ദുബായിൽ നടക്കുന്ന ലോക ഗവൺമെൻര് ഉച്ചകോടിയിലും താരമായി മാറിയിരിക്കുകയാണ് ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ. സിഎൻഎൻ ജേണലിസ്റ്റായ റിച്ചഡ് ക്വസ്റ്റുമായുള്ള അഭിമുഖത്തിലാണ് താൻ കടന്നുവന്ന കരിയറിലെ വിജയ പരാജയങ്ങളെ കുറിച്ച് ഷാരുഖ് ഖാൻ നർമ്മ സംഭാഷണം നടത്തിയത്.
ദുബായിൽ നടന്നുകൊണ്ടിരിക്കുന്ന ലോക ഗവൺമെൻ്റ് ഉച്ചകോടിയുടെ മൂന്നാം ദിനത്തിലേക്ക് വളരെ നർമ്മ ഭാവനയോടെയാണ് താരം എത്തിയത്. സ്ഥിരോത്സാഹമാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്ന് ഷാരൂഖ് പറഞ്ഞു.
ഹോളിവുഡ് ഇതിഹാസ കഥാപാത്രം ജെയിംസ് ബോണ്ടായി അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് റിച്ചഡ് ക്വസ്റ്റിന്റെ ഒരു ചോദ്യത്തിന് മറുപടിയായി ഷാരൂഖ് പറഞ്ഞു. ഞാൻ ഒരു ഇതിഹാസമല്ല. പക്ഷേ, ബോണ്ടാണ്, ജെയിംസ് ബോണ്ട്. എനിക്ക് ജെയിംസ് ബോണ്ടായി അഭിനയിക്കാൻ ഇഷ്ടമാണ്. പക്ഷേ ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഞാൻ വളരെ ചെറുതാണെന്നാണൊരു സംശയം. മാത്രമല്ല, എനിക്ക് തവിട്ടുനിറവുമാണ്.
തന്റെ ബോളിവുഡിലെ 33 വർഷത്തെ സംഭവബഹുലമായ യാത്രയിലേയ്ക്ക് 58 കാരനായ താരം തിരിഞ്ഞുനോക്കി. എന്തുകൊണ്ടാണ് ഹോളിവുഡിലേക്ക് കടന്നില്ല എന്ന ചോദ്യത്തിന് തനിക്ക് ഒരിക്കലും ശ്രദ്ധേയമായ വേഷം വാഗ്ദാനം ചെയ്തിട്ടില്ലെന്നായിരുന്നു മറുപടി. അമേരിക്കൻ, ഇംഗ്ലീഷ് സിനിമാ വ്യവസായങ്ങളിൽ നിന്നുള്ള പലരെയും എനിക്കറിയാം. പക്ഷേ ആരും എനിക്ക് നല്ല കഥാപാത്രത്തെ തന്നില്ല. ഞാൻ വളരെ മെലിഞ്ഞതാണോ എന്ന് ചിന്തിച്ചു. എനിക്ക് ‘സ്ലംഡോഗ് മില്യനയർ’ എന്ന ചിത്രത്തിൽ ഗെയിം അവതാരകന്റെ റോൾ വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് വളരെ ചെറിയതാണെന്ന് തോന്നി നിരസിച്ചു. ഞാൻ വഞ്ചകനും സത്യസന്ധതയില്ലാത്തവനും ആണെന്ന് പിന്നീട് എനിക്ക് തോന്നി. ഒടുവിൽ ആ കഥാപാത്രത്തെ അനിൽ കപൂർ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു വെന്നും താരം വ്യക്തമാക്കി.
കരിയറിൽ 105-ലേറെ സിനിമകളിൽ അഭിനയിച്ച ഷാരൂഖ്, തന്റെ സിനിമകൾ തുടരെ പരാജയപ്പെട്ടപ്പോൾ നീണ്ട ഇടവേള എടുത്തു. ‘സീറോ, ‘ഫാൻ’ എന്നിവ അഞ്ച് വർഷം മുൻപ് ബോക്സ് ഓഫീസ് പരാജയമായിരുന്നു. എനിക്ക് വലിയ തോൽവികൾ സംഭവിച്ചു. എന്റെ മുറിവുകൾ ഞാൻ തന്നെ ഉണക്കുകയായിരുന്നു. ഞാൻ ഇത് ആരോടും പറഞ്ഞിട്ടില്ല. എന്നാൽ ആ നാല് വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും മികച്ച പീസ്സ എങ്ങനെ ഉണ്ടാക്കാമെന്ന് ഞാൻ പഠിച്ചു. ആ കാലത്ത് കഥകൾ കേൾക്കാനോ കഥ പറയാനോ മുതിർന്നില്ല. ഞാൻ സ്വയം ഒരു ചെറിയ അടുക്കള ഉണ്ടാക്കി പീസ്സ ഉണ്ടാക്കാൻ പഠിക്കുകയായിരുന്നു. അങ്ങനെ ഒരു സ്ഥിരോത്സാഹിയായി ജീവിതപാഠങ്ങൾ പഠിച്ചു.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2023-ൽ ‘പത്താൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് ഷാരൂഖ് തിരിച്ചുവന്നത്. തുടർന്ന് ‘ജവാൻ’, ‘ഡങ്കി’ എന്നിവ ബോക്സ് ഓഫീസ് ബിസിനസ്സ് ഗംഭീരമാക്കി. സിനിമാ നടനെന്നതിനോടൊപ്പം സംരംഭകനെന്ന നിലയിലുമാണ് താരം ഉച്ചകോടിയിൽ പങ്കെടുത്തത്.
+ There are no comments
Add yours