റാസൽഖൈമ: യു.എ.ഇയുടെ ആദ്യത്തെ വാണിജ്യ എയറോബാറ്റിക് ഫ്ലൈറ്റ് എമിറേറ്റിന്റെ ടൂറിസം മേഖലയ്ക്ക് പുത്തനനുഭവം സമ്മാനിക്കുകയാണ്. ഏതാനും ആഴ്ചകൾക്ക് മുമ്പ് റെഗുലേറ്ററി അംഗീകാരം ലഭിച്ചതിന് ശേഷം ഏവിയേഷൻ അഡ്വഞ്ചർ ടൂറിസം കമ്പനി രണ്ട് ഡസൻ വാണിജ്യ എയറോബാറ്റിക് ഫ്ലൈറ്റുകൾ യു.എ.ഇയുടെ ആകാശത്ത് എത്തിക്കുകയായിരുന്നു.

എയർ ട്രാഫിക് കൺട്രോൾ നിർദ്ദേശങ്ങൾ അനുസരിച്ച് 2,000-6,000 അടി ഉയരത്തിൽ മർജൻ ദ്വീപ്, കോവ് റൊട്ടാന, അൽ റാംസ് എന്നിവയ്ക്കിടയിലുള്ള തീരപ്രദേശത്തിന് മുകളിലാണ് എയറോബാറ്റിക് ഫ്ലൈറ്റുകൾ പറത്താൻ അനുമതി നൽകിയിരിക്കുന്നത്.
400 കിലോമീറ്റർ വരെ വേഗതയിൽ അതിമനോഹരമായ തീരപ്രദേശത്തിന്റെയും മരുഭൂമിയുടെയും പർവ്വതങ്ങളുടെയും 360 ഡിഗ്രി പനോരമിക് കാഴ്ചകൾ ഫ്ലൈറ്റിൽ നിന്ന് ആസ്വദിക്കാനാകും. വിനോദസഞ്ചാരികൾക്കായി സാഹസികത ആസ്വദിക്കാനുള്ള ഏറ്റവും മികച്ച യാത്ര എയറോബാറ്റിക് ഫ്ലൈറ്റുകൾ വാഗ്ദാനം ചെയ്യുന്നു.

‘ആകാശത്തിന്റെ ഫെറാറി’ എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന ഈ വിമാനം സാഹസിക യാത്രയ്ക്കുള്ള എയറോബാറ്റിക്സിന് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
ഏകദേശം 20 മിനിറ്റ് ദൈർഘ്യമുള്ള എയറോബാറ്റിക് ഫ്ലൈറ്റ് യാത്രയ്ക്ക് 2,399 ദിർഹം വില നൽകണം. മാത്രമല്ല, പിക്ക്-അപ്പ് മുതൽ എയർപോർട്ടിലേക്കുള്ള ഡ്രൈവ്, ഫ്ലൈറ്റ് ബ്രീഫിംഗ്, ഫ്ലൈറ്റ് സ്യൂട്ട് ഫിറ്റിംഗ് എന്നിവയ്ക്ക് ഏകദേശം മൂന്ന് മണിക്കൂർ എടുക്കും.

ഫ്ലൈറ്റിന് മുമ്പ് പൈലറ്റിന്റെ പൂർണ്ണമായ ഒരു വിവരണത്തോടെയാണ് സാഹസിക യാത്ര ആരംഭിക്കുന്നത്. യാത്രക്കാരെ കയറ്റുന്നതിന് മുമ്പ് ഒരു ഫ്ലൈറ്റ് സ്യൂട്ടും ഹെഡ്സെറ്റ്/ഹെൽമെറ്റും ഘടിപ്പിക്കുന്നു. രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് എയറോബാറ്റിക് ഫ്ലൈറ്റുകളുടെ സർവ്വീസ്.
+ There are no comments
Add yours