യുഎഇയിൽ സ്ഥിതി ചെയ്യുന്ന അൽ ഐൻ മൃഗശാല 2023 ജനുവരി മുതൽ നവംബർ വരെ 575 മൃഗങ്ങളുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതായി റിപ്പോർട്ട്. വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള മൃഗശാലയുടെ പുത്തൻ പദ്ധതിയുടെ ഭാഗമായാണ് മൃഗ കുഞ്ഞുങ്ങളെ കൂടുതൽ സംരക്ഷിക്കണമെന്ന തീരുമാനത്തിന് പിന്നിൽ.
നവജാത മൃഗകുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും മൃഗശാല പാലിക്കുന്നുണ്ടെന്ന് അബുദാബി മീഡിയ ഓഫീസ് (ADMO) പ്രസ്താവനയിൽ പറഞ്ഞു.
“അന്തർദേശീയ ബ്രീഡിംഗ് മാനദണ്ഡങ്ങൾക്ക് മുൻഗണന നൽകി കൊണ്ട് ഉയർന്ന സാങ്കേതിക വിദ്യയിലൂടെയാണ് സന്തുലിതമായ ജനനനിരക്ക് മൃഗശാലയിൽ നിലനിർത്തുന്നതെന്ന് അൽ ഐൻ മൃഗശാലയിലെ ആക്ടിംഗ് ജനറൽ ക്യൂറേറ്റർ മുഹമ്മദ് യൂസഫ് അൽ ഫഖീർ(Mohammad Yousef Al Faqeer) പറഞ്ഞു. മൃഗങ്ങളുടെ ആരോഗ്യനില, ജനിതക വൈവിധ്യം, കാട്ടിലെ സ്വാഭാവിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ് എന്നിങ്ങനെ വിവിധ ഘടകങ്ങൾ പ്രജനന മുൻഗണനകൾ നിർണ്ണയിക്കുമ്പോൾ പരിഗണിക്കപ്പെടുമെന്ന് അൽ ഫക്കീർ വിശദീകരിച്ചു.
മൃഗശാലയുടെ പ്രജനന പരിപാടികൾ ശാസ്ത്രീയമായ നടപടിക്രമങ്ങളിലും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള രീതികളിലും അധിഷ്ഠിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബയോകെമിസ്ട്രി, ഹെമറ്റോളജി, മൈക്രോബയോളജി, അനാട്ടമി, മോളിക്യുലർ ബയോളജി, ജനിതകശാസ്ത്രം തുടങ്ങിയ മേഖലകൾ ഉൾക്കൊള്ളുന്ന എല്ലാ മൃഗങ്ങളുടെയും സമഗ്രമായ ആനുകാലിക പരിശോധനകൾ വെറ്റിനറി സംഘം നടത്തുന്നു. മൃഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിലും അവയ്ക്ക് ആവശ്യമായ പരിചരണം നൽകുന്നതിലും ഈ പരിശോധനകൾ നിർണായക പങ്ക് വഹിക്കുന്നു.
വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതിൽ അൽ ഐൻ മൃഗശാലയുടെ പ്രതിബദ്ധത വ്യക്തമാണ്, കാരണം മൃഗശാലയിലെ ജനസംഖ്യയുടെ 30 ശതമാനം ഈ മൃഗങ്ങളാണ്.
+ There are no comments
Add yours