ഡൽഹി: ഖത്തറിൽ തടവിലായ ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി. എട്ട് മുൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ, തടവ് ശിക്ഷയാക്കി കുറച്ചിരിക്കുകയാണെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. മലയാളി ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവർക്കാണ് ഇളവ് ലഭിച്ചിരിക്കുന്നത്. വധശിക്ഷ റദ്ദാക്കിയെന്ന വിവരം മാത്രമാണ് ലഭിച്ചത്. പുതിയ ശിക്ഷാ വിധിയുടെ കൂടുതൽ അറിയിപ്പുകൾ ഇതുവരെ വ്യക്തമായിട്ടില്ലെന്നും സർക്കാർ അറിയിച്ചു.
“വിശദമായ വിധിക്കായി കാത്തിരിക്കുകയാണ്. അടുത്ത നടപടികളെക്കുറിച്ച് തീരുമാനിക്കാൻ ഞങ്ങൾ നിയമസംഘവുമായും കുടുംബാംഗങ്ങളുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.” വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് എൻഡി ടിവി റിപ്പോർട്ട് ചെയ്യുന്നു.
നാവിക സേനയിൽ നിന്ന് വിരമിച്ച ശേഷം സ്വകാര്യ കമ്പനിക്ക് വേണ്ടി ജോലി ചെയ്തിരുന്നവരായിരുന്നു ഈ എട്ട് ഉദ്യോഗസ്ഥരും. ചാരവൃത്തി ആരോപിച്ച് കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് എട്ട് പേരും അറസ്റ്റിലായത്. അറസ്റ്റിലായതിന് പിന്നാലെ ഏകാന്ത തടവിലായിരുന്ന ഇവർ. പിന്നീടാണ് വധശിക്ഷ വിധിക്കുന്നത്. ഇതോടെ ശിക്ഷ ഇളവിനായി ഇന്ത്യയും നയതന്ത്ര തലത്തിൽ ശക്തമായ ഇടപെടലുകൾ നടത്തി വരികയായിരുന്നു.
കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ട്, രാഗേഷ് ഗോപകുമാർ എന്നിവരാണ് 2022 ഓഗസ്റ്റിൽ ഖത്തർ പൊലീസിന്റെ പിടിയിലായത്. ഇതിൽ രാഗേഷ് ഗോപകുമാറാണ് മലയാളി. ഇയാൾ തിരുവനന്തപുരം സ്വദേശിയാണെന്നാണ് സൂചന. പിടിയിലായ എല്ലാവരും ഇന്ത്യൻ നാവിക സേനയിൽ 20 വർഷത്തോളം ജോലി ചെയ്തവരായിരുന്നു.
ഖത്തറിന്റെ സായുധ സേനയ്ക്ക് പരിശീലനവും മറ്റ് സേവനങ്ങളും നൽകുന്ന ദഹ്റ ഗ്ലോബൽ ടെക്നോളജീസ് എന്ന സ്വകാര്യ സ്ഥാപനത്തിലും കൺസൾട്ടൻസി സർവീസസിലും ജോലി ചെയ്ത് വരികയായിരുന്നു പിടിയിലായ എട്ടുപേരും. റോയൽ ഒമാൻ എയർഫോഴ്സിൽ നിന്ന് വിരമിച്ച സ്‌ക്വാഡ്രൺ ലീഡറായ ഖമീസ് അൽ അജ്മിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനി. കഴിഞ്ഞ വർഷം ഇവർക്കൊപ്പം അജ്മിയും അറസ്റ്റിലായെങ്കിലും 2022 നവംബറിൽ മോചിതനായിരുന്നു.
പിടിയിലായ ഇന്ത്യക്കാരുടെ ജാമ്യാപേക്ഷ പലതവണ തള്ളിയിരുന്നു. ഒടുവിൽ ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് എട്ട് പേർക്കും വധശിക്ഷ വിധിച്ചത്. സംഭവത്തിൽ ഇന്ത്യൻ സർക്കാർ അപ്പീൽ സമർപ്പിക്കുകയും ഇത് സ്വീകരിക്കുകയും ചെയ്തിരുന്നു. നവംബർ 7-ന് ഇന്ത്യൻ പ്രതിനിധി നാവികരെ നേരിൽ കാണുകയും ചെയ്തിരുന്നു. സർക്കാർ ശ്രമങ്ങൾക്ക് പുറമേ, എട്ട് പേരുടെയും കുടുംബങ്ങൾ ഖത്തർ അമീറിന് ദയാ ഹർജി സമർപ്പിക്കുകയും ചെയ്തിരുന്നു.
+ There are no comments
Add yours