ബർദുബായിലെ അതിപുരാതന ശിവക്ഷേത്രം അടച്ചു. പകരം ജബൽ അലിയയിൽ സ്ഥാപിച്ച പുതിയ ക്ഷേത്രത്തിലാകും ഇനി പൂജ ചടങ്ങുകൾ നടക്കുക. വർഷങ്ങളായി സവദേശീയരും വിദേശീയരുമായ ഒട്ടനവധി ഭക്തർ ഈ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുകയും പൂജകൾ നടത്താറുമുണ്ട്. ക്ഷേത്രം ബർ ദുബായിൽ നിന്ന് മാറ്റപ്പെടുന്നത് സങ്കടകരമായ കാര്യമാണെന്ന് ഭക്തർ പറയുന്നു.
1958 ൽ സ്ഥാപിതമായ ഈ ക്ഷേത്രം അടയ്ക്കുന്നതോടെ ഭഗവാനും ഭക്തരും ജബൽ അലിയയിലേക്കുള്ള പുതിയൊരു യാത്രയ്ക്ക് തയ്യാറെടുക്കുകയാണ്. വളരെ വൈകാരികമായ ഒരു നിമിഷത്തിലൂടെയാണ് ഞങ്ങൾ കടന്ന് പോകുന്നതെന്നും, ക്ഷേത്രം അടയ്ക്കുന്നു എന്ന വാർത്ത താങ്ങാൻ കഴിയുന്നതിന് അപ്പുറമാണെന്നും അവസാന ദിവസം ക്ഷേത്രത്തിലെത്തിയ ഭക്തർ പറയുന്നു.
ക്ഷേത്രം പൂർണ്ണമായും അടച്ചിടുന്നതിന്റെ ഭാഗമായി ഡിസംബർ 31ാം തീയ്യതി ഭക്തർക്കായി ഏറെ നേരം നട അടയ്ക്കാതെ തുറന്ന് നൽകിയിരുന്നു. രാവിലെ 5 മണിക്ക് ഒരു മണിക്കൂർ നേരത്തേയ്ക്ക് മാത്രമാണ് നട അടച്ചിട്ടത്.
ക്ഷേത്രത്തിലേക്കുള്ള വഴിയിൽ നിരവധി പൂജാ സാധനങ്ങളും മറ്റും വിൽക്കുന്ന ചെറുകിട വ്യാപാര സ്ഥാപനങ്ങൾ കാണാൻ സാധിക്കും. ഇവിടെയുള്ള കച്ചവടക്കാരും ജബൽ അലിയയിൽ തുറക്കുന്ന പുതിയ ക്ഷേത്രത്തിലേക്ക് മാറുകയാണ്. ഹൈന്ദവ വിശ്വാസികളായ നിരവധി ഇന്ത്യൻ വംശജർ പതിവായി എത്തുന്ന ഇടം കൂടിയാണ് ബർ ദുബായി ശിവക്ഷേത്രം. അതേസമയം കൂടുതൽ ഭക്തരെ ഉൾക്കൊള്ളാനുള്ള പരിമിതിയുമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഭക്തർക്ക് കൂടുതൽ സൗകര്യത്തോടെ പ്രാർത്ഥനയും മറ്റും നിർവ്വഹിക്കാൻ സാധിക്കും വിധം വിശാലമായ ജബൽ അലിയിലെ പുതിയ ക്ഷേത്രം പണികഴിപ്പിച്ചത്.
+ There are no comments
Add yours