ഖത്തർ: ഇന്ത്യയുമായി എൽ.എൻ.ജി കരാറിൽ ഒപ്പുവയ്ക്കാനൊരുങ്ങുകയാണ് ഖത്തർ. നിലവിലുള്ള കരാറുകളേക്കാൾ വിലകുറഞ്ഞതും കൂടുതൽ വഴക്കമുള്ളതുമായ വ്യവസ്ഥകളിൽ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ദ്രവീകൃത പ്രകൃതി വാതകം (എൽഎൻജി) നൽകുന്നതിനുള്ള ദീർഘകാല കരാറിൽ ഖത്തർ എനർജി ആഴ്ചകൾക്കുള്ളിൽ ഒപ്പുവെക്കുമെന്നാണ് സൂചന.
ഇന്ത്യൻ കമ്പനികളും ഖത്തർ എനർജിയും വ്യവസ്ഥകളിൽ സമ്മതിച്ചിട്ടുണ്ട്, ഈ മാസം അവസാനമോ ഫെബ്രുവരി ആദ്യമോ കരാർ ഒപ്പിടാൻ കഴിയുമെന്നാണ് പ്രതീക്ഷ. 2050 വരെ ഏർപ്പെടുന്ന കരാറിലാണ് ഒപ്പുവയ്ക്കുന്നത്.
ഇന്ത്യയിലെ പ്രമുഖ പ്രകൃതിവാതക ഇറക്കുമതിക്കാരായ പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡും ഖത്തർ എനർജിയും തമ്മിലുള്ള കരാർ ചർച്ചകൾ വിജയം കണ്ടതോടെയാണ് കരാറിൽ ഒപ്പു വയ്ക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ തീരുമാനമായത്.
ഇന്ത്യയുടെ വർധിച്ചുവരുന്ന പ്രകൃതി വാതക ആവശ്യം നിറവേറ്റാനും ഇന്ത്യയുടെ ഊർജ വിപണിയുടെ സ്ഥാനം ശക്തിപ്പെടുത്താനും ഈ കരാർ ഉപകരിക്കുമെന്നാണ് പ്രതീക്ഷ.
ഇന്ത്യൻ കമ്പനികൾക്ക് പ്രതിവർഷം 8.5 ദശലക്ഷം മെട്രിക് ടൺ എൽഎൻജി വിതരണം ചെയ്യുന്നത് സംബന്ധിച്ച കരാർ 2028ൽ അവസാനിക്കും. കാലഹരണപ്പെടുന്ന കരാറിന് പകരം കുറഞ്ഞ വിലയും മെച്ചപ്പെട്ടതും വഴക്കമുള്ളതുമായ നിബന്ധനകളും ഉൾപ്പെടുത്തിയുള്ള പുതിയ കരാറിലാണ് ഇപ്പോൾ ഒപ്പ് വയ്ക്കാൻ പോകുന്നത്.
2030 ഓടെ രാജ്യത്തിന്റെ ഊർജ ആവശ്യം പ്രകൃതി വാതകത്തിൽ നിന്ന് നിറവേറ്റുന്നത് 6.3 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്താനുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയത്തിന് അനുസൃതമായാണ് പുതിയ കരാർ രൂപപ്പെടുന്നത്.
+ There are no comments
Add yours