സൗദിഅറേബ്യയിൽ കനത്ത മഴയ്ക്കൊപ്പം വലിയ അളവിലുള്ള ആലിപ്പഴം പെയ്തതിനെത്തുടർന്ന് തെക്കൻ അൽ-ബാഹ മേഖലയിലെ നിരവധി ഗവർണറേറ്റുകളുടെയും പട്ടണങ്ങളുടെയും ഗ്രാമ കേന്ദ്രങ്ങളുടെയും മലകളും ഫാമുകളും റോഡുകളും വെളുത്ത പുതപ്പ് കൊണ്ട് മൂടിയത് പോലെ കാണപ്പെട്ടു.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി അതിമനോഹരമായ കാഴ്ചകളാണ് സൗദി അറേബ്യയിൽ നിന്നും എത്തുന്നത്. കനത്ത മഴ പെയ്യുമ്പോഴും ആലിപ്പഴ വർഷം ഉണ്ടാകുന്നത് പൊതുജനങ്ങൾക്ക് കൗതുകം ആവുകയാണ്. പ്രദേശത്തെ ഉയർന്ന പർവ്വതങ്ങൾക്കിടയിലൂടെ ഒഴുകുന്ന സമൃദ്ധമായ ജലം സന്ദർശകരെ മഴയെ അവഗണിച്ച് യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നു. പ്രായമായവർ പോലും ആലിപ്പഴങ്ങൾ കൊണ്ട് കുട്ടികൾക്കൊപ്പം കളിക്കുന്നു.
മേഖലയിലെ പല ഗവർണറേറ്റുകളിലും കനത്ത മഴയും ആലിപ്പഴ വർഷവും അനുഭവപ്പെട്ടു. കനത്ത മഴയിൽ കാർഷിക ടെറസുകളിൽ വൻതോതിൽ വെള്ളം കയറി. കണ്ണെത്താ ദൂരത്തോളം പച്ച പരവതാനി വിരിച്ചു, വെള്ള കുപ്പായത്തിൽ ആ പ്രദേശമാകെ മൂടിയ ആലിപ്പഴം അതിൻ്റെ ഭംഗി വർദ്ധിപ്പിച്ചു.

ഉയർന്ന കൊടുമുടികളിൽ നിന്നും താഴ്വരകളിൽ നിന്നുമുള്ള വെള്ളച്ചാട്ടങ്ങൾ ഈ പ്രദേശത്തെ അതിമനോഹരമാക്കി. എങ്കിലും അത്യാവശ്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നും പർവ്വത മേഖലകൾക്കിടയിലൂടെ യാത്ര ചെയ്യരുതെന്നും, വെള്ളപ്പൊക്കത്തിനുള്ള സാധ്യതയുണ്ടെന്നും, ജാഗ്രത പാലിക്കണമെന്നും പൊതുജനങ്ങൾക്ക് മുന്നറിയിപ്പുണ്ട്.
+ There are no comments
Add yours