കെയ്റോ: വംശനാശഭീഷണി നേരിടുന്ന വന്യജീവികളെ സംരക്ഷിക്കാനുള്ള നിയമങ്ങൾ സൗദി അറേബ്യ കർശനമാക്കുകയാണ് ഇതിന്റെ ഭാഗമായി കഴുതപ്പുലികളെ വേട്ടയാടുന്നതിനെതിരെ സൗദി പരിസ്ഥിതി പോലീസ് മുന്നറിയിപ്പ് നൽകി.
കഴുതപ്പുലിയെ വേട്ടയാടുന്നത് 80,000 റിയാൽ വരെ പിഴയായി ലഭിക്കുന്ന കുറ്റമാണെന്ന് സ്പെഷ്യൽ ഫോഴ്സ് ഫോർ എൻവയോൺമെന്റൽ സെക്യൂരിറ്റി (എസ്എഫ്ഇഎസ്) എക്സിൽ കുറിച്ചു.
പരിസ്ഥിതിക്കും വന്യജീവികൾക്കും ഹാനികരമായ സംഭവങ്ങൾ നിയുക്ത ഹോട്ട്ലൈനുകൾ വഴി റിപ്പോർട്ട് ചെയ്യാനും എസ്എഫ്ഇഎസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. പാരിസ്ഥിതിക നിയമ ലംഘനങ്ങളെ ചെറുക്കാനുള്ള ശ്രമങ്ങൾ സൗദി അറേബ്യ അടുത്തിടെ വർധിപ്പിച്ചിട്ടുണ്ട്.
വംശനാശഭീഷണി നേരിടുന്ന സിംഹങ്ങളുൾപ്പെടെയുള്ള വന്യമൃഗങ്ങളെ അനധികൃതമായി കച്ചവടം ചെയ്തതിന് രണ്ട് സൗദി പൗരന്മാരെ പബ്ലിക് പ്രോസിക്യൂഷന് വിധേയമാക്കിയതായി ഇതോടൊപ്പം എസ്എഫ്ഇഎസ് അറിയിച്ചു.
ഏഴ് സിംഹങ്ങൾ, മൂന്ന് കഴുതപ്പുലികൾ, രണ്ട് കുറുക്കന്മാർ, ഒരു കടുവ എന്നിവയെ സോഷ്യൽ മീഡിയ വഴി കച്ചവടം നടത്തിയതിനാണ് സൗദി പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെയാണ് നിയമം കൂടുതൽ കടുപ്പിക്കാനുള്ള തീരുമാനമുണ്ടായത്.
രാജ്യത്ത് വ്യാപകമായി കഴുതപ്പുലികൾ ആക്രമിക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
+ There are no comments
Add yours