അബുദാബി: യുഎഇയിലെ റോഡിന് മലയാളിയുടെ പേരുനൽകി അധികൃതർ. പത്തനംതിട്ട തുമ്പമൺ കുടുംബത്തിലെ ഡോ. ജോർജ് മാത്യുവിന്റെ പേരിലാണ് അബുദാബി അൽ മഫ്രകിലെ ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽസിറ്റിക്ക് സമീപത്തുള്ള റോഡ് ഇനിമുതൽ അറിയപ്പെടുക. ഈ റോഡ് ഇനിമുതൽ ജോർജ് മാത്യു സ്ട്രീറ്റ് എന്നറിയപ്പെടും.
യുഎഇ ഭരണാധികാരി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനൊപ്പം പ്രവർത്തിച്ച് ആരോഗ്യമേഖലയിൽ നൽകിയ നിർണായക സംഭാവനകൾക്കുള്ള ആദരവാണ് അംഗീകാരം.
രാജ്യത്തിനുവേണ്ടി ആത്മാർഥമായി പ്രവർത്തിച്ചതിന്റെ അംഗീകാരമായാണ് ഈ ആദരവിനെ കാണുന്നതെന്ന് ഡോ. ജോർജ് മാത്യു പറഞ്ഞു. നേരത്തെ യു.എ.ഇ. പൗരത്വവും സാമൂഹിക സേവനത്തിനുള്ള പരമോന്നത സിവിലിയൻബഹുമതിയായ അബുദാബി പുരസ്കാരവും നൽകി അദ്ദേഹത്തിന്റെ സംഭാവനകളെ രാജ്യം ആദരിച്ചിട്ടുണ്ട്.

84-ാംവയസ്സിലും സേവനനിരതനായ ഡോ. ജോർജ് പ്രസിഡൻഷ്യൽ ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള പ്രൈവറ്റ് ഹെൽത്തിന്റെ തലവൻ ഡോ. അബ്ദുൽ റഹീം ജാഫറിനൊപ്പമാണ് നിലവിൽ യുഎഇയിൽ പ്രവർത്തിക്കുന്നത്.
57 വർഷമായി ഡോ. ജോർജ് മാത്യു യു.എ.ഇ.യിലുണ്ട്. 1967-ൽ 26-ാമത്തെ വയസ്സിലാണ് അബുദാബിയിലെത്തിയത്. അമേരിക്കയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾക്കിടയിൽ മിഷനറിയായ ഒരു സുഹൃത്തിൽനിന്നാണ് അൽഐൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനുള്ള തീരുമാനത്തിലെത്തിയത്.
അൽ ഐനിലെ ആദ്യ സർക്കാർ ഡോക്ടർ എന്ന അംഗീകാരവും ജോർജ് മാത്യു നേടിയിട്ടുണ്ട്. പിന്നാലെ ഷെയ്ഖ് സായിദിന്റെ ആശീർവാദത്തോടെ ആദ്യ ക്ലിനിക്കും പ്രവർത്തനം തുടങ്ങി. പിന്നീട് യു.എ.ഇ.യുടെ വളർച്ചയ്ക്കൊപ്പം ജോർജ് മാത്യു എന്ന മലയാളിയും വളർന്നു.
+ There are no comments
Add yours