കുവൈറ്റ്: പ്രവാസികളുടേതടക്കം 2440 കോടി രൂപ കുവൈറ്റിലെ ബാങ്കുകളിൽ അനാഥപ്പണമായി കിടക്കുന്നതായി റിപ്പോർട്ട്. സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് നിർദേശ പ്രകാരം രാജ്യത്തെ ബാങ്കുകൾ നടത്തിയ വിപുലമായ അവലോകനത്തിലാണ് ഈ കണ്ടെത്തൽ.
പ്രാദേശിക ബാങ്കുകളിൽ 90 മില്യൺ ദിനാർ അവകാശികളില്ലാതെ കിടക്കുന്നതായി വിശ്വസനീയമായ ഉറവിടങ്ങളെ ഉദ്ധരിച്ച് കുവൈത്തി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഏറ്റവും കുറഞ്ഞ തുകയായ അഞ്ച് ദിനാർ ഉള്ള അക്കൗണ്ടുകൾ മുതൽ ഇതിൽ ഉൾപ്പെടുന്നു. പ്രവർത്തനരഹിതമായ അക്കൗണ്ടുകളിൽ ഭൂരിഭാഗവും തുടക്കത്തിൽ കുട്ടികൾക്ക് വേണ്ടി ആരംഭിച്ചതാണ്. ഇതിനകം രാജ്യംവിട്ട പ്രവാസികളുടെ അക്കൗണ്ടുകളിലും കോടികൾ നിക്ഷേപമുണ്ട്.
കുവൈറ്റ് സെൻട്രൽ ബാങ്കിന്റെ നിർദേശ പ്രകാരം നടത്തിയ പരിശോധനയിൽ പരിമിതമായ ഇടപാടുകൾ മാത്രം നടത്തുന്ന നിരവധി അക്കൗണ്ടുകൾ തിരിച്ചറിഞ്ഞു. നിശ്ചലമായ അക്കൗണ്ടുകളിലെ തുകകൾ പരിശോധിച്ച് എത്രയാണെന്ന് ബാങ്കുകൾ കണക്കാക്കിയിട്ടുണ്ട്. മരണപ്പെട്ടവരുടെ അക്കൗണ്ടുകളുടെ വിവരങ്ങൾ അവലോകനത്തിൽ ഉൾപ്പെടുത്തിയിട്ടുമില്ല.
റെസിഡൻഷ്യൽ അക്കൗണ്ടുകൾ നിയന്ത്രിക്കുന്നതിന് ഉയർന്ന ഉദ്യോഗസ്ഥർക്ക് പ്രത്യേക അധികാരം നൽകുന്നതടക്കമുള്ള നടപടികൾ ബാങ്കുകൾ സ്വീകരിച്ചിട്ടുണ്ട്. ജീവനക്കാർ ഇത്തരം അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യാതിരിക്കാനും അക്കൗണ്ടുകളിൽ ഇടപെടാനുമുള്ള സാധ്യതകൾ തടയാൻ വേണ്ടിയാണിത്.
+ There are no comments
Add yours