപ്പിക്കുകയോ മുടക്കുകയോ ചെയ്യുന്നു. സാധാരണഗതിയിൽ ഒരുദിവസംകൊണ്ട് ഈജിപ്‌തിലെ റാഫയിൽനിന്ന് ഗാസയിലേക്കു പോകാൻ കഴിയുന്ന വഴിയിൽ യാത്രയ്ക്ക് ഇപ്പോൾ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും സമയമെടുക്കും. അതുകൊണ്ടുതന്നെ ഒരു സാധനവും സമയത്ത് ലക്ഷ്യത്തിലെത്തിക്കാനാകുന്നില്ല.
ഗാസയ്ക്കായുള്ള യുഎഇ സഹായം
ഗാസയുടെ പുനർ നിർമ്മാണത്തിനായി 5 മില്ല്യൺ ഡോളർ സഹായമാണ് യുഎഇ പ്രഖ്യാപിച്ചത്. അതിനു പുറമെ ടൺ കണക്കിന് അവശ്യ സാധനങ്ങളാണ് ചെങ്കടൽ വഴിയും റാഫ അതിർത്തി വഴിയും യുഎഇ ഗാസയ്ക്കായി എത്തിച്ചത്… കൂടാതെ ഗാസ മുനമ്പിലെ അടിയന്തര മാനുഷിക ആവശ്യങ്ങൾ പരിഹരിക്കാനും കര, വ്യോമ, മാർഗം പരമാവധി സഹായം എത്തിക്കാനും യുഎഇയും യുഎസ് ലാഭേതര സംഘടനയായ വേൾഡ് സെൻട്രൽ കിച്ചനും (ഡബ്ല്യുസികെ) സഹകരണം ശക്തമാക്കി. ഡബ്ല്യുസികെയുടെ സിഇഒ എറിൻ ഗോറുമായി യുഎഇ പ്രസിഡന്റ്ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ട് ചർച്ച നടത്തുകയായിരുന്നു.
സൈപ്രസിനും ഗാസയ്ക്കും ഇടയിലുള്ള സമുദ്ര ഇടനാഴിയിലൂടെ യുഎഇ, ഡബ്ല്യുസികെ, സൈപ്രസ് എന്നിവയുടെ സഹകരണത്തോടെ 200 ടൺ ഭക്ഷണവും ദുരിതാശ്വാസ സാമഗ്രികളും വഹിച്ചുകൊണ്ടുള്ള രണ്ട് കപ്പലുകളാണ് ഗാസയിലെത്തിയത്. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ, രാജ്യാന്തര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി എന്നിവർ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ് ഗാസയിലെ യുഎഇ സ്ഥാപിച്ച ഗ്രീൻഫീൽഡ് ആശുപത്രി പോലും.
അതിനുശേഷം എണ്ണിയാൽ ഒടുങ്ങാത്ത എത്രയോ പേരെയാണ് സ്വന്തം മണ്ണിലേക്ക് സ്വാഗതം ചെയ്തത്. അർബുദം ബാധിച്ചവർക്കായി പ്രത്യേക സ്കീമുകൾ ഉണ്ടാക്കി യുഎഇ വിമാനമാർഗ്ഗം ഖാസിയിൽ നിന്നും അവരെ എമിറേറ്റിൽ എത്തിച്ചു…. ആവശ്യമായ ചികിത്സകൾ നൽകി അവരെ സംരക്ഷിച്ചു പോരുന്നു. ഒട്ടനവധി കുഞ്ഞുങ്ങളെ യുഎഇയിൽ എത്തിച്ച് പ്രാഥമിക വിദ്യാഭ്യാസം മുതൽ നൽകിവരുന്നു… ഇങ്ങനെ ഗാസയ്ക്ക് വേണ്ടി യുഎഇ ചെയ്ത മാനുഷിക സഹായങ്ങൾ എണ്ണിയാലും പറഞ്ഞാലും തീരില്ല. ഒരുപക്ഷേ യുഎഇ ചേർത്തുനിർത്തി എത്രയും മറ്റൊരു രാജ്യവും പലസ്തീൻ മണ്ണിനെ കൂടെ നിർത്തിയിട്ടില്ലെന്ന് വ്യക്തം!

യുഎസ്സ്-യുഎൻ ഇടപ്പെടൽ
ഗാസയിലെ വെടിനിർത്തൽ കരാറിനുള്ള ഇസ്രായേലിന്റെ പുതിയ നിർദേശങ്ങൾ അവതരിപ്പിച്ചത് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനായിരുന്നു. ഗാസയിലെ ജനവാസ മേഖലകളിൽ നിന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പിൻവാങ്ങുന്നതും ആറാഴ്ചത്തെ വെടിനിർത്തലും ഉൾപ്പെടെ മൂന്ന് ഭാഗങ്ങളുള്ള നിർദേശം ബൈഡൻ അവതരിപ്പിച്ചത്. മാനുഷിക സഹായം ഉയർത്തുന്നതിനോടൊപ്പം പലസ്തീൻ തടവുകാരെയും ബന്ദികളെയും മോചിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേൽ തയാറായാൽ എല്ലാ വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ടുള്ള കരാറിന് തങ്ങൾ തയാറാണെന്നു കാട്ടി ഹമാസ് രംഗത്തെത്തിയിരുന്നു. ഇക്കാര്യം സമാധാന ചർച്ചകൾക്കും മധ്യസ്ഥതയ്ക്കും മുൻകൈയെടുക്കുന്ന ലോകരാജ്യങ്ങളെ അറിയിച്ചിട്ടുണ്ടെന്നും ഹമാസ് വ്യക്തമാക്കിയതായി പ്രമുഖ വാർത്താ ചാനലായ അൽജസീറ മെയ് 31 ന് റിപ്പോർട്ട് ചെയ്തു.
ഏഴു മാസത്തിലേറെയായി തുടരുന്ന ഇസ്രയേൽ-ഹമാസ് സംഘർഷം അവസാനിപ്പിക്കാൻ ലോകരാജ്യങ്ങൾ ശക്തമായി സമ്മർദ്ദം ചെലുത്തി വരിയാണ്. ഈ സാഹചര്യത്തിലാണ് ഹമാസ് നയം വ്യക്തമാക്കിയത്. ഗാസയിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടി അവസാനിപ്പിക്കണമെന്ന് കഴിഞ്ഞാഴ്ച അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നിർദേശം അവഗണിച്ച് ഇസ്രയേൽ ആക്രമണം രൂക്ഷമാക്കിയ പശ്ചാത്തലത്തിലാണ് ഹമാസിന്റെ വെളിപ്പെടുത്തൽ.

ലോകകോടതി വിധി
ആക്രമണങ്ങളുടെ പേരിൽ ജനങ്ങൾക്ക് ഗുരുതരമായ ശാരീരികമോ മാനസികമോ ആയ ദോഷം വരുത്തുന്നത് തടയണമെന്നും കോടതി ഇസ്രായേലിനോട് വെള്ളിയാഴ്ച ആവശ്യപ്പെട്ടു. അതേസമയം ഇസ്രായേലും പലസ്തീൻ തീവ്രവാദ ഗ്രൂപ്പായ ഹമാസും (Hamas) തമ്മിൽ യുദ്ധം നടക്കുന്ന ഗാസയിൽ വെടിനിർത്തലിന് ഉത്തരവിടുന്നത് ഐക്യരാഷ്ട്രസഭയുടെ പരമോന്നത കോടതി നിർത്തിവച്ചിരിക്കുകയാണ്. ഗാസ മുനമ്പിലെ സൈനിക നീക്കങ്ങൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലോക കോടതിയുടെ വിധി.
തങ്ങളുടെ സായുധ സേനാംഗങ്ങൾ ഗാസയിൽ വംശഹത്യ നടത്തുന്നില്ലെന്ന് ഇസ്രായേൽ ഉറപ്പാക്കണമെന്നും പ്രദേശത്തെ മാനുഷിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. പ്രസ്തുത ഉത്തരവ് നടപ്പിൽ വരുത്തിയത് സംബന്ധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകാൻ യുഎൻ കോടതി ഇസ്രായേലിനോട് ആവശ്യപ്പെട്ടു.
“ഗാസ മേഖലയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന മനുഷ്യ ദുരന്തത്തിൻ്റെ വ്യാപ്തിയെക്കുറിച്ച് കോടതിക്ക് നന്നായി അറിയാം, തുടർച്ചയായി ഉണ്ടാകുന്ന ജീവഹാനിയിലും മനുഷ്യരുടെ കഷ്ടപ്പാടുകളിലും അതീവ ഉത്കണ്ഠയുണ്ട്,” അന്താരാഷ്ട്ര നീതിന്യായ കോടതി അധ്യക്ഷൻ ജോവാൻ ഡോനോഗ് പറഞ്ഞു.
എന്നാൽ ലോക കോടതിയുടെ ഈ വിധി വന്നതിന് രണ്ട് ദിവസങ്ങൾക്ക് ശേഷം ഇസ്രയേൽ വീണ്ടും ഗാസയിലേക്ക് ആക്രമണം നടത്തി. ‘സുരക്ഷിതമേഖല’യായി നിശ്ചയിച്ച സ്ഥലങ്ങളിലും ഇസ്രയേൽ ആക്രമണം ശക്തമാക്കി. റെഡ് ക്രോസിന്‌റെ ഗാസ ഓഫിസിനു സമീപം നടന്ന ഷെല്ലാക്രമണത്തിൽ 25 പലസ്തീനികൾ കൊല്ലപ്പെട്ടു.
ഇസ്രയേലി ടാങ്കുകൾ അപ്രതീക്ഷിതമായി അൽ-മവാസിയിൽ നുഴഞ്ഞുകയറുകയും പലായന കേന്ദ്രങ്ങൾക്കും താൽക്കാലിക ടെന്‌റുകൾക്കും നേരെ നിരവധി പീരങ്കി ഷെല്ലുകൾ വിക്ഷേപിക്കുകയും ചെയ്തതായി ദൃക്‌സാക്ഷികൾ പറയുന്നു. ഒരു ലക്ഷത്തിലധികം പലസ്തീനികൾ അഭയം പ്രാപിച്ച വളരെ ചെറിയ ഭൂപ്രദേശമാണ് അൽ-മവാസി. ഫീൽഡ് ഹോസ്പിറ്റലുകൾ സ്ഥാപിച്ച ഇവിടം മാനുഷിക സംഘടനകളുടെ ഒരു കേന്ദ്രം കൂടിയാണ്. ഈ സുരക്ഷിത മേഖലയിൽ നടത്തിയ ആക്രമണം അൽ-അക്‌സ ഹോസ്പിറ്റലിലെ സ്ഥിതിഗതികൾ വഷളാക്കിയതിനാൽ ഗാസയിലെ ആരോഗ്യ സംവിധാനങ്ങൾ തകർച്ചയുടെ വക്കിലാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

ഇസ്രയേൽ ഫോർമുല
ഇതിനിടെ കഴിഞ്ഞയാഴ്ച ഇസ്രയേൽ–ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ മൂന്ന് ഘട്ട ഫോർമുലയുമായി ഇസ്രയേൽ രംഗത്തെത്തിയിരുന്നു. ഇസ്രയേൽ മുന്നോട്ടുവച്ച ഫോർമുല ഖത്തർ വഴി ഹമാസിനെ അറിയിച്ചു. സമ്പൂർണ വെടിനിർത്തൽ ഉൾപ്പടെയുള്ള നിർദേശങ്ങളാണ് ഇസ്രയേൽ മുന്നോട്ട് വച്ചിട്ടുള്ളത്. അതേസമയം വെടിനിർത്തൽ ഉപാധികൾ അംഗീകരിക്കാൻ ഇരുകൂട്ടരും തയാറാകണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.
ആറു ആഴ്ചകളിലായി നടത്തുന്ന ആദ്യഘട്ടത്തിൽ തന്നെ സമ്പൂർണമായും വെടിനിർത്തൽ പ്രബല്യത്തിൽ വരുത്തണമെന്നതാണ് ഇസ്രയേൽ മുന്നോട്ടു വച്ച ഉപാധികളിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഒപ്പം ആദ്യഘട്ടത്തിൽ തന്നെ ഗുരുതരാവ്സഥയിലുള്ളവരും സ്ത്രീകളുമായിട്ടുള്ള ബന്ദികളെ ഇസ്രയേൽ പുറത്തുവിടും. ദിവസേന 600 ട്രക്കുകളിലായി ഗാസയിലേക്ക് മരുന്നും ഭക്ഷണവും എത്തിക്കുന്നതും ആദ്യഘട്ടത്തിൽ നടപ്പാക്കും. ഗാസയിൽ നിന്ന് മുഴുവൻ ഇസ്രയേൽ സൈന്യത്തെയും പിൻവലിക്കുമെന്നതാണ് രണ്ടാംഘട്ടത്തിൽ ഏറ്റവും പ്രധാനം.
പുരുഷൻമാരുൾപ്പടെയുള്ള എല്ലാ ബന്ദികളെയും ഈ ഘട്ടത്തിൽ പറഞ്ഞുവിടും. മൂന്നാം ഘട്ടത്തിലാണ് ഗാസയെ പൂർവ സ്ഥിതിയിലെത്തിക്കുന്ന നടപടികൾ. ഇതിനായി ആശുപത്രികൾ, സ്കൂളുകൾ, വീടുകൾ എന്നിവ നിർമിക്കും. അമേരിക്കയുൾപ്പടെയുള്ള രാജ്യങ്ങളുടെ സഹായത്തോടെയായിരിക്കും മൂന്നാംഘട്ടം നടപ്പാക്കുക. അതേസമയം വെടിനിർത്തൽ ഉപാധികൾ അംഗീകരിക്കാൻ ഇരുകൂട്ടരും തയാറാകണമെന്നും അമേരിക്കയുടെ നയതന്ത്ര ഇടപ്പടലുകളുടെ ഭാഗമായാണ് ഇസ്രയേൽ ഫോർമുലയെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അവകാശപ്പെട്ടു.
2023 ഒക്ടോബർ 7, ജൂത വിശുദ്ധ ദിനത്തിൽ പാരച്യൂട്ടിൽ ഇസ്രയേൽ മണ്ണിൽ പറന്നിറങ്ങി യുദ്ധം തുടങ്ങിവെച്ചത് ഹമാസായിരുന്നു. പക്ഷേ, എട്ട്മാസമായിട്ടും തീരാത്ത, ഗാസയിലെ ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിട്ട പ്രത്യാക്രമണമായി അതുമാറുമെന്ന് ഹമാസ് പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.
ഗാസയുടെ നഷ്ടം
ഇതിനോടകം, 33,137 ഗാസ നിവാസികൾക്ക് ജീവൻ നഷ്ടപ്പെട്ടു. 17 ലക്ഷം പേർ അഭയാർഥികളായി. ഇത് ഗാസൻ ജനസംഖ്യയുടെ എൺപത് ശതമാനത്തോളം വരും. ആശുപത്രികളും വിദ്യാലയങ്ങളും തകർന്നടിഞ്ഞു. ആക്രമണം അവസാനിപ്പിക്കാൻ ലോകരാജ്യങ്ങൾ നിരന്തരം ആവശ്യപ്പെട്ടിട്ടും, അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ കേസ് എത്തിയിട്ടും ഇസ്രയേൽ യുദ്ധവെറി അവസാനിപ്പിക്കുന്നില്ല എന്നതാണ് വസ്തുത. 1,200 പേരാണ് ഹമാസിന്റെ ഒക്ടോബർ ഏഴ് ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടത്. 253 പേരെ ഹമാസ് ബന്ദികളാക്കി. ഇതിൽ 109 പേരെ പിന്നീട് പലപ്പോഴായി വിട്ടയച്ചു. ഹമാസ് ആക്രമണം നടത്തി മണിക്കൂറുകൾക്കുള്ളിൽ ഇസ്രയേൽ പ്രത്യാക്രമണം ആരംഭിച്ചു. വ്യോമാക്രമണമായിരുന്നു ആദ്യം. തൊട്ടുപിന്നാലെ ഇസ്രയേൽ നാവികസേനയും ഗാസ മുനമ്പിലേക്ക് ആക്രമണം അഴിച്ചുവിട്ടു.
ഒക്ടോബർ 13-ന് വടക്കൻ ഗാസയിലെ ജനങ്ങൾ 24 മണിക്കൂറിനുള്ളിൽ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. ലക്ഷക്കണക്കിന് വടക്കൻ ഗാസ നിവാസികൾ തെക്കൻ ഗാസയിലേക്ക് പലായനം ചെയ്തു. തുടർന്ന് വടക്കൻ ഗാസയിൽ ഇസ്രയേൽ വൻതോതിലുള്ള വ്യോമാക്രമണം ആരംഭിച്ചു.
ജനവാസമേഖലയിലേക്ക് ഇസ്രയേൽ നിരന്തരം ബോംബ് വർഷിച്ചു. ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയടക്കം കടുത്ത വ്യോമാക്രമണത്തിന് വിധേയമായി. അഭയാർഥി ക്യാമ്പുകൾക്ക് നേരേയും ആക്രമണമുണ്ടായി.
ആക്രമണങ്ങളുടെ ഫലം കടുത്ത ഭക്ഷ്യ, ജലക്ഷാമം, പടർന്നുപിടിക്കുന്ന പകർച്ചവ്യാധികൾ എന്നിവയായിരുന്നു ഗാസൻ ജനതയ്ക്ക് നൽകിയത്. കൊല്ലപ്പെട്ടവരിൽ ഏറെയും കുട്ടികളായിരുന്നു. ജനസംഖ്യയിലെ കുട്ടികളുടെ എണ്ണത്തിൽ രണ്ടു ശതമാനത്തിന് മുകളിൽ അതായത്, 26,000ത്തോളം കുട്ടികൾ കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. 13,800 കുട്ടികളാണ് ഇതിനോടകം കൊല്ലപ്പെട്ടത്.
12,009 കുട്ടികൾക്ക് പരുക്കേറ്റു. 17,000 കുട്ടികൾ അവരുടെ കുടുംബങ്ങളുമായി വേർപിരിയുകയോ ഒറ്റപ്പെട്ട് പോവുകയോ ചെയ്തിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി.
ഗാസയിൽ ആകെയുള്ള 36 ആശുപത്രികളിൽ 30 എണ്ണവും ആക്രമണത്തിന് വിധേയമായി. അൽ-ഷിഫ ആശുപത്രിയിലെ എല്ലാ കെട്ടിടങ്ങളും തകർത്തു. ഗാസയിലെ 90 ശതമാനം സ്‌കൂളുകളും തകർന്നു. ബാക്കിയുള്ള സ്‌കൂളുകൾ അഭയാർഥി ക്യാമ്പുകളായി ഉപയോഗിക്കുകയാണ്.

ഗാസയിലെ പകുതിയിലധികം കെട്ടിടങ്ങളും പൂർണമായും തകർക്കപ്പെടുകയോ, കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. തിരക്കേറിയ തെരുവുകളും സർവകലാശാലകളും വ്യവസായ ശാലകളും സിമന്റ് കൂനകളായി മാറി. കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു. 1,44,000-നും 1,75,000-നും ഇടയിൽ കെട്ടിടങ്ങൾ പൂർണമായും ഭാഗികമായും തകർക്കപ്പെട്ടിട്ടുണ്ട്. മാധ്യമപ്രവർത്തകർക്കും രക്ഷയില്ലാത്ത അവസ്ഥയാണ്. നൂറിനു മേൽ മാധ്യമപ്രവർത്തകർ ഇതിനോടകം കൊല്ലപ്പെട്ടിട്ടുണ്ട്.
നശിപ്പിക്കപ്പെട്ട ഗാസയിലെ പരിസ്ഥിതി
ഒലിവ് തോട്ടങ്ങളും കൃഷിയിടങ്ങളും തരിശുനിലങ്ങളായി മാറിയിരിക്കുന്നു. യുദ്ധോപകരണങ്ങളും വിഷവസ്തുക്കളും കാരണം മണ്ണും ഭൂഗർഭജലവും മലിനമായി. മലിനജലവും മാലിന്യവും കൊണ്ട് കടൽ നിറഞ്ഞിരിക്കുന്നു. ഈ നാശം ഗാസയുടെ ആവാസവ്യവസ്ഥയിലും ജൈവവൈവിധ്യത്തിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഗവേഷകരും പരിസ്ഥിതി സംഘടനകളും പറയുന്നു. നാശത്തിന്റെ തോതും ദീർഘകാലാടിസ്ഥാനത്തിലുള്ള ആഘാതവും കാരണം അതിനെ ‘ഇക്കോസൈഡ്’ ആയി കണക്കാക്കാനും യുദ്ധക്കുറ്റമായി അന്വേഷിക്കാനുമുള്ള ആഹ്വാനങ്ങളും ഉയരുന്നുണ്ട്.
യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേലും ഹമാസും ഒരുക്കമല്ലെന്നാണ് നിലവിലെ സാഹചര്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. യുദ്ധം അവസാനിപ്പിച്ചാലും, ഗാസയില മാനുഷിക പ്രതിസന്ധി അതുപോലെ തന്നെ നിലനിൽക്കും. കാരണം അവിടെ ഇനി ഒന്നും പഴയത് പോലെയാകില്ല!
+ There are no comments
Add yours