റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ തൊഴിൽ മേഖലയിൽ രണ്ടാംഘട്ട സ്വദേശിവത്കരണം നടപ്പാക്കുന്നു. സ്വകാര്യ മേഖലയിൽ 1,72,000 സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് അടുത്ത വർഷം സൗദിവത്കരണം നടപ്പാക്കുമെന്ന് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി(Ahmad Alrajhi) വെളിപ്പെടുത്തി.
റിയാദിൽ ബജറ്റ് ഫോറത്തോടനുബന്ധിച്ച് നടന്ന സെഷനിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രണ്ടാംഘട്ട സൗദിവത്കരണത്തിൽ ആറ് സുപ്രധാന മേഖലകളാണ് ഉൾപ്പെടുക.
സ്വദേശിവത്കരണം ശക്തമാക്കിയതോടെ സ്വകാര്യ മേഖലയിൽ സൗദി ജീവനക്കാരുടെ എണ്ണം 17 ലക്ഷത്തിൽ നിന്ന് 23 ലക്ഷമായി ഉയർന്നിട്ടുണ്ട്. നോൺ-പ്രോഫിറ്റ് സെക്ടർ സംഘടനകളുടെ എണ്ണം 30 ശതമാനം വർധിപ്പിച്ച് 5,000 ആയി ഉയർത്താനും സഹകരണ സൊസൈറ്റികളുടെ എണ്ണം 467 ആയി ഉയർത്താനും ലക്ഷ്യമിടുന്നു.
പരിഷ്കരിച്ച സൗദിവത്കരണ നയത്തിലൂടെ 4.80 ലക്ഷം സൗദികൾക്ക് ജോലി ലഭിച്ചെന്ന് അടുത്തിടെ റിയാദിൽ നടന്ന അന്താരാഷ്ട്ര സോഷ്യൽ ഡയലോഗ് ഫോറത്തിൽ മന്ത്രി അൽറാജ്ഹി വ്യക്തമാക്കിയിരുന്നു. 12 മാസത്തിനിടെ 1,67,000 ലേറെ സ്വദേശികളാണ് ജോലിയിൽ പ്രവേശിച്ചത്. സൗദിവത്കരണ നിയമങ്ങൾ 98 ശതമാനം സ്ഥാപനങ്ങളും പാലിച്ചു.
മറ്റു തൊഴിൽ നിയമങ്ങൾ പൂർണമായും നടപ്പാക്കിയ കമ്പനികൾ 92 ശതമാനമാണ്. നിത്വാഖാത്ത്(Nit-wa-khat) വന്നതോടെ സൗദികളുടെ ശരാശരി ശമ്പളവും ഉയർന്നിരുന്നു. തൊഴിലില്ലായ്മ നിരക്ക് കുറയുകയും സ്ത്രീകൾ കൂടുതലായി ജോലിയിൽ പ്രവേശിക്കാൻ സഹായിക്കുകയും ചെയ്തു
+ There are no comments
Add yours