ദോഹ: ലോകത്തിലെ ഏറ്റവും വലുതും ആധികാരികവുമായ ആഗോള ഡാറ്റാബേസായ നംബിയോ(Numbeo)യുടെ ഏറ്റവും പുതിയ ജീവിതനിലവാര സൂചികയിൽ ഗൾഫിൽ വീണ്ടും മുന്നിലെത്തി ഖത്തർ. 2023ലെ ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്‌സിൽ 169.77 പോയിന്റ് നേടിയാണ് ഖത്തർ മികച്ച സ്ഥാനം അലങ്കരിച്ചത്.
രാജ്യത്തെ മികച്ച സുരക്ഷ, കുറഞ്ഞ കുറ്റകൃത്യ നിരക്ക്, മികച്ച ആരോഗ്യ സംരക്ഷണം എന്നിവയാണ് ഖത്തറിനെ ജീവിതനിലവാര സൂചികയിൽ മുന്നിലെത്തിച്ചത്. ഖത്തറിന് പിന്നിലായി 162.41 പോയിന്റുമായി യുഎഇ ഗൾഫിൽ രണ്ടാമതെത്തി. സൗദി അറേബ്യ (149.43), ബഹ്‌റൈൻ (144.59), കുവൈറ്റ് (134.57) എന്നിങ്ങനെയാണ് പോയിന്റ് നില.
വാങ്ങൽ ശേഷിയിൽ ഖത്തറിന് 127.79 പോയിന്റും സുരക്ഷാ സൂചികയിൽ 84.56 പോയന്റും ആരോഗ്യ സംരക്ഷണ സൂചികയിൽ 73.13 പോയിന്റുമാണുള്ളത്. ഇവയിലൊക്കെ ഗൾഫ് മേഖലയിലെ മറ്റു രാജ്യങ്ങളേക്കാൾ ഉയർന്ന സ്ഥാനം ഖത്തറിനുണ്ട്. നംബിയോ ക്രൈം ഇൻഡക്‌സിൽ ലോകത്തിലെ സുരക്ഷിത രാജ്യം എന്ന സ്ഥാനം ഖത്തർ നിലനിർത്തി. 2017 മുതൽ ഖത്തർ ഈ സ്ഥാനത്തുണ്ട്. സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഖത്തർ തലസ്ഥാനമായ ദോഹ ഉയർന്ന സ്ഥാനം നിരവധി തവണ അലങ്കരിച്ചിരുന്നു.
നംബിയോ ഹെൽത്ത് കെയർ സൂചികയിൽ 2021ൽ ഖത്തർ 73 പോയിന്റുമായി ലോകത്തെ മികച്ച 20 രാജ്യങ്ങളിൽ ഇടം നേടിയിരുന്നു. സമീപവർഷങ്ങളിലായി വിവിധ ഏജൻസികളുടെ അന്താരാഷ്ട്ര റാങ്കിങിൽ നിരവധി മേഖലകളിൽ രാജ്യം ഒന്നാം സ്ഥാനത്താണ്. സുരക്ഷ, ആരോഗ്യ സംരക്ഷണം, സമാധാനം തുടങ്ങി നിരവധി മേഖലകളാണ് ഖത്തറിന് കരുത്തായത്.
+ There are no comments
Add yours