റിയാദ്: തലസ്ഥാനമായ റിയാദിൽ തങ്ങളുടെ ആദ്യത്തെ മദ്യശാല തുറക്കാനൊരുങ്ങുകയാണ് സൗദി അറേബ്യ. മുസ്ലീം ഇതര നയതന്ത്രജ്ഞർക്ക് വേണ്ടി മാത്രമായിരിക്കും മദ്യശാലയെന്നാണ് സൂചന.
ഉപഭോക്താക്കൾ ഒരു മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യുകയും വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ക്ലിയറൻസ് കോഡ് നേടുകയും ചെയ്യ്താൽ മാസാന്തരം ക്വാട്ടയിലൂടെ മദ്യം നേടാൻ സാധിക്കും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിൽ രാജ്യത്തെ വിനോദസഞ്ചാരത്തിനും ബിസിനസ്സിനും അടിമുടി മാറ്റം വരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് തീരുമാനം. എണ്ണാനന്തര സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള വിഷൻ 2030 എന്നറിയപ്പെടുന്ന വിപുലമായ പദ്ധതികളുടെ ഭാഗമാണിത്.
നിരവധി രാജ്യങ്ങളുടെ എംബസികളും നയതന്ത്രജ്ഞരും താമസിക്കുന്ന റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലാണ് പുതിയ മദ്യശാല പ്രവർത്തനമാരംഭിക്കുക. മദ്യശാല ഇതര മുസ്ലീങ്ങൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് ഉറപ്പ് വരുത്തും.
ദശലക്ഷക്കണക്കിന് പ്രവാസികൾ സൗദി അറേബ്യയിൽ താമസിക്കുന്നുണ്ടെങ്കിലും അവരിൽ ഭൂരിഭാഗവും ഏഷ്യയിൽ നിന്നും ഈജിപ്തിൽ നിന്നുമുള്ള മുസ്ലീം തൊഴിലാളികളാണ്. വരും ആഴ്ചകളിൽ സ്റ്റോർ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് സൂചന.
സൗദി അറേബ്യയിൽ മദ്യപാനത്തിനെതിരെ കർശനമായ നിയമങ്ങളുണ്ട്. നൂറുകണക്കിന് ചാട്ടവാറടി, നാടുകടത്തൽ, പിഴ, അല്ലെങ്കിൽ തടവ് എന്നിവയ്ക്ക് ശിക്ഷിക്കപ്പെടാം, കൂടാതെ പ്രവാസികളും നാടുകടത്തൽ നേരിടേണ്ടിവരും. പരിഷ്കാരങ്ങളുടെ ഭാഗമായി, ചാട്ടവാറടിക്ക് പകരം ജയിൽ ശിക്ഷകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സൗദിയിൽ നയതന്ത്ര ചരക്കുകൾക്കുള്ളിൽ മദ്യം ഇറക്കുമതി ചെയ്യുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നയതന്ത്ര ദൗത്യങ്ങൾക്ക് ലഭിക്കുന്ന മദ്യത്തിന്റെയും ഉൽപ്പന്നങ്ങളുടെയും അനധികൃത വ്യാപാരം തടയുന്നതിനാണ് പുതിയ മദ്യശാല തുറക്കാൻ സൗദി തീരുമാനിച്ചിരിക്കുന്നത്.
+ There are no comments
Add yours