സോഷ്യൽ മീഡിയകളിൽ പെട്ടെന്ന് ശ്രദ്ധ കിട്ടാനും, കൂട്ടുകാർക്കിടയിൽ ആളാവാനും, പുതു പുത്തൻ ബൈക്കിന്മേൽ ചീറിപ്പായുമ്പോൾ ലഭിക്കുന്ന ആവേശം ഒരു ലഹരി പോലെ കൊണ്ടുനടക്കാനും ഏറെ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ യുവതലമുറ. ഇതേ രീതിയിൽ അപകടം പിടിച്ച ഡ്രൈവിങ്ങുമായി ദുബായ് നഗരത്തിലൂടെ ചീറിപ്പായുന്ന യുവതലമുറ അതേ റോഡിൽ പൊലിയുന്നു എന്നതാണ് സങ്കടം.ഈ ആഴ്ച ആദ്യം, അതായത് തിങ്കളാഴ്ച, 18 നും 20 നും ഇടയിൽ പ്രായമുള്ള അഞ്ച് യുവാക്കൾക്ക് അൽ റുവയ്യ മരുഭൂമി പ്രദേശത്ത്(Al Ruwayyah desert area)അപകടകരമായ സ്റ്റണ്ടുകൾ നടത്തിയതിന് ശേഷം ഒരു ഭീകരമായ അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റു.
ദുബായ് പോലീസ് പറയുന്നതനുസരിച്ച്, മണൽ പ്രദേശത്ത് സ്റ്റണ്ട് ചെയ്യുന്നതിനിടെ പെട്ടെന്ന് ഒരു വളവിൽ വാഹനം മറിഞ്ഞു വിഴുകയായിരുന്നു.
അടുത്ത ദിവസം നടന്ന മറ്റൊരു സംഭവത്തിൽ, അൽ ഖവാനീജി(Al Khawaneej)ലെ ഇത്തിഹാദ് മാളിനടുത്തുള്ള പാലത്തിൽ നിന്ന് സ്‌പോർട്‌സ് കാർ മറിഞ്ഞ് യുവ ദമ്പതികൾ മരിച്ചു. കാർ പൂർണ്ണമായും തകർന്നു.
ഈ വിഷയത്തെപ്പറ്റി അന്വേഷിച്ച ഗൾഫ് രാജ്യങ്ങളിലെ മാധ്യമങ്ങൾ പ്രധാനപ്പെട്ട ചില വിവരങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. വാഹനങ്ങൾ സ്റ്റണ്ട് ചെയ്യാൻ പ്രത്യേക കാരണങ്ങൾ ഒന്നുമില്ലെന്നും ഇതൊരു ഹോബിയായി കൊണ്ടുനടക്കുകയാണെന്നും ചിലർ അഭിപ്രായപ്പെടുന്നു.
അതേസമയം ഇത്തരം അപകടകരമായ കാര്യങ്ങൾ വാഹനങ്ങളിൽ പ്രയോഗിക്കുമ്പോൾ ആദ്യം നിങ്ങൾക്ക് അതിനുള്ള കഴിവ് ഉണ്ടായിരിക്കണമെന്നും ഒപ്പം റോഡിലൂടെ നടന്നു പോകുന്നവരുടെയും മറ്റു പൊതുജനങ്ങളുടെയും ജീവൻ സംരക്ഷിക്കേണ്ട ബാധ്യത നിങ്ങൾക്കുണ്ടെന്ന് മനസ്സിലാക്കുകയും വേണമെന്നും അതനുസരിച്ച് വേണം റോഡുകളിൽ സ്റ്റണ്ട് ചെയ്യാൻ എന്നും പറയുന്ന യുവാക്കളും ഉണ്ട്.
സോഷ്യൽ മീഡിയയിൽ ‘റീലുകൾ’ നിർമ്മിക്കാനുള്ള ഭ്രാന്താണ് തന്നെ കൂടുതൽ ധൈര്യശാലിയാകാൻ പ്രേരിപ്പിക്കുന്നതെന്ന് മറ്റൊരു യുവ ഡ്രൈവർ അഭിപ്രായപ്പെട്ടു. മാത്രമല്ല ഇത്തരം വീഡിയോസിന് കൂടുതൽ ആരാധകരുണ്ട്. അത്കൊണ്ട് നല്ല റീച്ച് ലഭിക്കുമെന്നും ഇവർ പറയുന്നു.
എല്ലാ വർഷവും വാഹനാപകടങ്ങളിൽ നിന്നുള്ള മരണങ്ങളുടെ നിരവധി റിപ്പോർട്ടുകൾ ദുബായിൽ പുറത്ത് വരാറുണ്ട്. ഇത് അപകടകരമാണെന്നും ഇനി ഇങ്ങനെ ചെയ്യരുതെന്നും ആഗ്രഹിച്ച് വാഹനാഭ്യാസങ്ങൾ എന്നന്നേക്കുമായി നിർത്തിയവരും ഉണ്ട്.
+ There are no comments
Add yours