റിയാദ്: ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച രോഗിയുടെ കുടുബത്തിന് ബ്ലഡ് മണി നൽകാൻ സൗദി ശരീഅ കോടതി ഉത്തരവ്. രോഗിയെ പരിശോധിച്ച ശേഷം വീട്ടിലേക്ക് അയച്ച ഡോക്ടർക്കെതിരേയാണ് കോടതി വിധി പ്രസ്താവിച്ചത്. വിശദമായ പരിശോധനയ്ക്ക് ശേഷം തിരിച്ചയക്കപ്പെട്ട രോഗി വീട്ടിൽ വച്ച് ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. ചികിത്സാ പിഴവിനെ തുടർന്നാണ് മരണമെന്ന് ആരോപിച്ച് മരണപ്പെട്ടയാളുടെ ബന്ധുക്കൾ ഡോക്ടർക്കെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു.
മറ്റൊരാളുടെ അശ്രദ്ധമൂലം ഒരു മനുഷ്യൻ മരണപ്പെട്ടാൽ അയാളുടെ കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാര തുകയാണ് ബ്ലഡ് മണി
റിയാദിലെ സർക്കാർ ആശുപത്രിയിലെ ഡോക്ടർക്കെതിരേയാണ് മരിച്ചയാളുടെ ബന്ധുക്കൾ കേസ് നൽകിയത്. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ രോഗിയെ ഡോക്ടർ പരിശോധിക്കുകയും ആവശ്യമായ ടെസ്റ്റുകൾ നടത്തുകയും ഇസിജി എടുക്കുകയും ചെയ്തിരുന്നു.
പരിശോധനകൾ പൂർത്തിയാക്കിയ ശേഷം കാര്യമായ കുഴപ്പമൊന്നുമില്ലെന്നാണ് ഡോക്ടർ അറിയിച്ചിരുന്നത്. വേദന സംഹാരി നൽകി അതു കഴിക്കാൻ നിർദേശിച്ച് വീട്ടിലേക്കു മടങ്ങാൻ പറയുകയും ചെയ്തു. വീട്ടിലെത്തി ഏറെ വൈകാതെ രോഗി ഹൃദയാഘാതം വന്ന് മരണത്തിനു കീഴടങ്ങുകയും ചെയ്തു. റിയാദ് ശരീഅ കോടതി കേസിൽ വിശദമായ അന്വേഷണ റിപ്പോർട്ട് പരിശോധിക്കുകയും ഡോക്ടറുടെ ചികിത്സാ പിഴവ് ശരിവയ്ക്കുകയുമായിരുന്നു.
+ There are no comments
Add yours