സമകാലീന ഫുട്‌ബോളിലെ മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരിലൊരാളായ മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രിക്കാണ് 2024 ലെ ബാലൺ ഡി ഓർ പുരസ്‌കാരം.
ബ്രസീൽ താരം വിനീഷ്യസ് ജൂനിയർ ഉൾപ്പെടെയുള്ള വമ്പൻമാരെ പിന്തള്ളിയാണ് റോഡ്രി ബാലൺ ഡി ഓറിൽ മുത്തമിട്ടത്. യൂറോകപ്പിൽ സ്പാനിഷ് ടീമിനായും ക്ലബ്ബ് ഫുട്‌ബോളിൽ മാഞ്ചെസ്റ്റർ സിറ്റിക്കായും കാഴ്ചവച്ച മികച്ച പ്രകടനമാണ് റോഡ്രിയെ പുരസ്‌കാരത്തിലേക്ക് നയിച്ചത്.
30 അംഗ ചുരുക്കപ്പട്ടികയിൽ ഇക്കുറി ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും ഉൾപ്പെടാതിരുന്നതോടെ പുരസ്‌കാരം ആര് നേടുമെന്നത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ബ്രസീൽ താരം വിനീഷ്യസ് ജൂനിയർ ഉൾപ്പെടെയുള്ള വമ്പൻമാരെ പിന്തള്ളിയും പ്രവചനങ്ങളെ അട്ടിമറിച്ചുമാണ് റോഡ്രി പുരസ്‌കാരത്തിന് അർഹനായത്. ചൊവ്വാഴ്ച പുലർച്ചെ പാരീസിൽനടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.
2023 ഓഗസ്റ്റ് ഒന്ന് മുതൽ 2024 ജൂലായ് 31 വരെയുള്ള കാലയളവിലെ പ്രകടനമാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. ഇക്കാലയളവിൽ 12 ഗോളും 15 അസിസ്റ്റുമാണ് റോഡ്രിയുടെ പേരിലുള്ളത്. യൂറോകപ്പ് നേടിയ സ്പാനിഷ് ടീമിന് പുറമെ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം പ്രീമിയർ ലീഗ്, ക്ലബ്ബ് ലോകകപ്പ്, യുവേഫ സൂപ്പർ കപ്പ് എന്നിവയും റോഡ്രിയുടെ അക്കൗണ്ടിലുണ്ട്. സ്‌പെയിനിനായി 57 മത്സരം കളിച്ചു. നാലു ഗോളും നേടി. യൂറോകപ്പും നേഷൻസ് ലീഗും സ്വന്തമാക്കി.
തുടർച്ചയായ രണ്ടാം തവണയും പുരസ്‌കാരം സ്വന്തമാക്കി സ്പാനിഷ് താരം ഐതാന ബോൺമാറ്റി മികച്ച വനിത താരമായി. മികച്ച യുവതാരത്തിനുള്ള റെയ്മണ്ട് കോപ്പ പുരസ്‌കാരം ബാഴ്‌സലോണയുടെ സ്പാനിഷ്താരം ലമിൻ യമാൽ സ്വന്തമാക്കി. ഫ്രഞ്ച് മാസികയായ ഫ്രാൻസ് ഫുട്‌ബോളാണ് പുരസ്‌കാരം നൽകുന്നത്.
റയൽ മാഡ്രിഡ് മികച്ച ക്ലബ്ബായി തിരഞ്ഞെടുക്കപ്പെട്ടു. കാർലോ ആഞ്ചലോട്ടിക്കാണ് മികച്ച പരിശീലകനുള്ള പുരസ്‌കാരം. അർജന്റീനയുടെ എമിലിയാനോ മാർട്ടിനസ് മികച്ച ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ പുരസ്‌കാരം നേടി. ഹാരി കെയ്നും കിലിയൻ എംബാപ്പെയും സീസണിലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയവർക്കുള്ള ഗ്രെഡ് മുള്ളർ പുരസ്‌കാരം പങ്കുവെച്ചു.
+ There are no comments
Add yours