ദുബായ്: ദുബായിൽ റോഡരികിൽ നടത്തുന്ന മുഴുവൻ നിർമ്മാണ പ്രവൃത്തികൾക്കും ആർടിഎ അനുമതി നിർബന്ധമാക്കി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവിറക്കി. ഇനിയങ്ങോട്ട് സ്വന്തം താമസസ്ഥലത്ത് ആയാൽ പോലും റോഡുകളോടു ചേർന്ന് നടത്തുന്ന താൽക്കാലിക നിർമാണങ്ങൾ, കൃഷി തുടങ്ങി സ്വകാര്യ വ്യക്തികൾ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ആർടിഎയുടെ മുൻകൂർ അനുമതി വേണം.
ആർടിഎയുടെ അനുമതിയില്ലാതെ റോഡരികിൽ ടെന്റുകൾ കെട്ടുക, നോ പാർക്കിങ് ബോർഡ് സ്ഥാപിക്കുക, റോഡിനോട് ചേർന്നുള്ള താമസസ്ഥലത്തെ ടൈലുകൾ മാറ്റുക, വാഹനങ്ങൾ പാർക്ക് ചെയ്യുക തുടങ്ങിയവ നിരീക്ഷിച്ച ശേഷം നടപടിയെടുക്കുമെന്നും ആർടിഎ അറിയിച്ചു.
വിവാഹം, മരണശേഷം നടത്തുന്ന ചടങ്ങുകൾ എന്നീ ആവശ്യങ്ങൾക്ക് വീടുകളോടു ചേർന്ന് റോഡരികിൽ പന്തലുകളോ ടെന്റുകളോ നിർമിക്കുമ്പോൾ റോഡ്, ഗതാഗത നിയമങ്ങൾ പാലിക്കണം. ആർടിഎ പെർമിറ്റ് ഇല്ലാതെ ഇത്തരം പ്രവൃത്തികൾ നടത്താൻ പാടില്ല. താമസ കെട്ടിടങ്ങൾക്കും വില്ലകൾക്കും മുന്നിൽ വാഹനം പാർക്ക് ചെയ്യുന്നതു തടയാനുള്ള സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനും ആർടിഎയുടെ പെർമിറ്റ് നേടണം.
സ്വകാര്യ വില്ലകളിലേക്കുള്ള ഫുട്പാത്ത് നിർമാണവും ഇതിന്റെ പരിധിയിൽ വരും. കെട്ടിട നിർമാണം, കെട്ടിടം തകർക്കൽ, റോഡിന്റെ ഏതെങ്കിലും ഭാഗം നിർമാണ ഭാഗമായി ഉപയോഗിക്കൽ, കെട്ടിടങ്ങളുടെ അകത്തേക്കും പുറത്തേക്കുമുള്ള പ്രത്യേക വഴി വെട്ടൽ, പൊതുപരിപാടിക്ക് റോഡ് അടയ്ക്കുക, പേ – പാർക്കിങ്ങിന് സ്ഥലം വേർതിരിക്കുക, താൽക്കാലിക ഭിത്തി സ്ഥാപിക്കുക തുടങ്ങിയ എല്ലാ പ്രവൃത്തികൾക്കും ആർടിഎയുടെ മുൻകൂർ അനുമതി വേണം.
താമസസ്ഥലങ്ങൾക്ക് മുന്നിൽ വ്യാപകമായി റോഡ് കയ്യേറ്റം നടന്നതോടെയാണ് പുതിയ തീരുമാനമെന്ന് ആർടിഎ പറയുന്നു. പലരും റോഡ് കയ്യേറിയാണ് കൃഷി, പൂന്തോട്ടങ്ങൾ മതിലുകൾ, ടെന്റുകൾ, ഫുട്പാത്ത് എന്നിവ നിർമ്മിച്ചിരിക്കുന്നതെന്ന് ആർടിഎയുടെ അന്വേഷണത്തിൽ കണ്ടെത്തി.
+ There are no comments
Add yours